ശ്രീനഗർ; ഭാരത് ജോഡോയാത്ര അവസാനിച്ചു. പരിഹാസവും ആശീർവാദവും ഒരേ പോലെ ഏറ്റുവാങ്ങിയാണ് സെപ്തംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്നും ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. 136 ദിവസം കൊണ്ട് 4080 കിലോമീറ്റര്‍ താണ്ടിയ ഈ യാത്രയിലൂടെ രാഹുല്‍ഗാന്ധി ഒരര്‍ത്ഥത്തില്‍ ഇതുവരെ കാണാത്ത മറ്റൊരു ഭാരതത്തെ കാണുകയായിരുന്നു.
എന്താണ് ഭാരത് ജോഡോയാത്രയുടെ പ്രസക്തി. വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുൻപിൽ നിന്ന് നയിക്കുക എന്നതാണോ ഉദ്ദേശ്യലക്‌ഷ്യം , വളരെ വർഷക്കാലം പാർട്ടിയുടെ അധികാരം കൈവെള്ളയിൽ കൊണ്ടുനടന്ന ഗാന്ധി കുടുംബത്തിൽ നിന്നും ജനാധിപത്യത്തിലേക്ക് പാർട്ടിയെ നയിച്ച യുവനേതാവാണ് അദ്ദേഹം.
താജ് ഹോട്ടലിൽ തീവ്രവാദി ആക്രമണം ഉണ്ടായപ്പോഴും ഉത്തരേന്ത്യയെ ഒന്നാകെ പ്രളയംബാധിച്ച സമയത്തും വിദേശരാജ്യങ്ങളിൽ അവധി ആഘോഷിച്ചുരസിച്ച പക്വതഇല്ലാത്ത നേതാവ് എന്ന് രാഷ്ട്രീയ എതിരാളികൾ പരിഹസിച്ച നേതാവിൽ നിന്ന് ഇതുവരെ കാണാത്ത ഭാരതത്തെ തൊട്ടറിഞ്ഞും കണ്ടറിഞ്ഞും പക്വമതിയായ നേതാവിലേക്കുള്ള പരകായ പ്രവേശമായിരുന്നു ഭാരത് ജോഡോ യാത്ര .
മഹാത്മാ ഗാന്ധിയ്ക്കു ശേഷം ഒരുപക്ഷെ എണ്‍പത് ദശാബ്ദങ്ങള്‍ക്കിപ്പുറം വേറൊരു രാഷ്ട്രീയ സാമൂഹ്യാന്തരീക്ഷത്തില്‍ ഇന്ത്യ മുഴുവന്‍ നടന്ന രാഹുല്‍ഗാന്ധിയും ജനങ്ങളില്‍ നിന്ന് പഠിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണകൂടങ്ങള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ട്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ ജനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താനവര്‍ ശ്രമിക്കും,
വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ പീടിക തുറക്കാന്‍ വന്നയാളാണ് താന്‍ എന്നാണ് യാത്രാമധ്യേ രാഹുല്‍ ഗാന്ധി പറഞ്ഞത്. താന്‍ തേടുന്നത് അധികാരമോ ഭരണമോ അല്ല മറിച്ചു ഹൃദയങ്ങളുടെ സംയോജനമാണ് എന്നാണ് രാഹുല്‍ ജനങ്ങളോട് പറഞ്ഞത്. ഇന്ത്യ എന്ന മഹത്തായ രാഷ്്ട്രത്തിന്റെ നിലനില്‍പ്പ് തന്നെ ഈ ഒരു സംയോജനത്തിലാണ് അന്തര്‍ലീനമായിരിക്കുന്നത്.
2014 ന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയം വല്ലാതങ്ങ് മാറി, കോടികള്‍ വാരിയെറിഞ്ഞു നടത്തുന്ന പബ്‌ളിക്ക് റിലേഷന്‍ മാമാങ്കങ്ങളിലൂടെ ആത്മാവില്ലാത്തതും ഉപരിതല സ്പര്‍ശിയുമായ പ്രതിഛായ നിര്‍മാണം രാഷ്ട്രീയത്തിലെ പ്രധാനകാര്യപരിപാടിയായി മാറി. തിരുവനന്തപുരത്തും ഡല്‍ഹിയിലുമെല്ലാം ഇത്തരത്തില്‍ പൊലിപ്പിച്ചെടുക്കുന്ന നേതാക്കള്‍ അധികാരത്തിന്റെ ചുക്കാന്‍ കയ്യാളാന്‍ തുടങ്ങി.
എളുപ്പത്തില്‍ കബളിപ്പിക്കാന്‍ പറ്റിയ വര്‍ഗമാണ് ജനങ്ങളെന്ന് ഈ പ്രതിഛായ നിര്‍മാണപ്രക്രിയയിലൂടെ അവര്‍ മനസിലാക്കി. അപ്പോഴാണ് അത്തരം നിര്‍മിതികളെ പൂര്‍ണ്ണമായും റദ്ദാക്കിക്കൊണ്ട് ഒരു മനുഷ്യന്‍ വെയിലത്തും മഴയത്തും മരം കോച്ചുന്ന തണുപ്പത്തും കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടന്നത്.
കമലഹാസന്‍ മുതന്‍ രഘുറാം രാജന്‍ വരെ പിന്തുണയുമായി രാഹുലിനൊപ്പം അണിനിരന്നത് പുതിയ , ഒരു പുതിയഭാരതത്തിനു വേണ്ടിയാണ് . രാഷ്ട്രീയ ധാര്‍മികതക്ക് ഈ യാത്ര തുടക്കമാകുമെന്ന് സ്വപ്‌നം കണ്ടുകൊണ്ടാണ്. ആ സ്വപ്‌നങ്ങള്‍ തന്നെയാണ് ഇന്ത്യയിലെ കോടാനുകോടി ജനങ്ങളും കാണുന്നത്.
ഹിംസാത്മകവും, വിഭാഗീയവുമായ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് അഹിംസയുടെയും ഒത്തു ചേരലിന്റെയും പുതിയ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ രാഹുലിന് കഴിഞ്ഞുവെന്നത് നിസ്തര്‍ക്കമാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് കേവലം പതിനഞ്ച് മാസങ്ങളേയുള്ളു.
മോദിയെ മൂന്നാം വട്ടവും പ്രധാനമന്ത്രി സ്ഥാനത്ത് നിലനിര്‍ത്താന്‍ സംഘപരിവാര്‍ ഏതറ്റം വരെയും പോകുമെന്നുറുപ്പാണ്. അതിനെ തടയുക എന്ന എന്നത് ഒരു ഭഗീരഥ പ്രയത്‌നമാണ്. അതിനുള്ള ആത്മവിശ്വാസവും കരുത്തുമാണ് രാഹുല്‍ ഈ യാത്രയില്‍ നിന്ന് സ്വായത്തമാക്കിയതെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയം പുതിയ ദിശകളിലേക്ക് വഴിമാറി സഞ്ചരിക്കുമെന്നുറപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.