ടോണി ചിറ്റിലപ്പിള്ളി..✍️✍️
കേരളത്തിൽ ആത്മഹത്യകൾ നിരന്തരം നടക്കുന്നു.അധ്വാനിച്ച് സമ്പാദിച്ച ഒരേക്കർ ഭൂമിയിലെ റബർ കൃഷിയും പശു വളർത്തലുമായി ജീവിച്ച കർഷകൻ ആൽബർട്ട് ഒടുവിൽ ജീവിക്കാനുള്ള മാർഗം കാണാനാകാതെയാണ് ജീവനൊടുക്കിയത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ മലയോരമേഖലയിൽ കുടിശികയായ വായ്പകൾ തിരിച്ചു പിടിക്കാനും റവന്യു റിക്കവറിക്കും ബാങ്കുകൾ ശ്രമം തുടങ്ങിയതോടെ കർഷകർക്കിടയിൽ അസ്വസ്ഥത പുകയുന്നു. സഹകരണ ബാങ്കുകളും ദേശസാൽകൃത ബാങ്കുകളും ജപ്തി നടപടികൾക്കു മുന്നോടിയായി നോട്ടിസ് നൽകി വരുന്നുണ്ട്.ധാരാളം വീടുകളും കെട്ടിടങ്ങളും ബാങ്കുകൾ ജപ്തി ചെയ്ത് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു. പ്രാഥമിക സഹകരണ ബാങ്കുകളും കുടിശിക പിരിക്കുന്ന തിരക്കിലാണ്. ഇവയിൽ ഭൂരിപക്ഷവും സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നത്.ആത്മഹത്യ ഒന്നിനും പരിഹാരമല്ലായെന്ന് കർഷകനെ ബോധ്യപ്പെടുത്താൻ പോലും നമുക്ക് കഴിയുന്നില്ല.
കേരളം കത്തുമ്പോൾ മന്ത്രിസഭ നവകേരള യാത്രയിൽ
നടപടികൾ ഒന്നും ഇല്ലാതെ മന്ത്രിസഭ മുഴുവൻ നവകേരള യാത്രയിൽ ആയിരിക്കുന്നു.കടുത്ത അവഗണനയിൽ ക്രൈസ്തവ കർഷകർ സമ്മർദ്ദത്തിൽ തന്നെയാണ്.ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പെട്ടിയിൽ തന്നെ ഇരിക്കുന്നു.
ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ന്യൂനപക്ഷ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനാലംഘനമാണ്. കേരളത്തിൽ ക്രൈസ്തവ അവകാശങ്ങൾ നിരന്തരം നിഷേധിക്കപ്പെടുകയാണ്.അവകാശസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എല്ലാ ക്രൈസ്തവരും തിരിച്ചറിയുന്നു.കര്‍ഷകര്‍ കഷ്ടപ്പാടുകൾ സഹിക്കാതെ ആത്മഹത്യ ചെയ്യുമ്പോൾ സര്‍ക്കാര്‍ നവകേരള ആഘോഷങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്നു.
കർഷകർക്കു പലിശ സബ്സിഡി, കടാശ്വാസം, കൃഷിനാശം തുടങ്ങിയ ഇനത്തിൽ ലഭിക്കേണ്ട കോടിക്കണക്കിന് രൂപ കുടിശിക തന്നെയാണ്.അതെ! റോമാ നഗരം കത്തുമ്പോള്‍ നീറോ ചക്രവർത്തി വീണ വായിക്കുന്നുവെന്നത് കേരളത്തില്‍ പോലും പഴഞ്ചൊല്ലായി മാറിക്കഴിഞ്ഞു.കേരളം കത്തുമ്പോൾ മന്ത്രിസഭ നവകേരള യാത്രയിൽ ആണല്ലോ!!!!.
കാലവർഷത്തിലും മറ്റും കൃഷി നശിച്ച ഇനത്തിലും വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ച ഇനത്തിലും കർഷകർക്കു ലഭിക്കേണ്ട തുകയും കുടിശികയാണ്.മലയോര മേഖലയിലെ കർഷകരാണ് ഏറെ പ്രതിസന്ധിയിലായത്. റബറിന് വിലയിടിവ് സംഭവിക്കുകയും വിലസ്ഥിരതാ ഫണ്ടിൽനിന്നുള്ള ഇൻസെന്റീവ് യഥാസമയം ലഭിക്കാതിരിക്കുകയും ചെയ്യുന്നത് കർഷകരെ വലയ്ക്കുന്നു. കശുമാവ് കർഷകരും വിലത്തകർച്ചയെ തുടർന്ന് പ്രതിസന്ധിയിലാണ്.
തെങ്ങ്, കുരുമുളക് കർഷകരും പ്രതിസന്ധിയിൽ തുടരുന്നു. തേങ്ങ സംഭരണം പോലും കൃത്യമായി നടത്താൻ സർക്കാരിന്റെ ഭാഗത്തു നിന്നു നടപടിയില്ല. ഇതിനൊപ്പം കാർഷിക ആവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും വേണ്ടി വായ്പ തേടി ബാങ്കുകളിൽ എത്തിയാലും രക്ഷയില്ല. ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള സാധ്യതയും കുറഞ്ഞു വരികയാണ്.
കർഷകരുടെ അധ്വാനം വൃഥാവിലോ ?
അദ്ധ്വാനത്തിനനുസരിച്ച് പ്രതിഫലം ലഭിക്കാതെ വരുന്നു എന്നതുതൊട്ട് മണ്ണും കിടപ്പാടവും നഷ്ടമാകുന്നതില്‍ വരെ സാധാരണ മനുഷ്യരുടെ അനുഭവങ്ങള്‍ എത്തിനില്‍ക്കുന്നു. ഇന്ത്യന്‍ ജനതയില്‍ 65 ശതമാനവും ഉപജീവനത്തിനായി ആശ്രയിക്കുന്നത് കാര്‍ഷികവേലയെയാണ് എന്നറിയുമ്പോള്‍ നമ്മുടെ ജീവിതപ്രതിസന്ധി എത്ര ഭീതിദമായിരിക്കും എന്നാലോചിക്കണം.
സാമ്പത്തികരംഗത്തെ അഴിച്ചുപണികളുടേയും ആഗോളക്കരാറുകളുടേയുമെല്ലാം ആഘാതം ആത്യന്തികമായി ഏറ്റുവാങ്ങുന്ന വിഭാഗമാണ് നമ്മുടെ കൃഷിക്കാര്‍. തീര്‍ച്ചയായും അവരുടെ അവസ്ഥ ഇന്ന് ഇതര ദുര്‍ബ്ബല വിഭാഗങ്ങളുടേതിനു സമാനമാണ്.
കാര്‍ഷികോല്പന്നത്തിനു കൃഷിക്കാരനു കിട്ടുന്ന വില ഉല്പാദനച്ചെലവിനേക്കാള്‍ ഏറെ താഴെയാണ് എന്നതുതൊട്ടു വിയര്‍പ്പൊഴുക്കി നട്ടുനനച്ചുണ്ടാക്കുന്ന വിളകള്‍ നശിപ്പിക്കുന്ന വന്യമൃഗങ്ങള്‍ക്കു മുന്‍പില്‍ നിസ്സഹായനായി നില്‍ക്കേണ്ടി വരുന്നു എന്നതുവരെ കൃഷിക്കാരന്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്.ഇന്ന് കേരളത്തിൽ കർഷകരുടെ അതിജീവനം കാണാമറയത്തു തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.