ചെന്നൈ: മയക്കുമരുന്നിനെതിരായ പോരാട്ടത്തിന് കരുത്ത് പകരാൻ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ലഹരിമുക്തമാകുന്ന ഗ്രാമങ്ങള്‍ക്ക് 10 ലക്ഷം രൂപ സമ്മാനമായി നല്‍കും.
വ്യാഴാഴ്ച നിയമസഭയിലാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. പദ്ധതിക്കായി ഓരോ വർഷവും അഞ്ച് കോടി രൂപ വകയിരുത്തും. ഓരോ വർഷവും 50 ഗ്രാമങ്ങള്‍ക്ക് പാരിതോഷികം നല്‍കാനാണ് സർക്കാരിൻ്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിൻ്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞ മാസം ചെന്നൈയിലെ കോളേജില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി വിജയ്, 'ലഹരിമുക്ത തമിഴ്നാട്' എന്ന ക്യാംപെയിന് തുടക്കം കുറിച്ചിരുന്നു.ലഹരിക്കെതിരായ പോരാട്ടത്തിന് സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബങ്ങള്‍, യുവാക്കള്‍ എന്നിവരടങ്ങുന്ന കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
പരിപാടിയില്‍വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞയും മുഖ്യമന്ത്രി ചൊല്ലിക്കൊടുത്തിരുന്നു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തില്‍ ചെന്നൈയിലെ മറീന ബീച്ചില്‍ നടന്ന ലഹരിവിരുദ്ധ ബോധവല്‍കരണ ഓട്ടത്തിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നു.
അതേസമയം ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. മയക്കുമരുന്ന് നിർമാണം, കടത്തല്‍, വിപണനം എന്നിവയ്‌ക്കെതിരെ കർശനമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ തമിഴ്‌നാട് മുൻപന്തിയില്‍ നില്‍ക്കുക മാത്രമല്ല, പൊതുജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ എല്ലാ ശ്രമങ്ങളും നടത്തുന്നുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
29,108 പുതിയ പൊലീസ് പോസ്റ്റുകള്‍ സ്ഥാപിക്കും
സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിനകം 29,108 പുതിയ പൊലീസ് പോസ്റ്റുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു. ഈ വർഷം 10,000 പുതിയ പൊലീസ് ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്യുമെന്നും ഇതില്‍ പകുതിയും വനിതകളായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം 22 ശതമാനത്തില്‍നിന്ന് 30 ശതമാനത്തിലേക്ക് ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.