വാഷിങ്ടൺ : തപാൽ വോട്ട് നിയന്ത്രണങ്ങൾ നടപ്പിലാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി നൽകി യു.എസ് അപ്പീൽ കോടതി. നവംബറിൽ നടക്കുന്ന കോൺഗ്രസ്
തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.എസ് പോസ്റ്റൽ സർവീസിന്റെ പുതിയ ചട്ടങ്ങൾ നടപ്പിലാക്കുന്നത് അപ്പീൽ കോടതി തടഞ്ഞു. വിഷയത്തിൽ യു.എസ് സുപ്രീം കോടതി അന്തിമ തീരുമാനം പരിഗണിക്കുന്നതിനിടയിലാണ് ബോസ്റ്റൺ ആസ്ഥാനമായുള്ള ഫെഡറൽ അപ്പീൽ കോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്.പോസ്റ്റൽ സർവീസിന്റെ പുതിയ ചട്ടം നടപ്പിലാക്കുന്നത് തടഞ്ഞുകൊണ്ട് ലോവർ കോടതി ജഡ്ജി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാൻ ജഡ്ജിമാരുടെ മൂന്നംഗ ബെഞ്ച് തയ്യാറായില്ല. ഭരണഘടന അനുസരിച്ച് തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാൻ അധികാരമുള്ളത് സംസ്ഥാനങ്ങൾക്കും കോൺഗ്രസിനുമാണ് അല്ലാതെ എക്സിക്യൂട്ടീവ് വിഭാഗത്തിനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വോട്ടർമാർക്കിടയിൽ വലിയ തോതിൽ വോട്ടവകാശം നിഷേധിക്കപ്പെടാൻ ഈ ചട്ടങ്ങൾ കാരണമാകുമെന്ന് കോടതി നിരീക്ഷിച്ചു.
വോട്ടർ പട്ടികകൾ പോസ്റ്റൽ സർവീസിന് കൈമാറണമെന്നും, അയക്കുന്നതും തിരിച്ചുവരുന്നതുമായ എല്ലാ ബാലറ്റ് എൻവലപ്പുകളിലും പ്രത്യേക ബാർകോഡുകൾ ഉണ്ടായിരിക്കണമെന്നുമാണ് പുതിയ ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരുന്നത്.
മാനദണ്ഡങ്ങൾ പാലിക്കാത്തതോ കൃത്യമായ പട്ടികയിൽ ഇല്ലാത്തവരോ ആയ വോട്ടർമാരുടെ ബാലറ്റുകൾ തപാലാപ്പീസ് നിരസിക്കാൻ സാധ്യതയുണ്ട്. പുതിയ ചട്ടങ്ങൾ വോട്ടർമാരെ ഒഴിവാക്കാൻ ഇടയാക്കുമെന്നും വോട്ടർ പട്ടികയിൽ കൃത്രിമത്വം തടയുന്നതിൽ യാതൊരു പ്രയോജനവും ചെയ്യില്ലെന്നും കോടതി വ്യക്തമാക്കി.
ഡെമോക്രാറ്റിക് പ്രസിഡന്റായ ജോ ബൈഡൻ നിയമിച്ച ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പീൽ കോടതിയുടെ വിധി ട്രംപ് ഭരണകൂടത്തിന്റെ പുതിയ ശ്രമങ്ങളെ തടയുന്നതാണെന്ന് കേസിലെ വാദിയായ കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്ത് വിവിധ സംസ്ഥാനങ്ങളും വോട്ടർ അവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഈ ചട്ടങ്ങളുടെ ഭാവി ഇനി കൺസർവേറ്റീവ് ഭൂരിപക്ഷമുള്ള യു.എസ് സുപ്രീം കോടതിയുടെ തീരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ താത്കാലികമായി നിലവിലുള്ള ഉത്തരവ് തുടരും. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ രാജ്യവ്യാപകമായി വലിയ നിയമപോരാട്ടങ്ങളാണ് നടക്കുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.