രാജീവ് ഗാന്ധി വധക്കേസില്‍ സുപ്രീംകോടതി വിട്ടയച്ച നളിനി ജയില്‍ മോചിതയായി. 31 വർഷത്തെ ജയില്‍വാസത്തിന് ശേഷമാണ് മോചനം. ഭര്‍ത്താവ് മുരുകന്‍ എന്ന ശ്രീഹരന്‍, സുധീന്ദ്ര രാജയെന്ന ശാന്തന്‍, റോബർട്ട് പയസ്, ജയകുമാർ എന്നിവരും ഇന്ന് പുറത്തിറങ്ങി. ആർ പി രവിചന്ദ്രനെയും ഇന്ന് മോചിപ്പിക്കും.
മുരുകനും ശാന്തനും ശ്രീലങ്കന്‍ പൗരന്മാരായതിനാല്‍ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാംപിലേക്ക് മാറ്റും. രേഖകളില്ലാതെ തമിഴ്നാട്ടിലെത്തുന്ന വിദേശ പൗരൻമാരെ പാർപ്പിക്കുന്ന ക്യാംപാണിത്.
രാജീവ് ഗാന്ധിയെ വധിച്ചതിൽ ദുഖമുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ. ദേശീയ മാധ്യമമായ എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിൽ നളിനി ഇക്കാര്യം പറഞ്ഞത്. രാജീവ് ഗാന്ധിയോടും സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട മറ്റുള്ളവരോടും സഹതാപമുണ്ടെന്നും നളിനി പറഞ്ഞു. 'ഞാൻ അവരോട് വളരെയധികം ക്ഷമ ചോദിക്കുന്നു. ആ സംഭവത്തിൽ ഖേദിക്കുന്നു. ഞങ്ങൾ അതിനെക്കുറിച്ച് ചിന്തിച്ച് വർഷങ്ങളോളം ചെലവഴിച്ചു. അവർക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. ആ ദുരന്തത്തിൽ നിന്ന് അവർ കരകയറിയിട്ടുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും നളിനി കൂട്ടിച്ചേർത്തു. 31 വർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് നളിനി ശ്രീഹരന്റെ പരാമർശം. ഭർത്താവും മകളുമൊത്തുള്ള പുതിയ ജീവിതമാണ് ഇനിയെന്ന് പുറത്തിറങ്ങിയ ശേഷം നളിനി പ്രതികരിച്ചു.
1991ൽ രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട നളിനിയെയും മറ്റ് അഞ്ച് പേരെയും വിട്ടയക്കാൻ സുപ്രീം കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ശ്രീലങ്കൻ ഗ്രൂപ്പായ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴമാണ്(എൽടിടിഇ) 1991 മെയ് മാസത്തിൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധിയെ വധിച്ചത്.1987-ൽ ഇന്ത്യൻ സമാധാന സേനാംഗങ്ങളെ ശ്രീലങ്കയിലേക്ക് അയച്ചതിനുള്ള പ്രതികാര നടപടിയായാണ് രാജീവ് ഗാന്ധിയുടെ കൊലപാതകം.
1998ല്‍ കേസില്‍ 25 പേർക്ക് ടാഡ കോടതി വധശിക്ഷ വിധിച്ചിരുന്നു. 1999 മെയില്‍ മേല്‍ക്കോടതി വധശിക്ഷ ശരിവെക്കുകയും ചെയ്തു. 2000ല്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നളിനിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചത്. 2014ല്‍ സുപ്രീംകോടതി മറ്റ് ആറ് പ്രതികളുടെയും വധശിക്ഷ ജീവപര്യന്തമായി വെട്ടിച്ചുരുക്കി.
പ്രതികള്‍ 30 വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും ജയിലിലെ പെരുമാറ്റം തൃപ്തികരമാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരും ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു.
സമ്പൂർണ നീതി ഉറപ്പാക്കാന്‍ സുപ്രീംകോടതിക്കുള്ള പ്രത്യേകാധികാരം (ഭരണഘടനയുടെ 142-ാം വകുപ്പ്) പ്രയോഗിച്ച് കേസിലെ ഏഴാം പ്രതിയായ പേരറിവാളനെ കഴിഞ്ഞ മേയില്‍ മോചിപ്പിച്ചിരുന്നു. ഇതേ ഉത്തരവ് ബാക്കിയുള്ള കുറ്റവാളികള്‍ക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാലാവധി പൂർത്തിയാകും മുമ്പ് എല്ലാവരെയും വിട്ടയയ്ക്കാൻ നവംബർ 11ന് സുപ്രീം കോടതി ഉത്തരവിട്ടത്. നളിനിയെ കൂടാതെ, ശ്രീഹരന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ജയകുമാർ എന്നീ എല്ലാ പ്രതികളെയും വിട്ടയയ്ക്കാനായിരുന്നു വിധി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് പലപ്പോഴായി ശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. ഇതിലാണ് കോടതി ഇളവ് വിധിച്ചത്.
📚READ ALSO:
🔘പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു - കേരള സർക്കാർ
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.