ചണ്ഡിഗഡ്: ഹരിയാനയിലെ സര്‍ക്കാര്‍ സ്കൂള്‍ പ്രിൻസിപ്പലിനെതിരെ ലൈംഗിക പീഡന പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍.
ഓഫിസ് മുറിയില്‍ കറുത്ത ജനാല ഗ്ലാസുകള്‍ സ്ഥാപിച്ച ശേഷമാണ് പ്രിൻസിപ്പല്‍ തങ്ങളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതെന്നു പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു.
വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഇയാളുടെ അതിക്രമത്തിന് ഇരയായത്. ഓരോ കാര്യം പറഞ്ഞ് ഓഫിസ് മുറിയിലേക്കു വിളിപ്പിച്ചാണ് ഇയാള്‍ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്. തങ്ങളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
കുട്ടികളെ മുറിയിലേക്ക് അയച്ചിരുന്ന ഒരു അദ്ധ്യാപികയ്ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ നല്കിയ പരാതിയില്‍ പറയുന്നു. വിവിധ ക്ലാസുകളില്‍നിന്നുള്ള 15 പെണ്‍കുട്ടികളാണ് ആദ്യഘട്ടത്തില്‍ പരാതി നല്‍കിയിരുന്നത്.
പിന്നാലെ ഒരു കൂട്ടം വിദ്യാര്‍ത്ഥിനികള്‍ പ്രധാനമന്ത്രിയുടെ ഓഫിസ്, ദേശീയ വനിതാ കമ്മിഷൻ, സംസ്ഥാന വനിതാ കമ്മിഷൻ എന്നിവര്‍ക്ക് തങ്ങള്‍ നേരിടുന്ന ദുരവസ്ഥ ചൂണ്ടിക്കാട്ടി കത്തയയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 31-നാണ് കത്തയച്ചത്. അറുപതോളം വിദ്യാര്‍ത്ഥിനികള്‍ പ്രിൻസിപ്പലിനെതിരെ പരാതി നല്‍കിയതായി വനിതാ കമ്മിഷൻ അധ്യക്ഷ രേണു ഭാട്ടിയ പറഞ്ഞു.
പ്രിൻസിപ്പലിന്റെ ലൈംഗിക പീഡനത്തില്‍ മനംനൊന്ത് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്ന ആരോപണം സംസ്ഥാന വനിതാ കമ്മിഷൻ അന്വേഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. കുറ്റാരോപിതനായ പ്രിൻസിപ്പലിനെ കമ്മിഷൻ വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് ഗുരുതരമായ വീഴ്ചയാണെന്നും രേണു ഭാട്ടിയ കുറ്റപ്പെടുത്തി. പൊലീസിനോടും വിദ്യാഭ്യാസ വകുപ്പിനോടും കമ്മിഷൻ വിശദീകരണം തേടി.
വിദ്യാര്‍ത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാൻ കമ്മിഷൻ സെപ്റ്റംബര്‍ 14-ന് പൊലീസിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഒരു മാസത്തിലേറെ വൈകിയാണു കേസെടുത്തത്. വിദ്യാഭ്യാസ വകുപ്പും പെണ്‍കുട്ടികളുടെ പരാതിയില്‍ ഒരു മാസത്തോളം അടയിരുന്നുവെന്ന് രേണു ഭാട്ടിയ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.