പുതുപ്പള്ളി:ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതായി പറയപ്പെടുന്ന ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് ഇരു മുന്നണികളും തമ്മിൽ വോട്ടെടുപ്പ് ദിവസം വാക്പോര്. ക്ലിപ്പിന്റെ ഉത്തരവാദിത്വം എല്‍.ഡി.എഫിന്റെ തലയില്‍ കെട്ടിവേക്കേണ്ടെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
ഓഡിയോ ക്ലിപ്പിനെക്കുറിച്ച് അന്വേഷണത്തിന് തയ്യാറുണ്ടോയെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും വെല്ലുവിളിച്ചു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹം തന്നെ വ്യക്തമായി എഴുതിവെച്ചിട്ടുണ്ടെന്നും സമയമാവുമ്പോള്‍ പുറത്തുവിടാമെന്നുമായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. അതേസമയം, മന്ത്രി വാസവന് കൂടി അറിഞ്ഞാണ് ഓഡിയോ ക്ലിപ്പ് നിര്‍മിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് കുറ്റപ്പെടുത്തി.'ഓഡിയോ ക്ലിപ്പിന്റേയും വീഡിയോ ക്ലിപ്പിന്റേയും ഉത്തരവാദിത്തം ഞങ്ങളുടെ തലയില്‍ കെട്ടിവെക്കണ്ട. രണ്ടുകോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ടെങ്കില്‍, അതിലെങ്ങനെ എല്‍.ഡി.എഫ്. ഭാഗമാകും?. പള്ളിക്കത്തോടിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസിന്റെ ഡി.സി.സി. ഭാരവാഹികളിലൊരാളുമായ വിജയകുമാറുമാണ് സംഭാഷണത്തിന്റെ ഒരു തലയ്ക്കല്‍. മറ്റൊന്ന് എം. മധുവാണ്. അന്വേഷിക്കാന്‍ യു.ഡി.എഫ്. പറഞ്ഞാല്‍ കൃത്യമായി സംഭവം പുറത്തുകൊണ്ടുവരാന്‍ കഴിയും. അതിന് തയ്യാറാവുമോ യു.ഡി.എഫ്?', വി.എന്‍. വാസവന് ചോദിച്ചു.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹം വ്യക്തമായി എഴുതിവെച്ചിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. അദ്ദേഹത്തെ ഒമ്പതുവര്‍ഷം വേട്ടയാടി. അതുപോലെ വീണ്ടുംവേട്ടയാടല്‍ നടക്കും എന്ന് മനസിലാക്കിയതുകൊണ്ടാണ് ഒക്ടോബര്‍ ആറിന് ഡയറിയില്‍ എഴുതിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 'വളരെ യാദൃച്ഛികമായി അദ്ദേഹത്തിന്റെ ഡയറി ഞാന്‍ കണ്ടു. അദ്ദേഹം മുന്‍കൂട്ടി കണ്ട ആളായതുകൊണ്ട്, വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്.
ഒക്ടോബര്‍ ആറ് എന്ന ഡേറ്റില്‍ ആരോഗ്യസ്ഥിതിയെക്കുറിച്ചും നടന്നകാര്യങ്ങളെക്കുറിച്ചും. ചാണ്ടി നേതൃത്വം കൊടുത്തിട്ട് ദീര്‍ഘനേരം ഒരു അമേരിക്കയിലെ ഡോക്ടറുമായി സംസാരിച്ചുവെന്ന് അദ്ദേഹം എഴുതിവെച്ചിട്ടുണ്ട്. അടുത്ത ദിവസം പരിശോധന നടത്തിയപ്പോള്‍ നോര്‍മലായിരുന്നു, ആശ്വാസമായി. ഭാരത് ജോഡോ യാത്രയിലെ സഹപ്രവര്‍ത്തകനായിരുന്ന ഡോ. ഹെന്റിയുമായി സംസാരിച്ചതിനെക്കുറിച്ചാണ് അതില്‍ എഴുതിവെച്ചിരിക്കുന്നത്. മറ്റൊരു വശത്ത് ഹെല്‍ത്ത് നോട്ടായി പ്രത്യേകമായി ചികിത്സാകാര്യങ്ങള്‍ എഴുതിവെച്ചിട്ടുണ്ട്. സമയമാവുമ്പോള്‍ കുറിപ്പുകള്‍ പുറത്തുവിടുമെന്നും ചാണ്ടി ഉമ്മന്‍ അറിയിച്ചു.
വളരെ തരംതാണ പ്രചാരണമാണ് നടക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണം. 'സൈബര്‍ ഇടങ്ങളിലാണ് സി.പി.എം. ഏറ്റവും കൂടുതല്‍ വൃത്തികേട് കാണിക്കുന്നത്. ഹീനമായ തരത്തിലുള്ള പ്രചാരണമാണത്. വാസവന്റെ മറുപടി കേട്ടാല്‍ അദ്ദേഹം കൂടി അറിഞ്ഞുകൊണ്ടാണ് ഇത് ചെയ്തതെന്ന് മനസിലാവും. ക്ലിപ്പിങ്ങിനെക്കുറിച്ച് അന്വേഷിക്കണം', അദ്ദേഹം ആവശ്യപ്പെട്ടു.
'നമ്മുടെ വിജയന് പറ്റിച്ച പണിയാണെന്നാണ് പറയുന്നത്. ഉദ്ദേശിച്ചത് പിണറായി വിജയനെക്കുറിച്ചാണോ എന്നറിയില്ല. യുഡിഎഫിന്റെ സമുന്നതനായ നേതാവ് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് മറ്റാര്‍ക്ക് പുറത്തുവിടാന്‍ കഴിയും. ദൃശ്യങ്ങളും വാക്കുകളും വ്യാജമായി നിര്‍മിച്ചതാണെന്ന് വാദമുണ്ടോ? അതുണ്ടെങ്കില്‍ അതിനും മറുപടിയുണ്ട്.
പറഞ്ഞതും വിശദീകരിച്ചതും സംസാരിച്ചതുമൊക്കെ കോണ്‍ഗ്രസുകാരാണ്. ആ ദൃശ്യങ്ങളെ സംബന്ധിച്ചാണ് നിങ്ങളോട് സംസാരിച്ചത്. മറ്റുപല കാര്യങ്ങള്‍ക്കും ശാസ്ത്രീയമായ അന്വേഷണത്തിന് പരാതികൊടുത്തു. ഇതിനും കൊടുക്കട്ടെ', എന്നായിരുന്നു ജെയ്കിന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.