ചാറ്റ് ജിപിടിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇംഗ്ലീഷിനും വിദേശ ഭാഷ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്താൻ ഒരുങ്ങി ഇറ്റലി.
സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകളുടെ പേരില്‍ ചാറ്റ് ജിപിടിയ്ക്ക് താല്‍ക്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയതായി ഇറ്റലി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ, രാജ്യത്തിന്റെ കാര്‍ഷിക-ഭക്ഷ്യ പൈതൃകം സംരക്ഷിക്കുന്നതിനായി ലബോറട്ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഉപയോഗം ഇറ്റലി നിരോധിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പുതിയ ബില്ല് അവതരിപ്പിച്ചത്.
ഇറ്റാലിയന്‍ ഭാഷയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, നിയമം ലംഘിക്കുന്നവര്‍ക്ക് 100,000 യൂറോ (ഏകദേശം89.3 ലക്ഷം രൂപ) വരെ പിഴ ചുമത്താനാണ് തീരുമാനം. ഇംഗ്ലീഷ് ഭാഷ ഇറ്റാലിയന്‍ ഭാഷയെ നശിപ്പിക്കുകയും ഭാഷയുടെ അന്തസ്സ് നഷ്ടപ്പെടുത്തുകയുമാണെന്ന് കരടുബില്ലിൽ പറയുന്നു. വിദേശ ഭാഷകളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം രാജ്യത്തിന്റെ സാംസ്കാരത്തെയും സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ഈ നിര്‍ദ്ദേശം.ലോവര്‍ ചേംബര്‍ ഓഫ് ഡെപ്യൂട്ടീസിലെ അംഗമായ ഫാബിയോ റാംപെല്ലിയാണ് ബില്ല് അവതരിപ്പിച്ചത്, പ്രധാനമന്ത്രി ബില്ലിനെ പിന്തുണച്ചു.
സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ഔദ്യോഗിക ആശയവിനിമയത്തിന് ഇംഗ്ലീഷ് ഭാഷ അടക്കമുള്ള വിദേശ ഭാഷ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ പാര്‍ട്ടിയായ ‘ബ്രതേഴ്സ് ഓഫ് ഇറ്റലി’ അംഗമാണ് പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച ബില്ല് അവതരിപ്പിച്ചത്. നിയമനിര്‍മ്മാണത്തിന് കീഴില്‍, സാംസ്കാരിക മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിക്കും. സ്കൂളുകള്‍, മാധ്യമങ്ങള്‍, പരസ്യം എന്നിവയില്‍ ഇറ്റാലിയന്‍ ഭാഷ ശരിയായി ആണോ ഉപയോഗിക്കുന്നത്, ഉച്ചാരണം ശരിയാണോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുകയാണ് കമ്മറ്റിയുടെ ഉത്തരവാദിത്വമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, പാര്‍ലമെന്റിന്റെ ഇരുസഭകളും ബില്‍ പാസാക്കിയാല്‍ നിരോധനം രാജ്യത്ത് നിയമമാകും.
‘ഇത് ഫാഷന്റെ കാര്യമല്ല. ഫാഷന്‍ വരും, പോകും. എന്നാല്‍ , ഇംഗ്ലീഷ് ഭ്രമത്തിന്റെ ആഘാതം സമൂഹത്തിനു മൊത്തത്തിലാണ്.’-കരടുബില്ലില്‍ ചൂണ്ടിക്കാട്ടുന്നു. ഇറ്റാലിയന്‍ ഭാഷയെ വളര്‍ത്തുകയും സംരക്ഷിക്കുകയും വേണമെന്നും ബില്ലിൽ ആവശ്യപ്പെടുന്നുണ്ട്. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിട്ടിട്ടും മറ്റു രാജ്യങ്ങള്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നത് വിരോധാഭാസവും തെറ്റായ നടപടിയുമാണെന്നും വിമര്‍ശനമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.