തിരുവനന്തപുരം: ചന്ദ്രയാന്‍ 3 ഇറങ്ങിയ ചന്ദ്രനിലെ ദക്ഷിണ ദ്രുവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്തി എന്ന് പേരിട്ടതില്‍ വിവാദം വേണ്ടെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ എസ് സോമനാഥ്.
വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് പേരിടാൻ രാജ്യത്തിന് അവകാശമുണ്ട്. മുമ്പും പല രാജ്യങ്ങളും ഇത്തരത്തില്‍ പേരിട്ടുണ്ടെന്നും പേരിട്ടതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശാസ്ത്രവും വിശ്വാസവും രണ്ടും രണ്ടാണെന്നും ക്ഷേത്ര സന്ദർശനം വ്യക്തിപരമായ കാര്യമാണെന്നും എസ് സോമനാഥ് പ്രതികരിച്ചു.ചന്ദ്രയാൻ 3 കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പല വിലപ്പെട്ട വിവരങ്ങളും കിട്ടി. ശാസ്ത്രജ്ഞരുടെ അവലോകനങ്ങൾക്ക് ശേഷം നിഗമനങ്ങൾ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോവറും ലാൻഡറും എടുത്ത കൂടുതൽ ചിത്രങ്ങളും ശേഖരിച്ച വിവരങ്ങളും വൈകാതെ പുറത്തുവിടുമെന്ന് ചെയർമാൻ എസ് സോമനാഥ് നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രയാൻ മൂന്ന് ദൗത്യം നൂറ് ശതമാനം വിജയമാണെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്നും സോമനാഥ് അറിയിച്ചു. ചിത്രങ്ങളെക്കാൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത് പരീക്ഷണ ഉപകരണങ്ങളിൽ നിന്നുള്ള ശാസ്ത്രീയ വിവരങ്ങൾക്കാണെന്നും സോമനാഥ് വ്യക്തമാക്കി.
ജപ്പാനുമായി ചേർന്നുള്ള ലൂപ്പെക്സ് ചാന്ദ്ര ദൗത്യത്തെക്കുറിച്ചുള്ള ചർച്ചകൾ തുടരുകയാണ്. സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 പേടകം തയ്യാറാണ്. ഉപഗ്രഹത്തെ വിക്ഷേപണവാഹനുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. വിക്ഷേപണ തീയതി ഉടൻ പ്രഖ്യാപിക്കും.
ഗഗൻയാൻ പദ്ധതിയിലെ നിർണായക ദൗത്യവും ഉടൻ ഉണ്ടാകുമെന്നും ജിഎസ്എൽവി, എസ്എസ്എൽവി വിക്ഷേപണങ്ങളും പിന്നാലെ നടക്കുമെന്നും സോമനാഥ് അറിയിച്ചു. ഇനി വരുന്ന എല്ലാ മാസവും വിക്ഷേപണങ്ങൾ പ്രതീക്കാമെന്നും ഇസ്രൊ ചെയർമാന്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.