അമ്പലപ്പുഴ: വിൽപ്പനക്കാർക്കു വിതരണം ചെയ്യുന്നതിനായി കാറിൽക്കടത്തിയ 11 ഗ്രാം എം.ഡി.എം.എ. യുമായി യുവാവും യുവതിയും അറസ്റ്റിൽ.
എറണാകുളം കുമ്പളം ടോൾപ്ലാസയ്ക്കുസമീപം വാടകയ്ക്കുതാമസിക്കുന്ന കൊല്ലം കൊട്ടിയം വയലിൽപുത്തൻവീട്ടിൽ ആഷിർ (35), തൃശ്ശൂർ വടക്കാഞ്ചേരി തലപ്പള്ളി വീട്ടിൽ നാഗമ്മ (24) എന്നിവരെയാണു വെള്ളിയാഴ്ച രാത്രി ദേശീയപാതയിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിനു മുൻവശംവെച്ച് പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
ബെംഗളൂരുവിൽനിന്നുംമറ്റും എം.ഡി.എം.എ. മൊത്തത്തിൽ കൊണ്ടുവന്ന് ആലപ്പുഴയിലെ വിൽപ്പനക്കാർക്കു വിതരണം ചെയ്യുന്നയാളാണ് ഒന്നാംപ്രതി ആഷിറെന്ന് പോലീസ് പറഞ്ഞു. സൈബർസെല്ലിന്റെ സഹായത്തോടെ ഏതാനും ദിവസങ്ങളായി ഇയാളുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു.വാടകയ്ക്കുതാമസിക്കുന്ന വീടിന്റെ ഉടമയോടും പരിസരത്തുള്ളവരോടും സിനിമാനിർമാണമേഖലയിലാണു ജോലിയാണെന്നാണിയാൾ പറഞ്ഞിട്ടുള്ളത്. മയക്കുമരുന്നുവിൽപ്പനനടത്തി ആഡംബരജീവിതം നയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പ്രതികൾ കാറിൽവരുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി പുന്നപ്ര പോലീസ് സ്റ്റേഷനുമുന്നിൽവെച്ച് പരിശോധനയ്ക്കായി കൈകാണിച്ചെങ്കിലും ഇവർ നിർത്താതെപോയി. ജീപ്പിൽ ഇവരെ പിന്തുടർന്ന പോലീസ് സംഘം വണ്ടാനത്തുവെച്ച് ജീപ്പ് കാറിനുമുന്നിൽ വട്ടമിട്ടുനിർത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മയക്കുമുരുന്നു കുത്തിവെക്കുന്നതിനുള്ള സിറിഞ്ചുകളും കാറിൽനിന്ന് കണ്ടെത്തി. രണ്ടാംപ്രതി നാഗമ്മ 2020-ൽ തൃശ്ശൂർ എരുമപ്പെട്ടി പോലീസ് ചാർജുചെയ്ത സുനീഷ് വധക്കേസടക്കമുള്ള കേസുകളിലും പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഇവർക്കെതിരേ മോഷണം, വഞ്ചന കേസുകളുമുണ്ട്. സരസ്വതി, ഷെമി, ഷെമീറ എന്നീ പേരുകളും ഇവർക്കുണ്ടെന്നും പോലീസ് പറഞ്ഞു.
അമ്പലപ്പുഴ ഡിവൈ.എസ്.പി. ബിജു വി. നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡും പുന്നപ്ര ഇൻസ്പെക്ടർ ലൈസാദ് മുഹമ്മദും എസ്.ഐ. ആർ.ആർ. രാകേഷും ചേർന്നാണു പ്രതികളെ അറസ്റ്റുചെയ്തത്. അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.