കൊച്ചി: കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാം ഘട്ടമായി ആലുവയിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അങ്കമാലിയിലേക്ക് മെട്രോ നീട്ടുന്നതിനുള്ള വിശദമായ പദ്ധതി രേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. ഏകദേശം 17.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പുതിയ പാത ബഹുമുഖ ഗതാഗത ശൃംഖല യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിമാനത്താവളം, റെയിൽവേ, റോഡ് ഗതാഗതം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
സാങ്കേതിക സാധ്യതാ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മേൽപ്പാലങ്ങളും ഭൂഗർഭ തുരങ്ക പാതയും ഉൾപ്പെടുന്ന ഹൈബ്രിഡ് കോറിഡോർ മാതൃകയാണ് മൂന്നാം ഘട്ടത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ആലുവയിൽ നിന്ന് ആരംഭിക്കുന്ന പാത കരിയാട് വരെ മേൽപ്പാലത്തിലൂടെയാണ് കടന്നുപോകുന്നത്. തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനായി മൂന്ന് കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ തുരങ്ക പാതയും വിമാനത്താവളത്തിന് താഴെയായി അണ്ടർഗ്രൗണ്ട് ടെർമിനൽ സ്റ്റേഷനും നിർമ്മിക്കും. വിമാനത്താവള പ്രദേശം പിന്നിടുന്നതോടെ പാത വീണ്ടും മേൽപ്പാലമായി മാറി നായത്തോട്, കവരപ്പറമ്പ് വഴി അങ്കമാലി കരയാംപറമ്പിൽ അവസാനിക്കും.
പദ്ധതിയുടെ ഭാഗമായി ആകെ 15 പുതിയ സ്റ്റേഷനുകളാണ് യാഥാർത്ഥ്യമാക്കുന്നത്. തോട്ടയ്ക്കാട്ടുകര, കുന്നംപുറം, പറമ്പയം, നെടുമ്പാശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷന് സമീപമുള്ള സ്റ്റേഷൻ, വിമാനത്താവളത്തിനുള്ളിലെ ഭൂഗർഭ സ്റ്റേഷൻ, നായത്തോട്, കവരപ്പറമ്പ്, അരിക്കൽ ജങ്ഷൻ, എൽ.എഫ് ആശുപത്രി, അങ്കമാലി ടൗൺ, കൊതകുളങ്ങര, കരയാംപറമ്പ് എന്നിവയാണ് ആ സ്റ്റേഷനുകൾ. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് ഡി.പി.ആർ കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന് സമർപ്പിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ മലബാറിൽ നിന്നുള്ള യാത്രക്കാർക്കും വിമാനത്താവളത്തിലെത്തുന്നവർക്കും കൊച്ചി നഗരത്തിലേക്കും ഇൻഫോപാർക്കിലേക്കും യാത്രാക്ലേശമില്ലാതെ അതിവേഗം എത്തിച്ചേരാൻ സാധിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.