കുറുക്കുവഴിക്കായി വന്മതില്‍ തുരന്നു; ചൈനയില്‍ രണ്ട് തൊഴിലാളികള്‍ അറസ്റ്റില്‍

ലോകാത്ഭുതങ്ങളിലൊന്നും ലോകത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ചരിത്ര നിര്‍മ്മിതിയുമായ ചൈനയുടെ വന്മതിലിന്റെ ഒരുഭാഗം തകര്‍ന്നു.

മധ്യഷാങ്സി പ്രവിശ്യയിലെ നിര്‍മാണത്തൊളികള്‍ 32ാം വൻമതിലിനുസമീപം എസ്കവേറ്ററുപയോഗിച്ച്‌ കുഴിക്കുന്നതിനിടെയാണ് മതില്‍ പൊളിഞ്ഞത്. പുരാതന വൻമതിലിന്റെ ഒരു അറയിലൂടെ എസ്കവേറ്റര്‍ കടന്നുപോകാൻ കുറുക്കുവഴിയുണ്ടാക്കിയതാണ് ഭിത്തി തകരാൻ കാരണം. സംഭവത്തില്‍ രണ്ട് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. 

38 വയസ് പ്രായം വരുന്ന പുരുഷനും 55 വയസുകാരിയായ സ്ത്രീയുമാണ് സംഭവത്തില്‍ അറസ്റ്റിലായത്. മതിലിന്റെ സാംസ്കാരികപൈതൃകത്തിന് തൊഴിലാളികളുടെ പ്രവര്‍ത്തി പോറലുണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു. 

ഗുരുതരവും പരിഹരിക്കാനാവാത്ത വിധവുമുള്ള കേടുപാടുകളാണ് ചൈനയുടെ സാംസ്കാരിക അടയാളം കൂടിയായ വൻമതിലിന് ഉണ്ടായിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1987ലാണ് യുനസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ വൻമതില്‍ ഇടം നേടിയത്. മിങ് രാജവംശത്തിന്റെ കാലത്ത് നിര്‍മിക്കപ്പെട്ട മതിലിന്റെ നന്നായി സംരക്ഷിക്കപ്പെട്ട ഭാഗത്താണ് വിടവുണ്ടായിരിക്കുന്നത്

"വൻമതിലെന്ന ലോകവിസ്മയം "

ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയം വിനിയോഗിച്ച്‌ മനുഷ്യൻ നിര്‍മിച്ച ഒന്നാണ് ചൈനയുടെ വൻമതില്‍. രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍! ക്രിസ്തുവിന് മുൻപ് രണ്ടാം നൂറ്റാണ്ടില്‍ അന്നത്തെ ചൈനീസ് ഭരണാധികാരി, ചിൻ ഷി ഹുവാങ് ആണ് അങ്ങിങ്ങ് പലപ്പോഴായി പടുത്തുയര്‍ത്തിയിരുന്ന മതിലുകളും കോട്ടകളും ആദ്യമായി ബന്ധിപ്പിച്ചത്. 

മതില്‍ നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം ഉണ്ടായിരുന്ന പ്രാചീന ചൈനക്കാര്‍ ബി. സി. എട്ടാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനുമിടയില്‍ മതില്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു. പുരാതന ചൈനയിലെ തമ്മിലടിച്ചുകൊണ്ടിരുന്ന സ്റ്റേറ്റുകള്‍ ആയിരുന്ന ക്വിൻ, വെയ്, ഴ്വോ, ക്വി, ഹാൻ, യാൻ, ഴോങ്ഷാൻ തുടങ്ങിയ സ്റ്റേറ്റുകള്‍ തങ്ങളുടെ പ്രവിശ്യ സംരക്ഷിക്കാനായാണ് ആദ്യകാലങ്ങളില്‍ അതിര്‍ത്തികളില്‍ മതില്‍ നിര്‍മ്മിച്ചു തുടങ്ങിയത്. 

പരസ്പരമുള്ള യുദ്ധത്തില്‍ എല്ലാ സ്റ്റേറ്റുകളെയും കീഴ്പ്പെടുത്തിയ ക്വിൻ രാജാവ് ഴെങ് ( ക്വിൻ ഷി ഹുയാങ് ) ചൈനയിലെ പല പ്രവിശ്യകളെ ഒന്നിപ്പിക്കുകയും ബി. സി. 221 ല്‍ ക്വിൻ ഡൈനാസ്റ്റി സ്ഥാപിക്കുകയും ആദ്യത്തെ ചക്രവര്‍ത്തിയാവുകയും ചെയ്തു. 

രാജ്യത്ത് ഏകീകൃത ഭരണം നടപ്പില്‍ വരുത്താൻ ആഗ്രഹിച്ച ചക്രവര്‍ത്തി സ്റ്റേറ്റ് അതിര്‍ത്തികളിലുണ്ടായിരുന്ന പല മതിലുകള്‍ പൊളിക്കാനും രാജ്യത്തിന്റെ ഉത്തരഭാഗത്തുനിന്നുമുള്ള നാടോടികളായ ശത്രുക്കളുടെ, പ്രത്യേകിച്ചു മംഗോളിയരുടെ ആക്രമണത്തെ ചെറുക്കുന്നതിനായ് പഴയ മതിലിനോട് കൂട്ടിച്ചേര്‍ത്ത് പുതിയ മതില്‍ നിര്‍മ്മിക്കാനും ഉത്തരവിട്ടു. തുടര്‍ന്നു വന്ന ഹാൻ, സുയി, നോര്‍ത്തേണ്‍ ഡൈനാസ്റ്റികള്‍ മതില്‍ പുനരുദ്ധരിക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ വൻമതിലില്‍ കാര്യമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കിലും പതിന്നാലാം നൂറ്റാണ്ടില്‍ മിംഗ് ഡൈനാസ്റ്റിയുടെ കാലത്ത് വൻമതില്‍ വടക്കൻ അതിര്‍ത്തിയിലുടനീളം ഗംഭീരമായി പണികഴിപ്പിച്ചു. മരുഭൂമിയില്‍ പോലും മതില്‍ ഉയര്‍ന്നു. അക്കാലത്ത് മംഗോളിയരുടെ ആക്രമണങ്ങള്‍ തീവ്രമായിരുന്നു. 

അവരെ തടയാൻ മതില്‍ സഹായകമായി. മുൻകാലങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ശക്തവും ഉറപ്പുള്ളതുമായിരുന്നു പുതിയ മതില്‍. ആദ്യകാലങ്ങളിലെ മണ്ണ് നിറച്ച മതിലിനു പകരം കരിങ്കല്ലും ഇഷ്ടികയും കൊണ്ട് നിര്‍മ്മാണം ആരംഭിച്ചു. മതിലിലുടനീളം നിരീക്ഷണ ഗോപുരങ്ങളും സ്ഥാപിച്ചു. മതിലിന്റെ സിംഹഭാഗവും മിംഗ് ഡൈനാസ്റ്റിയുടെ കാലത്താണ് പണികഴിപ്പിച്ചത്. 

മംഗോളിയരെയും നാടോടികളെയും മാത്രമല്ല ചൈനയിലെ വംശീയ ന്യൂനപക്ഷമായ മഞ്ചൂറിയന്മാരെ തടഞ്ഞു നിര്‍ത്തുന്നതിനും വൻമതില്‍ മിംഗ് സാമ്രാജ്യത്വത്തെ സഹായിച്ചു. എങ്കിലും പതിനേഴാം നൂറ്റാണ്ടില്‍ മഞ്ചൂറിയന്മാര്‍ ചൈന കീഴടക്കുകയും ക്വിങ് ഡൈനാസ്റ്റി സ്ഥാപിക്കുകയും ചെയ്തു. പതിനാലാം നൂറ്റാണ്ടില്‍ ആഫ്രിക്കൻ സഞ്ചാരി ഇബ്നു ബത്തൂത്ത ഗ്രേറ്റ് വാള്‍ സന്ദര്‍ശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്വിങ് സാമ്രാജ്യത്തത്തിന്റെ ഭരണകാലയളവില്‍ ചൈനയുടെ അതിര്‍ത്തി വന്മതിലിനുമപ്പുറത്തേക്ക് നീണ്ടു. 

മംഗോളിയയുടെ ചില ഭാഗങ്ങളും ചൈനയോട് കൂട്ടിച്ചേര്‍ത്തു. മതില്‍ നിര്‍മ്മാണം കാലക്രമേണ ഉപേക്ഷിച്ചു. വളഞ്ഞു പിരിഞ്ഞുകിടക്കുന്ന ഈ പടുകൂറ്റൻ മതിലിന്റെയും അതിന്റെ ശാഖകളുടെയും നീളം 20000 കിലോമീറ്ററില്‍ കൂടുതലാണെന്നാണ് കണക്ക്. കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള ദൂരം (നേര്‍രേഖയില്‍) രണ്ടായിരം കിലോമീറ്റര്‍ മാത്രമാണെന്ന് മനസ്സിലാകുമ്പോഴാണ് ഇതൊരു മഹാ അദ്ഭുതമായി നമുക്കു മുന്നില്‍ നീണ്ടുകിടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !