തൃശൂര്‍: കേരള വര്‍മ കോളേജിലെ യൂണിയന് തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത് പൂര്‍ണ്ണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കെഎസ്യു ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയായിരുന്ന ശ്രീക്കുട്ടന്.
ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്കുകയും മുന്‍പ് എണ്ണിയതിനേക്കാള്‍ വോട്ടുകള്‍ റീകൗണ്ടിങ് ആയപ്പോള്‍ ചില ബാലറ്റ് ബോക്സുകളില്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി.തിരഞ്ഞെടുപ്പ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിട്ടേണിങ് ഓഫീസറെ സമീപിച്ചപ്പോള്‍ അദ്ദേഹം പരാതി വാങ്ങാന്‍ പോലും തയ്യാറായില്ലെന്നും ശ്രീക്കുട്ടന് പറഞ്ഞു.
ആദ്യഘട്ട വോട്ടെണ്ണലില്‍ ശ്രീക്കുട്ടന് ഒരു വോട്ടിന് ജയിച്ചിരുന്നു. തുടര്‍ന്ന് നടന്ന റീകൗണ്ടിങ്ങില്‍ എസ്എഫ്ഐ ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
'ഏറെ ആവേശം നിറഞ്ഞ ഒരു തിരഞ്ഞെടുപ്പായിരുന്നു കേരള വര്‍മയില്‍ കഴിഞ്ഞ ദിവസം നടന്നത്. വിദ്യാര്‍ഥികള്‍ നേരിടുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കൗണ്ടിങ് പൂര്‍ത്തിയായപ്പോള്‍ 896 വോട്ടുകള്‍ നേടിയാണ് കെഎസ്യു ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയായ ഞാന്‍ വിജയിച്ചത്.'
എന്നാല്‍ ഈ ഫലം അംഗീകരിക്കാന്‍ എസ് എഫ് ഐ തയ്യാറായില്ല. അവര്‍ ബഹളം വെച്ചു. റീകൗണ്ടിങ് ആവശ്യപ്പെട്ടു. അതിനെ ഞങ്ങള്‍ ഒരിക്കലും എതിര്‍ത്തിരുന്നില്ല. റീകൗണ്ടിങ് ആവശ്യപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍ അത് നടത്തിയ രീതിയോടാണ് എനിക്കും കെഎസ് യുവിനും വിയോജിപ്പുള്ളത്. രാത്രി ഏറെ വൈകിപ്പിച്ചും ഇടയ്ക്കിടെ നിര്‍ത്തിവെപ്പിച്ചുമാണ് റീകൗണ്ടിങ് നടന്നത്. പലതവണകളായി ഒന്നര മണിക്കൂറോളം ക്യാമ്പസില്‍ വൈദ്യുതി മുടങ്ങുകയും ചെയ്തു. ഇത് ഞങ്ങള്‍ക്ക് ചില സംശയങ്ങളുണ്ടാക്കി. ആദ്യഘട്ടത്തില്‍ എണ്ണിയപ്പോള്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പല ബാലറ്റ് ബോക്സുകളിലും കാണാന്‍ കഴിഞ്ഞുവെന്ന് പ്രതിനിധികള്‍ പറഞ്ഞു.
കൗണ്ടിങ് റൂമിലുണ്ടായിരുന്ന ഭൂരിഭാഗം ആളുകളും ഇടത് അനുകൂല അധ്യാപക സംഘടനാ നേതാക്കളുമായിരുന്നു. റീകൗണ്ടിങ് അനിശ്ചിതമായി നീണ്ട് പോകുകയും ചില സംശയങ്ങള്‍ ഉയരുകയും ചെയ്തതോടെ കൗണ്ടിങ് നിര്‍ത്തിവെക്കാന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് ഞാന്‍ എഴുതി നല്‍കിയെങ്കിലും അദ്ദേഹമത് സ്വീകരിക്കാന്‍ പോലും തയ്യാറായില്ല.
ഞങ്ങളുയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് വസ്തുതയുണ്ടെന്ന ബോധ്യത്തോടെയാണ് കോടതിയില്‍ പോകുന്നത്. ക്യാമ്പസിലെ എല്ലാ വിദ്യാര്‍ഥികളും കഴിഞ്ഞ ദിവസം നടന്ന റീകൗണ്ടിങ് നാടകത്തില്‍ അംസതൃപ്തരാണ്. പ്രിന്‍സിപ്പള്‍ പലതവണ കൗണ്ടിങ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടും റിട്ടേണിങ് ഓഫീസര്‍ അത് വകവെച്ചില്ല' ശ്രീക്കുട്ടന് പ്രതികരിച്ചു.
കൗണ്ടിങ് നിര്‍ത്തിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായി പ്രിന്‍സിപ്പല്‍ ടി.ഡി.ശോഭ വെളിപ്പെടുത്തുകയും ചെയ്തു. കോളേജ് മാനേജര്‍ കൂടിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൗണ്ടിങ് തുടരാന്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ തനിക്ക് അത് കേള്‍ക്കുകയല്ലാതെ നിവൃത്തിയില്ലെന്നും ശോഭ വ്യക്തമാക്കി.
ഇതിനിടെ ഇന്ന് രാവിലെ തിരഞ്ഞെടുപ്പില്‍ തോറ്റ ശ്രീക്കുട്ടനെ തോളിലേറ്റി കെഎസ്യു പ്രവര്‍ത്തകര്‍ കേരള വര്‍മ കോളേജില്‍ പ്രകടനം നടത്തി. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.