ന്യൂഡൽഹി:രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയായ ദ്വാരക എക്‌സ്‌പ്രസ് വേയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണെന്നും ഈ റോഡ് ഉടൻ പ്രവര്‍ത്തനക്ഷമമാകുമെന്നും വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി.
ഈ സൂപ്പര്‍ റോഡ് പ്രവര്‍ത്തനക്ഷമമായാല്‍,ദ്വാരകയിലെയും പഴയ ഗുരുഗ്രാം മേഖലയിലെയും നിവാസികള്‍ക്ക് ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേ ഉപയോഗിച്ച് സോഹ്‌ന വഴി ജയ്‌പൂരിലെത്താൻ രണ്ട് മണിക്കൂര്‍ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞു. ഇന്‍റര്‍നാഷണല്‍ ദിവ്യ പരിവാര്‍ സൊസൈറ്റിയും ചാണക്യ വാര്‍ത്ത പരിവാറും ചേര്‍ന്ന് സെക്ടര്‍ 9 എയില്‍ സ്ഥാപിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്ററിന്റെ തറക്കല്ലിടല്‍ ചടങ്ങിന് ഗുരുഗ്രാമില്‍ എത്തിയതായിരുന്നു ഗഡ്കരി.
ഈ റോഡ് പദ്ധതിയും നഗര വിപുലീകരണ റോഡ് 2 (വടക്കൻ ഡല്‍ഹിയിലെ അലിപൂര്‍ മുതല്‍ മഹിപാല്‍പൂര്‍ വരെ) അടുത്ത ആറുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നത്
ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും യാത്രാസൗകര്യം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും ഇടയാക്കുമെന്നും നിതിൻ ഗഡ്‍കരി വ്യക്തമാക്കി. ഡല്‍ഹിയും ജയ്പൂരും തമ്മിലുള്ള ദൂരം ഏകദേശം 270 കിലോമീറ്ററാണ്, നിലവില്‍ ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതയിലൂടെ മൂന്ന് മുതല്‍ നാല് മണിക്കൂര്‍ വരെ എടുക്കും.
ദ്വാരക എലിവേറ്റഡ് അര്‍ബൻ എക്സ്പ്രസ് വേ എന്നാല്‍
രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയാണ് ദ്വാരക എലിവേറ്റഡ് അര്‍ബൻ എക്സ്പ്രസ് വേ. ദില്ലിയിലെ അഴിയാത്ത ഗതാഗതക്കുരുക്കും വാഹനങ്ങളുണ്ടാക്കുന്ന വായു-ശബ്ദമലിനീകരണവും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡല്‍ഹി ഡീകണ്‍ജക്ഷന്‍ (തിരക്ക് കുറയ്ക്കല്‍) പദ്ധതിയുടെ ഭാഗമായി ദ്വാരക എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയുടെ നിര്‍മാണം ആരംഭിച്ചത്. 10,000 കോടി രൂപ ചെലവിലാണിത് നിര്‍മിക്കുന്നത്. ദ്വാരകയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താൻ എക്‌സ്പ്രസ് വേ സഹായിക്കും.ദേശീയപാത 8ല്‍ 50 ശതമാനത്തോളം ഗതാഗതം കുറയ്ക്കാനും ഇത് സഹായിക്കും.
പൂര്‍ത്തിയായാല്‍ ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ് അര്‍ബൻ ഹൈവേയായി മാറും ദ്വാരക എക്‌സ്‌പ്രസ്‌വേ. സമീപകാലത്ത് നിര്‍മ്മിച്ച ഏറ്റവും ചെറിയ പാതകളിലൊന്നായിരിക്കും ഇത്.
ഡല്‍ഹിയിലെ ദ്വാരകയെയും ഹരിയാനയിലെ ഗുരുഗ്രാമിനെയും ബന്ധിപ്പിക്കുന്നതാണ് 29 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അതിവേഗ പാത. എൻഎച്ച്-8-ലെ ശിവ്-മൂര്‍ത്തിയില്‍ നിന്നും ഡല്‍ഹി-ഗുരുഗ്രാം എക്‌സ്‌പ്രസ്‌വേയില്‍ നിന്നും ആരംഭിക്കുന്ന എക്‌സ്പ്രസ് വേ, ഖേര്‍ക്കി ദൗള ടോള്‍ പ്ലാസയ്ക്ക് സമീപം, ദ്വാരക സെക്ടര്‍ 21 വഴി, ഗുരുഗ്രാം അതിര്‍ത്തിയിലും ബസായിയിലും അവസാനിക്കുന്നു. അതിവേഗ പാതയുടെ 19 കിലോമീറ്റര്‍ ഹരിയാനയിലും ബാക്കിയുള്ള 10 കിലോമീറ്റര്‍ ഡല്‍ഹിയിലുമാണ്.
പുതിയ എക്‌സ്പ്രസ് വേ നിര്‍മ്മിക്കാൻ, വിഖ്യാതമായ ഈഫല്‍ ടവര്‍ നിര്‍മ്മിക്കാൻ ഉപയോഗിച്ചതിന്റെ 30 മടങ്ങോളം കൂടുതലുള്ള രണ്ട് ലക്ഷം മെട്രിക് ടണ്‍ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ഒപ്പം 20 ലക്ഷം ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റും എക്സ്പ്രസ് വേയില്‍ ഉപയോഗിക്കും. ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ നിര്‍മ്മിക്കാൻ ഉപയോഗിച്ചതിന്റെ ആറ് മടങ്ങോളം കൂടുതലാണ്.
ദ്വാരക എക്‌സ്‌പ്രസ്‌വേയില്‍ ആകെ 16 പാതകളാണുള്ളത്. എളുപ്പത്തില്‍ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനുമായി ഇരുവശത്തും മൂന്നുവരി സര്‍വീസ് റോഡിനുള്ള വ്യവസ്ഥയും ഇതിലുണ്ടാകും. ഇതിനായി തുരങ്കങ്ങളും അണ്ടര്‍പാസുകളും എലിവേറ്റഡ് ഫ്‌ളൈഓവറുകളും ഉള്‍പ്പെടുന്ന നാല് ഇന്റര്‍ചേഞ്ചുകള്‍ ഇതിന് ഉണ്ടായിരിക്കും.
3.6 കിലോമീറ്റര്‍ നീളവും 8 വരി വീതിയുമുള്ള ഏറ്റവും നീളമേറിയതും വീതിയുള്ളതുമായ രാജ്യത്തെ ഏറ്റവും വലിയ തുരങ്കപാതയും ദ്വാരക എക്‌സ്‌പ്രസ്‌വേയില്‍ ഉണ്ടാകും. ഓട്ടോമേറ്റഡ് ടോളിംഗ് സംവിധാനവും ഇന്റലിജന്റ് ട്രാൻസ്‌പോര്‍ട്ടേഷൻ സംവിധാനവും (ഐടിഎസ്) ദ്വാരക എക്‌സ്പ്രസ് വേയില്‍ ഉണ്ടാകും.
ഓട്ടോമേറ്റഡ് ടോളിംഗ് സംവിധാനവും ഇന്റലിജന്റ് ട്രാൻസ്‌പോര്‍ട്ടേഷൻ സംവിധാനവും (ഐടിഎസ്) ദ്വാരക എക്‌സ്പ്രസ് വേയില്‍ ഉണ്ടാകും. അഡ്വാൻസ്ഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം, ടോള്‍ മാനേജ്‌മെന്റ് സിസ്റ്റം, സിസിടിവി ക്യാമറകള്‍ എന്നിവ ഉള്‍പ്പെടുന്ന ഹൈടെക് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനങ്ങളും ഇതിലുണ്ടാകും.
അതേസമയം ഈ സൂപ്പര്‍ റോഡിന്‍റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാൻ നിതിൻ ഗഡ്‍കരി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെ, സമയപരിധി പാലിക്കാൻ തങ്ങള്‍ ജോലികള്‍ വേഗത്തിലാക്കിയതായി ഹൈവേ അതോറിറ്റിയും കരാറുകാരും പറയുന്നു.
ജൂലൈ 22ന് എൻഎച്ച്‌എഐ ചെയര്‍മാൻ എക്സ്പ്രസ് വേയുടെ ഗുരുഗ്രാം സെക്ഷൻ അവലോകനം ചെയ്യുകയും എൻഎച്ച്‌എഐ, പ്രാദേശിക ഉദ്യോഗസ്ഥര്‍ എന്നിവരെ ജോലി വേഗത്തിലാക്കാനും സെക്ടര്‍ റോഡുകളുമായി ബന്ധിപ്പിക്കുന്നതിലെ തടസ്സങ്ങള്‍ നീക്കാനും നിര്‍ദേശിക്കുകയും ചെയ്തു. പാക്കേജ് മൂന്ന്, നാല് എന്നിവയുടെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും പാക്കേജ് രണ്ടിന് കീഴില്‍ ടോള്‍ പ്ലാസ വരുന്ന ഡല്‍ഹി സെക്ഷനുമായി ബന്ധിപ്പിക്കാൻ കുറച്ച് മാസങ്ങള്‍ കൂടി എടുക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി എച്ച്‌ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.