വിയ്യൂര്‍ : ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് പുകയിലയുത്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ രണ്ടുപേരെ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശികളായ കറുപ്പംവീട്ടില്‍ റഷീദ് (37), മാങ്ങാട്ടുവളപ്പില്‍ റിഷാന് (30) എന്നിവരാണ് അറസ്റ്റിലായത്.
വിയ്യൂരില്‍ വാഹനപരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ബെംഗളൂരുവില്‍നിന്നും കോയമ്പത്തൂരില്‍നിന്നും വന്‍തോതില്‍ നിരോധിത ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് ഇടനിലക്കാര്‍ക്ക് വില്‍ക്കുകയാണ് പ്രതികള്‍. പ്രതികളില്‍നിന്ന് 17,000 രൂപയും മൊബൈല്‍ഫോണുകളും ഒരു ലക്ഷം രൂപ വിലവരുന്ന ലഹരിയുത്പന്നങ്ങളും പോലീസ് കണ്ടെടുത്തു.
ആഡംബര കാറുകളില്‍ ഡോക്ടര്‍മാര്‍ വാഹനത്തില്‍ ഒട്ടിക്കുന്ന ചിഹ്നം ഒട്ടിച്ചാണ് ലഹരി കടത്തിയിരുന്നത്. പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് ഇത് വലിയൊരു സംഘമാണെന്നും വേറെയും പ്രതികളുണ്ടെന്നും പോലീസിന് ബോധ്യമായി. ആഴ്ചയില്‍ മൂന്നുതവണ ബെംഗളൂരുവില്‍ പോയി ലഹരിവസ്തുക്കള്‍ എത്തിച്ച് ഒറ്റപ്പാലത്ത് ശേഖരിച്ചുവെക്കുകയായിരുന്നു പ്രതികള്‍. തുടര്‍ന്ന് കൂട്ടാളികളുമായിച്ചേര്‍ന്ന് കാറുകളില്‍ വിവിധ ജില്ലകളിലെ ഇടനിലക്കാര്‍ക്ക് എത്തിച്ചുകൊടുക്കും.
കൂട്ടാളികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വിയ്യൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.സി. ബൈജുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അജയ്ഘോഷ്, രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.സി. അനില്‍കുമാര്‍, വൈ. ടോമി, ഡാന്‍സാഫ് സ്ക്വാഡിലെ എസ്.ഐ. ഗോപാലകൃഷ്ണന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.