തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാഘടനയില്‍ പുതിയ മാറ്റത്തിനൊരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി ഒരു പരീക്ഷ കൂടി പാസാകണം. രാജ്യാന്തര മാതൃകയിലുള്ളതാണ് പുതിയ രീതി.
കംപ്യൂട്ടര്‍ അടിസ്ഥാനപ്പെടുത്തി നടത്തുന്ന ഹസാഡ് പെര്‍ഷെപ്ഷന്‍ ടെസ്റ്റ് ഡിസംബര്‍ 1 മുതല്‍ നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ പറഞ്ഞു. രാജ്യത്താദ്യമായി പുതിയ രീതി നടപ്പാക്കുന്നത് കേരളത്തിലാണ്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള 10 വിഡിയോ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ടെസ്റ്റ്. ഓരോന്നിനും 10 മാര്‍ക്ക് വീതം. കംപ്യൂട്ടര്‍ സ്ക്രീനില്‍ കാണിക്കുന്ന വിഡിയോ ക്ലിപ്പുകള്‍ കണ്ട് കൃത്യസമയത്ത് അപകടം തിരിച്ചറിഞ്ഞ് മൗസ് ക്ലിക്ക് ചെയ്യുകയാണ് പരീക്ഷാരീതി.റോഡിലെ രണ്ടു തടസങ്ങളാണ് ഓരോ ക്ലിപ്പിലും ഉണ്ടാകുക. പരീക്ഷാര്‍ഥി ഈ ക്ലിപ്പുകള്‍ കണ്ട് സമയബന്ധിതമായി ക്ലിക്കു ചെയ്തു പ്രതികരിക്കണം. കുറഞ്ഞത് 60 മാര്‍ക്ക് ലഭിച്ചാലേ പരീക്ഷ ജയിക്കുകയുള്ളു. നിശ്ചിത സമയത്തിനുള്ളില്‍ പ്രതികരിച്ചാല്‍ പത്ത് മാര്‍ക്ക് ലഭിക്കും. വൈകിയാല്‍ മാര്‍ക്ക് കുറയും.
റോഡിലുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളും തടസങ്ങളും മുന്‍കൂട്ടി കണ്ട് തിരിച്ചറിയാനുള്ള ശേഷി പരിശോധിച്ചുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷ. ലേണേഴ്സ് ലഭിച്ച് 30 ദിവസത്തിനു ശേഷമാകും ടെസ്റ്റ്. അതിനുശേഷം മാത്രമേ ഗ്രൗണ്ട് ടെസ്റ്റും റോഡ് ടെസ്റ്റും നടത്തുകയുള്ളു.
യുകെ, ഓസ്ട്രേലിയ തുടങ്ങി പല വിദേശരാജ്യങ്ങളിലും ഈ ടെസ്റ്റ് വിജയിച്ച ശേഷമേ ലൈസന്‍സ് ലഭിക്കുകയുളളു. ഈ മാതൃക പിന്തുടര്ന്നാണ് സംസ്ഥാനത്തും പുതിയ രീതി നടപ്പാക്കുന്നത്. ഡ്രൈവര്‍മാരുടെ അശ്രദ്ധയും അപകടസാധ്യത കണക്കുകൂട്ടുന്നതിലെ പിഴവുമാണ് ഭൂരിപക്ഷം അപകടങ്ങള്‍ക്കും കാരണമെന്ന പഠനങ്ങളാണ് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഘടനയില്‍ മാറ്റം വരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ഒക്ടോബര്‍ 1 മുതല്‍ ഈ ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ ഡ്രൈവിങ് സ്കൂളുകള്‍ സജ്ജമാക്കണമെന്ന് ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓപ്പണ്‍ സോഴ്സ് ടൂളുകള്‍ ഉപയോഗപ്പെടുത്തി പരീക്ഷാര്‍ഥികള്‍ക്കു മൂന്നു മാസം പരിശീലനം നല്‍കണം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.