എറണാകുളം: രണ്ട് യുവഡോക്ടര്‍മാരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണമായത് ഗൂഗിൾ മാപ്പല്ലെന്ന് പൊലീസ്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തതാണ് കാർ പുഴയിൽ വീഴാൻ കാരണമെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു.
അപകടത്തെക്കുറിച്ചുള്ള വാർത്തകളിലും സമൂഹമാധ്യമങ്ങളിലും ഇക്കാര്യമുണ്ടായിരുന്നു. എന്നാൽ അപകടത്തിന് കാരണം ഗൂഗിൾ മാപ്പല്ലെന്ന് വ്യക്തമാക്കുകയാണ് വടക്കേക്കര പൊലീസ്.പുഴ എത്തുന്നതിനുമുമ്പ് ഹോളിക്രോസ് എല്‍. പി സ്‌കൂളിന് സമീപത്തുനിന്ന് ഇടത്തേക്കുള്ള വഴി ഗൂഗിള്‍ മാപ്പില്‍ കൃത്യമായി കാണിക്കുന്നുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.ഇവിടെനിന്ന് ഇടത്തേക്ക് തിരിയാതെ മുന്നോട്ടുപോയാല്‍ റോഡ് അവസാനിക്കുകയാണെന്ന് ഗൂഗിൾ മാപ്പിൽ വ്യക്തമാകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.കടല്‍വാതുരുത്ത് കവലയില്‍നിന്ന് ഇടത്തേക്കുതിരിഞ്ഞ് 400 മീറ്ററോളം സഞ്ചരിച്ചാലാണ് പുഴയുടെ അടുത്തെത്തുന്നത്. കടല്‍വാതുരുത്ത് കവലയുടെയും പുഴയുടെയും ഇടയിലുള്ള വഴി യാത്രക്കാര്‍ കാണാതെ പോയതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്.
അതേസമയം റോഡ് അവസാനിക്കുന്ന സ്ഥലത്തും പുഴയോട് ചേർന്നുള്ള ഭാഗത്തും മുന്നറിയിപ്പ് ബോർഡുകളില്ലാത്തത് അധികൃതരുടെ വീഴ്ചയാണെന്ന് പ്രദേശവാസികൾ പറയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ റോഡില്‍ മറ്റുള്ള എല്ലാ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡ് അവസാനിക്കുന്ന ഭാഗത്ത് സ്ഥിരമായുള്ള ബാരിക്കേഡുകളും സ്ഥാപിച്ചിട്ടില്ല.
അപകടത്തെ തുടർന്ന് ഗോതുരുത്ത് ദി സ്‌പോര്‍ട്സ് ആൻഡ് ആര്‍ട്സ് ക്ലബ് ഈ ഭാഗത്ത് കമ്പിവേലി കെട്ടി. ഇതിനുശേഷമാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ താത്കാലിക ബാരിക്കേഡ് സ്ഥാപിച്ചത്. നേരത്തെ ഓട്ടോറിക്ഷ പുഴയിലേക്ക് വീണ് അപകടങ്ങളുണ്ടായപ്പോഴെല്ലാം സുരക്ഷാവേലി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.