രാജസ്ഥാൻ : ജോധ്പൂരില്‍ നാലംഗ കര്‍ഷക കുടുംബത്തെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ 19കാരനായ ബന്ധു പിടിയില്‍. ആറ് മാസം പ്രായമുള്ള പിഞ്ചു ബാലിക അടക്കം നാല് പേരാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.
55 കാരനായ ഗൃഹനാഥന് പുനറാം, 50 കാരിയായ ഭാര്യ ഭന്‍വ്രി , 24കാരിയായ മരുമകള്‍ ധാപു, ആറ് മാസം പ്രായമുള്ള പേരക്കുട്ടി എന്നിവരെയാണ് ഇന്നലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടുമുറ്റത്ത് വച്ച് തീയിട്ട നിലയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നത്.ജോധ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഓസിയാന്‍ എന്ന ഗ്രാമത്തിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്.
നാല് പേരേയും കഴുത്ത് അറുത്ത് കൊന്നശേഷം വീട്ടുമുറ്റത്തേക്ക് വലിച്ച് കൊണ്ട് വന്ന് തീയിടുകയായിരുന്നു കൊലപാതകി ചെയ്തത്. വ്യക്തി വൈരാഗ്യത്തേ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് നേരത്തെ വിശദമാക്കിയിരുന്നു.ഇവരുടെ ബന്ധുവും 19കാരനുമായ പപ്പു റാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഭവത്തേക്കുറിച്ച് വിശദമാക്കുന്നത് ഇങ്ങനെയാണ്.
രണ്ട് കുടുംബങ്ങളും തമ്മില്‍ സ്ഥലത്തിന്റെ പേരില്‍ തര്‍ക്കമുണ്ടായിരുന്നു. പപ്പുറാമിന്റെ കുടുംബത്തില്‍ നിന്ന് ഒരു യുവാവ് അടുത്തിടെ ഗുജറാത്തില്‍ വച്ച് മരിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഈ സംഭവത്തില്‍ പുനറാമിന്റെ കുടുംബത്തിന് പങ്കുള്ളതായി പപ്പു റാമിന്റെ കുടുംബം വിശ്വസിച്ചിരുന്നു.
ബുധനാഴ്ച രാവിലെ ബന്ധുവിന്റെ വീട്ടിലെത്തി ഇവരെ കൊലപ്പെടുത്തിയെന്നാണ് പപ്പു റാം പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. വീടിന് പുറത്ത് കിടന്നുറങ്ങിയിരുന്ന പ്രായമായ ദമ്പതികളെയാണ് ആദ്യം കൊലപ്പെടുത്തിയത്.
ഇതിന് പിന്നാലെ വീടിനകത്ത് കയറി യുവതിയേയും പിഞ്ചുകുഞ്ഞിനേയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അക്രമി നല്‍കിയിരിക്കുന്ന മൊഴി. മഴു ഉപയോഗിച്ചായിരുന്നു കൊലപാതകം.
സംസ്ഥാനത്ത് അക്രമ സംഭവങ്ങള്‍ വര്‍ധിക്കുന്നതില്‍ കേന്ദ്ര നിയമ മന്ത്രി അര്ജുന് റാം മേഗ്വാളും എംപിയായ രാജ്യവർധൻ സിങ് രാഥോഡ് അടക്കമുള്ളവര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.