ആലപ്പുഴ: ബഹ്‌റൈനില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കമ്പനി നടത്തുന്ന പ്രവാസിയുടെ വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങളടക്കം ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ മോഷ്ടിച്ചു. സമീപമുള്ള ഡോക്ടറുടെ വീടു കുത്തിത്തുറന്നെങ്കിലും സി.സി.ടി.വി.യുടെ ഡി.വി.ആര്‍. (ഡിജിറ്റല്‍ വീഡിയോ റെക്കോഡര്‍) മാത്രമാണു നഷ്ടപ്പെട്ടത്.
മാന്നാര്‍ കോയിക്കല്‍ ജങ്ഷനു സമീപം കുട്ടമ്പേരൂര്‍ രാജശ്രീയില്‍ രാജശേഖരന്‍ പിള്ളയുടെ വീട്ടിലും ദീപ്തിയില്‍ ഡോ. ദിലീപ്കുമാറിന്റെ വീട്ടിലുമാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. രണ്ടിടത്തും വീട്ടുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല.രാജശേഖരന്‍ പിള്ള കുടുംബത്തോടാപ്പം ബഹ്‌റൈനിലാണ്. ഡോ. ദിലീപും കുടുംബവും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെ എറണാകുളത്തു പോയിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഡോക്ടറുടെ വീട്ടിലെ ജോലിക്കാരിയെത്തിയപ്പോഴാണ് മോഷണമറിയുന്നത്.
ഡോക്ടറുടെ വീടിന്റെ ഗ്രില്ലിന്റെയും പ്രധാന വാതിലിന്റെയും പൂട്ടുതകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. ഈ മോഷണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടങ്ങിയപ്പോഴാണ് നൂറുമീറ്റര്‍ മാത്രം അകലെയുള്ള പ്രവാസി രാജശേഖരന്‍ പിള്ളയുടെ വീട്ടില്‍നടന്ന വന്‍മോഷണം കണ്ടെത്തിയത്.
സമീപപ്രദേശത്തെ സി.സി.ടി.വി. ക്യാമറകള്‍ അന്വേഷിച്ചുപോയ പോലീസ് ഉദ്യോഗസ്ഥന്‍ രാജശേഖരന്‍ പിള്ളയുടെ വീടിനു മുന്‍വശത്തെ ചെടിച്ചട്ടി മറിഞ്ഞുകിടക്കുന്നതും മുകള്‍നിലയിലെ വാതില്‍ തുറന്നുകിടക്കുന്നതുംകണ്ട് അകത്തുകയറി പരിശോധിക്കുകയായിരുന്നു. എട്ടു മുറികളുള്ള വീടിന്റെ മുന്‍വാതില്‍ ആയുധമുപയോഗിച്ചു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറിയത്.
വീട്ടിലെ ലോക്കറുകള്‍ തകര്‍ത്തിട്ടുണ്ട്. അലമാരകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു. സ്വര്‍ണാഭരണങ്ങള്‍, ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ചുകള്‍, പുതിയ ഐ ഫോണുകള്‍, ഐ പാഡ് എന്നിവ നഷ്ടപ്പെട്ടിട്ടുെണ്ടന്നാണ് ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞത്. രാജശേഖരന്‍പിള്ള നാട്ടിലെത്തിയെങ്കില്‍മാത്രമേ എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടെന്ന കൃത്യമായ വിവരം ലഭിക്കൂവെന്ന് പോലീസ് പറഞ്ഞു.
രണ്ടു വീട്ടിലെയും സി.സി.ടി.വി. ക്യാമറകള്‍ ദിശ മാറ്റിവെക്കുകയും ഡി.വി.ആര്‍. മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴയില്‍നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. രാജശേഖരന്‍ പിള്ള ഓണത്തിനുമുന്‍പ് നാട്ടില്‍വന്നു പോയതാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസിഭാരതി പുരസ്‌കാരജേതാവാണ്.
മാന്നാറിൽ മോഷണം തുടർക്കഥ; ജനം ഭീതിയിൽ മാന്നാർ: അടിക്കടി മോഷണം ഉണ്ടാകുന്നതിനാൽ മാന്നാറിൽ ജനം ഭീതിയിൽ. കഴിഞ്ഞവർഷം നടന്ന മോഷണത്തിന്റെ തുടർക്കഥയാണ് ഇവിടെ ശനിയാഴ്ച നടന്നത്. 2022 ഓഗസ്റ്റിൽ കുട്ടമ്പേരൂർ ദീപ്തിയിൽ ഡോ. ദിലീപിന്റെ വീട്ടിൽ മോഷണം നടന്നിരുന്നു. വീടിന്റെ ജനാലക്കമ്പി വളച്ച് അകത്തുകയറിയ മോഷ്ടാക്കൾ മൂന്നുലക്ഷം രൂപയിലേറെ മോഷ്ടിച്ചു. എന്നാൽ, ഇതിനു പോലീസ് കേസെടുത്തിരുന്നില്ല.
ഈ വീട്ടിലാണ് ശനിയാഴ്ച വീണ്ടും മോഷണം നടന്നത്. ഡോക്ടറും ഭാര്യയും സ്ഥലത്തില്ലാത്ത സമയത്തായിരുന്നു മോഷണം. എന്നാൽ, മുൻ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ വീട്ടിൽ പണമോ സ്വർണമോ വെച്ചിട്ടില്ലാതിരുന്നതിനാൽ മോഷ്ടാക്കൾക്ക് ഒന്നും കിട്ടിയില്ല. വീട്ടിലെ വാതിലുകളുടെയെല്ലാം പൂട്ടു തകർത്തിരുന്നു.
ഈ വീട്ടിൽ കയറിയതിനുശേഷമാണ് പ്രവാസി വ്യവസായിയുടെ വീട്ടിൽ കയറിയതെന്നാണ് പോലീസ് നിഗമനം. ഇവിടെനിന്ന് സ്വർണാഭരണങ്ങളടക്കം ലക്ഷങ്ങളുടെ സാധനങ്ങൾ മോഷണംപോയി. രാജശേഖരൻ പിള്ളയുടെ മറ്റൊരു വീട്ടിൽനിന്ന് മൂന്നുവർഷം മുൻപ് സ്വർണവും പണവും മോഷണംപോയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.