ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് കെട്ടിട നിർമാണത്തിനെടുത്ത പില്ലർ കുഴിക്കുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് തൂക്കുപാലം ബസ് സ്റ്റാൻഡിന് പുറകിൽ സ്വകാര്യ വ്യക്തി നിർമിക്കുന്ന കെട്ടിടത്തിന് പില്ലറിനായെടുത്ത കുഴിയിൽ മൃതദേഹം കണ്ടെത്തിയത്.തലകീഴായി മറിഞ്ഞുവീണ നിലയിലായിരുന്നു മൃതദേഹം.
ഏകദേശം 50 വയസ്സോളം പ്രായമുള്ള പുരുഷനാണ് മരിച്ചത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മദ്യപിച്ചതിനുശേഷം നടന്നുപോകുന്നതിനിടെ അബദ്ധത്തിൽ കുഴിയിൽ വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.
മൃതദേഹത്തിന് സമീപത്തായി ഭക്ഷണ അവശിഷ്ടങ്ങളും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള കുഴിയിൽ നിന്നും ഒരു മദ്യക്കുപ്പിയും ലഭിച്ചിട്ടുണ്ട്.ഫോറൻസിക്ക് വിദഗ്ധർ, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദർ തുടങ്ങിയവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് വൈകിട്ട് നാലരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. തൂക്കുപാലം ബസ് സ്റ്റാൻഡിലെയും പരിസരപ്രദേശങ്ങളിലെയും ബെവ്കോ ഔട്ട്ലെറ്റിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് കട്ടപ്പന ഡി വൈ എസ് പി വി എ നിഷാദ് മോൻ പറഞ്ഞു. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.