കൊച്ചി: പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കള്‍ തമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് കുട്ടിക്ക് പേരിട്ട് ഹൈക്കോടതി. പ്രശ്ന പരിഹാരത്തിന് കാത്ത് നില്‍ക്കുന്നത് കുട്ടിക്ക് പേരിടുന്നത് അനന്തമായി വൈകിപ്പിക്കുമെന്നും ഇത് കുട്ടിയുടെ താല്പര്യത്തിനും ക്ഷേമത്തിനും വിരുദ്ധമാകുമെന്നും വിലയിരുത്തി പ്രത്യേകാധികാരം ഉപയോഗിച്ചാണ് കോടതിയുടെ നടപടി.
പേര് കുട്ടിയുടെ തിരിച്ചറിയല്‍ സംവിധാനമാണെന്നും ഒരു വ്യക്തിക്കൊപ്പം പേര് എന്നുമുണ്ടാകേണ്ടതാണെന്നും ചൂണ്ടിക്കാട്ടിയ കോടതി കുട്ടിയുടെ നൻമക്ക് വേണ്ടി എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാണ് പേരിടുന്നതെന്നും വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് കേസ് പരിഗണിച്ചത്.2020 ഫെബ്രുവരി 12ന് കുട്ടി ജനിച്ച ശേഷം പേരിടുന്നതിനെ ചൊല്ലി രക്ഷിതാക്കള്‍ തര്‍ക്കത്തിലാവുകയായിരുന്നു. തുടര്‍ന്ന് ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ പേര് രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍, സ്കൂളില്‍ ചേര്‍ക്കേണ്ട സമയത്ത് പേരില്ലാത്ത ജനന സര്‍ട്ടിഫിക്കറ്റ് സ്കൂള്‍ അധികൃതര്‍ സ്വീകരിക്കാൻ തയാറായില്ല. ഇതേ തുടര്‍ന്ന് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ക്കാൻ ഒരു പേര് നിര്‍ദേശിച്ച് മാതാവ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തെ സമീപിച്ചെങ്കിലും പിതാവിന്റെ അനുമതിയും രജിസ്ട്രാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മറ്റൊരു പേരിടണമെന്ന നിലപാട് പിതാവ് സ്വീകരിച്ചതോടെ പ്രശ്നം പരിഹരിക്കപ്പെടാത്ത അവസ്ഥയിലായി.
താൻ നിര്‍ദേശിച്ച പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ഭര്‍ത്താവിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മാതാവ് കുടുംബ കോടതിയെ സമീപിച്ചു. ജനന സര്‍ട്ടിഫിക്കറ്റിനായി മാതാപിതാക്കള്‍ ആലുവ നഗരസഭ സെക്രട്ടറിയെ സമീപിക്കാൻ കുടുംബ കോടതി ഉത്തരവിട്ടെങ്കിലും ഇതിന് ഇരുവരും കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഹരജി ഹൈക്കോടതിയുടെ പരിഗണനക്കെത്തിയത്.
ജനന മരണ രജിസ്ട്രേഷൻ നിയമങ്ങളില്‍ രക്ഷിതാവ് എന്നാല്‍, മാതാവോ പിതാവോ മാത്രമാണെന്നും ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇരുവരും ഒന്നിച്ച് 'രക്ഷിതാക്കള്‍' എന്ന രീതിയില്‍ പരാമര്‍ശിക്കപ്പെടുന്നതെന്നും കോടതി വിലയിരുത്തി.
അതിനാല്‍, മാതാപിതാക്കളില്‍ ഒരാള്‍ക്ക് കുട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യാനാവും. ഒരാള്‍ രജിസ്റ്ററിംഗ് അധികൃതരെ സമീപിച്ച് പേരിട്ടാല്‍ അത് തിരുത്തണമെങ്കില്‍ അടുത്ത രക്ഷിതാവിന് നിയമ നടപടികളുടെ സഹായം തേടാം. തുടര്‍ന്ന് കുട്ടി ഇപ്പോള്‍ മാതാവിനൊപ്പം കഴിയുന്നതിനാല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പേരിന് മുൻഗണന നല്‍കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പേരില്‍ പിതാവിന് തര്‍ക്കമുള്ളതിനാല്‍ മാതാവ് നിര്‍ദേശിക്കുന്ന പേരിനൊപ്പം പിതാവിന്റെ പേര് കൂടി ചേര്‍ക്കുകയും ചെയ്യാം. ഈ നിര്‍ദേശം ഇരുവരും അംഗീകരിച്ചു. തുടര്‍ന്ന് ഹരജിക്കാരിയായ മാതാവിന് ഈ പേരുമായി രജിസ്ട്രാറെ സമീപിക്കാമെന്നും പിതാവിന്റെ അനുമതിക്ക് നിര്‍ബന്ധിക്കാതെ ഈ പേര് രജിസ്ട്രാര്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.