പാലാ;രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീട്ടുമുറ്റത്തുനിന്ന് ചെരുപ്പുകള്‍ മോഷ്ടിച്ച് കള്ളൻ. സിസിടിവിയില്‍ കുടുങ്ങിയ കള്ളനെ ഉടന്‍ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് രാമപുരം പോലീസ്. കഴിഞ്ഞ ദിവസം രാത്രി പ്രസിഡന്റ് ഷൈനി സന്തോഷും കുടുംബവും കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രത്തില്‍ ഉത്സവം കൂടാന്‍ പോയപ്പോഴായിരുന്നു സംഭവം.
ഒരു ജോഡി ചെരുപ്പ് വീടിനോട് ചേര്‍ന്ന് മുറ്റത്തിട്ടിട്ടായിരുന്നു പ്രസിഡന്റ് പോയത്. 11.30 ഓടെ വീടിന് സമീപം പതുങ്ങിയെത്തിയ ഒരാള്‍ മതില് ചാടികടന്ന് മുറ്റത്തേക്കിറങ്ങുന്നതും ചെരുപ്പുമായി ഉടന്‍ കടന്നുകളയുന്നതുമാണ് സിസിടിവിയിലുള്ളത്. എന്നാൽ ചെരുപ്പുകൾ മാത്രം മോഷ്ടിച്ചു കൊണ്ടുപോയതിന്റെ പിന്നിലെ ഗൂഢ ലക്ഷ്യം വ്യക്തമല്ല
സിസിടിവി ദൃശ്യങ്ങളിൽ ചില സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് പറയുന്നു. എന്തായാലും പ്രസിഡന്റ് സിസിടിവി ദൃശ്യങ്ങള്‍ സഹിതം രാമപുരം പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി രാമപുരം എസ്എച്ച്ഒയുടെ ചുമതല വഹിക്കുന്ന എസ്.ഐ. പി.എസ്. അരുണ്‍കുമാര്‍ പറഞ്ഞു. ആറ് മാസം മുമ്പാണ് യുഡിഎഫില്‍ നിന്ന് ഷൈനി സന്തോഷ് ഇടതുമുന്നണിയിലെത്തി രാമപുരം പഞ്ചായത്ത് പ്രസിഡന്റായത്. ഈ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോള്‍ അജ്ഞാതര്‍ പ്രസിഡന്റിന്റെ വീട് ആക്രമിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം എങ്ങുമെത്താതെ നിലച്ചിരിക്കുമ്പോഴാണ് ചെരിപ്പ് മോഷണമെന്ന പുതിയ സംഭവം.
തന്റെ വീടിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് ഷൈനി സന്തോഷ് ഇവിടെ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതിനുശേഷവും ഒരിക്കല്‍ പാതിരാത്രിയില്‍ രണ്ടുപേര്‍ വെള്ളം ചോദിച്ച് എത്തിയ സംഭവത്തെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അന്നും സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഷൈനി രാമപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.