തിങ്കളാഴ്ച മകൾക്ക് ജന്മദിനാശംസ നേരാൻ കാത്തിരുന്ന അച്ഛനെത്തേടി തലേദിവസം എത്തിയത് മകളുടെ മരണവാർത്ത.
അമേരിക്കയിലെ കാലിഫോർണിയയിൽ സുഹൃത്തിന്റെ കുത്തേറ്റു ആൻ മേരി മാത്യു മരിച്ചെന്ന വിവരം പിതാവ് ജിജി മാത്യുവിനെ തളർത്തി. ആനിന്റെ അയൽക്കാരിയും അടുത്ത സുഹൃത്തുമായ അനില എന്ന സ്ത്രീയാണ് കൊലപാതകം നടത്തിയത്. ജിജി മാത്യു മുൻപ് അമേരിക്ക സന്ദർശിച്ചപ്പോൾ അനിലയെ നേരിട്ട് കണ്ടിട്ടുമുണ്ടായിരുന്നു. തന്റെ മകളെ അടുത്ത സുഹൃത്ത് തന്നെ വകവരുത്തി എന്നത് കുടുംബത്തിന് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല കേശവദാസപുരം കാക്കനാട് ലെയ്നിലെ മറ്റത്ത് വീട്ടിൽ ഒറ്റയ്ക്ക് ആ വിയോഗത്തിന്റെ വേദനയിൽ വെന്തുരുകുകയാണ് ജിജി മാത്യു.
തിങ്കളാഴ്ച 40-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് ആനിന്റെ വിയോഗം. ജൂണിൽ ജിജി മാത്യുവിന്റെ 70-ാം ജന്മദിനം ആഘോഷിക്കാനാണ് ആനും കുടുംബവും അവസാനമായി നാട്ടിലെത്തിയത്. 2018-ൽ പ്ലാമൂട്-പി.എം.ജി. റോഡിൽ നടന്ന അപകടത്തിൽ ഭാര്യ ബെസ്സി മാത്യുവിനെ നഷ്ടമായ ജിജിക്ക് പെൺമക്കളായിരുന്നു കരുത്ത്.
ജിജിയും ഭാര്യ ബെസ്സിയും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർഫാസ്റ്റ് ബസ് തട്ടുകയും സ്കൂട്ടറിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ ബെസ്സിയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ ബെസ്സി മരണപ്പെട്ടു. ആ വിയോഗത്തിന്റെ ആഘാതത്തിൽനിന്ന് കരകയറുന്നതിനിടെയാണ് മൂത്ത മകളുടെ മരണവാർത്തയെത്തുന്നത്.
നാലുവർഷം മുൻപാണ് ആൻ മേരി മാത്യു (40) ഭർത്താവ് ജേക്കബ് ആൻഡ്രൂസിനൊപ്പം കമ്പനി വിസയിൽ അമേരിക്കയിലേക്ക് പോകുന്നത്. ആൻഡ്രീന (12), അലീസ (5) എന്ന രണ്ട് മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷമായി ജീവിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
അബന മാർത്താ മാത്യുവാണ് ആനിന്റെ സഹോദരി. സഹോദരിയും കുടുംബവും മസ്കറ്റിലാണ് താമസിക്കുന്നത്. കൊല നടത്തിയ അനിലയെ അമേരിക്കയിൽ മകൾക്കൊപ്പം താമസിക്കാൻ പോയപ്പോൾ ജിജി മാത്യു കണ്ടിട്ടുണ്ട്. അയൽവാസിയും അടുത്ത സുഹൃത്തുമായ അനില ആനിനെ കൊലപ്പെടുത്തിയെന്നത് ഉൾക്കൊള്ളാൻ കഴിയാതെ ഞെട്ടലിലാണ്
കുടുബം.
മരണവിവരമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും മറ്റത്ത് വീട്ടിൽ രാവിലെമുതൽ എത്തുന്നുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെന്നും കോട്ടയത്തെ ഭർതൃവീട്ടിലേക്കായിരിക്കും മൃതദേഹം കൊണ്ടുപോവുകയെന്നും കൗൺസിലർ ത്രേസ്യാമ്മ തോമസ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.