ദില്ലി: പോക്സോ വകുപ്പില്‍ സെക്ഷൻ നാല് പ്രകാരമുള്ള കുറ്റം ചുമത്തി ശിക്ഷ നല്കുന്നതില് ഭേദഗതി നിര്‍ദ്ദേശിച്ച ദേശീയ നിയമ കമ്മീഷൻ.
കൗമാര പ്രണയത്തിനിടെ 16 നും 18 നും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടി ശാരീരിക ബന്ധത്തിന് മൗനാനുവാദം നല്‍കിയെന്ന് കണ്ടെത്തിയാല്‍ ഈ വകുപ്പ് പ്രാകാരം പോക്സോ നിയമത്തിലെ 10 വര്‍ഷമെന്ന ശിക്ഷയേക്കാള്‍ കുറഞ്ഞ ശിക്ഷ ആണ്‍കുട്ടിക്ക് നല്‍കുന്നത് സംബന്ധിച്ച് കോടതികള്‍ക്ക് തീരുമാനമെടുക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് നിയമ കമ്മീഷൻ മുന്നോട്ട് വച്ചത്.
കൗമാര പ്രണയവും തുടര്‍ന്നുള്ള ശാരീരിക ബന്ധവും ഉള്‍പ്പെടെയുള്ള പല കേസുകളിലും രാജ്യത്തെ കോടതികള്‍ക്ക് മുന്നില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന നിയമ വിഷയങ്ങളില്‍ പരിഹാരം കാണാനാണ് നിയമ കമ്മീഷന്റെ പുതിയ ശുപാര്‍ശ. ഇങ്ങനെയുള്ള കേസുകള്‍ കോടതികള്‍ പരിഗണിക്കുമ്പോള്‍ കേസിന്റെ സാഹചര്യവും വസ്തുതകളും പരിഗണിച്ച് കോടതിക്ക് തീരുമാനമെടുക്കാൻ കഴിയുന്ന തരത്തില്‍ പോക്സോ നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന ശുപാര്‍ശാണ് കമ്മീഷൻ നല്‍കിയതെന്നാണ് വിവരം.
കേസുകളില്‍ വിധി പറയുന്നതിന് മുൻപ് കോടതികള്‍ പരിഗണിക്കേണ്ട സാഹചര്യങ്ങളെ കുറിച്ചും നിയമ കമ്മീഷൻ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു. പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള പ്രായ വ്യത്യാസം മൂന്നര വയസില്‍ കൂടാൻ പാടില്ല, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പെണ്‍കുട്ടിയുടെ മൗനാനുവാദം ഉണ്ടായിരുന്നോ?
പ്രായപൂര്‍ത്തിയായ ശേഷം വിവാഹം ചെയ്യുന്ന സാഹചര്യം, കുടുംബാംഗങ്ങള്‍ വിവാഹ ബന്ധം അംഗീകരിച്ചിട്ടുണ്ടോ?, ആണ്‍കുട്ടിയുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുക. ചതി, നിയമ വിരുദ്ധ സ്വാധീനം എന്നിവയുണ്ടായിട്ടുണ്ടോ?, പെണ്‍കുട്ടിയെ മനുഷ്യക്കടത്തിന്റെ ഭാഗമാക്കിയിട്ടുണ്ടോ തുടങ്ങിയ സാഹചര്യങ്ങള്‍ എല്ലാം പരിഗണിച്ച ശേഷം മാത്രമാകണം ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം കോടതികള്‍ കൈക്കൊള്ളാന്‍ പാടുള്ളൂവെന്നും നിയമ കമ്മീഷൻ സര്‍ക്കാരിന് നല്കിയ ശുപാര്‍ശയില്‍ പറയുന്നു. ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.