തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസില്‍ നരഹത്യവകുപ്പ് ഒഴിവാക്കി.
![]() |
കെ.എം.ബഷീർ |
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം.
പ്രതികളുടെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. ഇനി 304 വകുപ്പ് പ്രകാരം, വാഹന അപകട കേസിൽ മാത്രം വിചാരണ നടക്കും.
അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാൽ, കേസിൽ ഗൂഡാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിരുന്നു. എന്നാൽ, കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രേഖകളിലോ പൊലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു.
കേസ് ഇനി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്തി എന്ന രീതിയിലാവില്ല ഇനി കേസ്, അപകടമുണ്ടായപ്പോള്‍ മരിച്ചു എന്ന രീതിയില്‍ മാത്രമാകും കേസിന്‍റെ വിചാരണ.
മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനില്‍ക്കു എന്നുമായിരുന്നു ശ്രീ റാം വെങ്കിട്ടരാമൻ്റെ ഹര്‍ജിയിലെ വാദം. കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമായിരുന്നു വാദം.
2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് മ്യൂസിയത്തിന് സമീപം വച്ച് നടന്ന വാഹന അപകടം, വാഹനമോടിച്ചത് വഫ ഫിറോസാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്റെ ശ്രമം. വണ്ടിയോടിച്ചത് വഫയാണെന്ന് ആദ്യം പൊലീസും പറഞ്ഞിരുന്നു. എന്നാല്‍, ദൃക്‌സാക്ഷികളും മാധ്യമപ്രവര്‍ത്തകരും ഇടപെട്ടതോടെ ശ്രീറാമിന്റെറയും പൊലീസിന്റെയും നീക്കം പൊളിച്ചു. സ്റ്റേഷനിലെത്തിച്ച ശേഷം വിട്ടയച്ച വഫ ഫിറോസിനെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വാഹനമോടിച്ചത് ശ്രീറാമാണെന്ന് വഫ പൊലീസിന് മൊഴി നല്‍കി.
അപകടകരമായ നിലയില്‍ വാഹനമോടിക്കാന്‍ പ്രേരിപ്പിച്ചതിന് വഫയെ പൊലീസ് രണ്ടാം പ്രതിയാക്കി. പിന്നീട് വഫ ഫിറോസിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പിന്നീട്, ശ്രീറാമിനെതിരെ പരസ്യ പ്രസ്താവനയുമായി വഫ രംഗത്തെത്തി. കഴിഞ്ഞ മാസം 9 ന് വഫ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. അപകട ദിവസം കെ.എം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. എന്നാല്‍ ഈ ഫോണ്‍ കണ്ടെത്താന്‍ പൊലീസിന് കഴിയാത്തത് ദുരൂഹമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.