മൂന്നാർ: ലഹരിയുടെ പിടിയിലായ മകന്റെ നിരന്തര ഉപദ്രവത്തില്‍ പൊറുതിമുട്ടി സ്വന്തം വീടുവിട്ട് ബന്ധുവീട്ടില്‍ അഭയം തേടിയ മാതാപിതാക്കളുടെ ജീവിതം ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചു
മൂന്നാറിനടുത്ത് മാങ്കുളം ആനക്കുളത്താണ് നാടിനെ ഞെട്ടിച്ച ഈ ദാരുണ സംഭവം. ഡ്രൈവിങ്ങും കൂലിപ്പണിയുമായി കഴിഞ്ഞിരുന്ന 27കാരനായ ജസ്റ്റിൻ ജോയി കുറച്ചുകാലമായി കടുത്ത ലഹരിക്ക് അടിമയായിരുന്നു. ലഹരിയുടെ പാതയിലായതോടെ ഇയാള്‍ വീട്ടിലെത്തി മാതാപിതാക്കളുമായി വഴക്കുണ്ടാക്കുന്നത് പതിവായി മാറിയിരുന്നു.ജസ്റ്റിന്റെ ക്രൂരമായ ഉപദ്രവം സഹിക്കവയ്യാതെ രണ്ട് ദിവസമായി മാതാപിതാക്കളായ ജോയിയും (63) ഷാന്തിയും വീടുവിട്ട് സമീപത്തുള്ള ബന്ധുവീട്ടിലാണ് അന്തിയുറങ്ങിയിരുന്നത്.
മകനെ ഡി-അഡിക്‌ഷൻ സെന്ററില്‍ എത്തിച്ച് ചികിത്സ നല്‍കാൻ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ക്കൊപ്പം മൂന്നാർ സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ ചൊവ്വാഴ്ച ഉണ്ടാകുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇതോടെ നിസ്സഹായരായ ദമ്പതികള്‍ വീണ്ടും ബന്ധുവീട്ടില്‍ത്തന്നെ അഭയം പ്രാപിക്കുകയായിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ വസ്ത്രങ്ങള്‍ എടുക്കുന്നതിനു വേണ്ടി മാതാവ് ശാന്തി വീട്ടിലേക്ക് പോയി. എന്നാല്‍ തിരികെ വരാൻ വൈകിയതോടെ പിതാവ് ജോയി അന്വേഷിച്ചെത്തിയപ്പോള്‍ മകൻ വീട്ടിലുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ 11ഓടെ വീട്ടിലെത്തിയ ജസ്റ്റിൻ പിതാവുമായി വീണ്ടും വഴക്കുണ്ടാക്കുകയും കത്തിയെടുത്ത് വീശുകയും ചെയ്തു.
ജീവന് ഭീഷണിയായ ഈ സാഹചര്യത്തിലാണ് പ്രകോപിതനായ പിതാവ് ജോയി സമീപത്തു കിടന്നിരുന്ന കമ്പ് ഉപയോഗിച്ച് മകന്റെ തലയ്ക്കടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. സംഭവസമയത്ത് മാതാവ് ശാന്തിയും സ്ഥലത്തുണ്ടായിരുന്നു.
മകന്റെ മരണത്തെ തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായ പിതാവ് ജോയി വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലഹരി എന്ന വിപത്ത് ഒരു കുടുംബത്തെയാണ് പൂർണ്ണമായി ഇല്ലാതാക്കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് ജോയി, താൻ വിഷം കഴിച്ചതായി അറിയിച്ചത്. ഉടൻ ജോയിയെ അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.