വി എസ് ഒരു പേരല്ല. ആശയമാണ്. അവസാനിക്കാത്ത പോരാട്ടം എന്ന ആശയം. നീതിക്കു വേണ്ടിയുളള കലഹങ്ങളെ പ്രതീക്ഷാഭരിതമാക്കുന്ന പ്രചോദനം.
ആധുനിക കേരളീയ ജീവിതത്തെ അത്രമേൽ സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്ത നിലപാട്. വി എസ് പക്ഷക്കാരുടെ എണ്ണം ഒരു പാർട്ടിയിലും അച്യുതാനന്ദൻ എന്ന മനുഷ്യനിലും ഒതുങ്ങുന്നതല്ല.അതിനിയും കാലങ്ങളോളം പ്രകാശം പരത്തും.കേരളത്തിന്റെ പ്രതിപക്ഷ നേതാവ്. ചരിത്രം വി എസ് അച്യുതാനന്ദൻ എന്ന രാഷ്ട്രീയ പ്രവർത്തകനെ ഇങ്ങനെയാവും അടയാളപ്പെടുത്തുക. പാർട്ടി സെക്രട്ടറി ആയാലും മുഖ്യമന്ത്രി ആയാലും വി എസ് പ്രതിപക്ഷ നേതാവായിരുന്നു.
ജനം പ്രതിപക്ഷത്ത് നിന്നപ്പോഴെല്ലാം ജനങ്ങളുടെ ശബ്ദമായിരുന്നു. പ്രകൃതി സംരക്ഷണമാണ് വികസനത്തിന്റെ ആദ്യ പാഠമെന്ന് ഉറക്കെ ആവർത്തിച്ച് കലഹിച്ച് ബോധ്യപ്പെടുത്തിയ കമ്മ്യൂണിസ്റ്റ്.
പാടം നികത്തലായാലും സോഫ്റ്റ്വെയർ കുത്തക ആയാലും അധ്വാന വർഗ നിലപാട് കാലത്തിന് മുമ്പേ തിരിച്ചറിഞ്ഞ് കലാപക്കൊടി നാട്ടിയ മാർക്സിസ്റ്റ് ബോധ്യം. പിണങ്ങി പിരിയലല്ല, ഉളളിൽ നിന്നുളള തിരുത്തലാണ് പ്രായോഗികത എന്ന് തെളിയിച്ച വിപ്ളവകാരി.
തോൽവികൾ തളർത്താത്ത പോരാളി. തുടർ തോൽവികളുടെ, കൊടിയ നിരാശയുടെ ഇരുളിൽ നിന്നും പ്രതീക്ഷയുടെ വെളിച്ച വാതിലുകൾ സ്വയം തളളി തുറന്ന നേതാവ്. എം എൻ വിജയന്റെ വിശേഷണമാണ് ഏറ്റവും അനുയോജ്യം.
പരാജയം ഭക്ഷിച്ചു ജീവിക്കുന്നവൻ. പതിനേഴാം വയസിൽ തുടങ്ങി നൂറാം വയസിലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി ജീവിക്കുന്ന ഒരാൾക്ക് ഇതിലും വലിയൊരു വിശേഷണം ലഭിക്കാനില്ല.ദാരിദ്രത്തിന്റെയും അനാഥത്വത്തിന്റെയും ബാല്യം മുതൽ ജീവിതാവസാനം വരെ നേരിട്ട തുടർ തോൽവികളിൽ നിന്നാണ് വി എസ് എന്ന പോരാളി രൂപപ്പെട്ടത്.
അടിമുടി പോരാളിയായ മനുഷ്യന്, മലയാളികളെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതരാക്കുകയും ചെയ്യുന്ന സമര നായകന്. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്. ഹൃദയാഭിവാദ്യങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.