കൊല്ലം; പുത്തൻ തുറയിലെ ‘പൂമുഖം’ വീട്ടിൽ ഇപ്പോൾ ഉച്ചത്തിലുള്ള നിലവിളികളില്ല.
കരഞ്ഞു തളർന്ന് ഉറ്റവർ നിശബ്ദമായി കണ്ണീർ വാർക്കുന്നു. ജനാലയ്ക്കരികെ തല ചായ്ച്ചിരുന്ന് അച്ഛന്റെയും ഭർത്താവിന്റെയും കുഴിമാടങ്ങൾ നോക്കി, മകന്റെ മടങ്ങിവരവും കാത്ത് നെഞ്ചുപൊട്ടി ഒരമ്മ. കഴിഞ്ഞ വെള്ളിയാഴ്ച വള്ളമിറക്കി കടലിലേക്കു പോയതാണ് അവർ.അതിൽ 2 പേർ ജീവനറ്റ് തീരത്തെത്തി. പുത്തൻതുറ പൂമുഖം വീട്ടിൽ യു.രാജീവനും പിതാവ് രാധാകൃഷ്ണനും. ഗൗതം കൃഷ്ണ എന്ന 24കാരനു വേണ്ടി കാത്തിരിപ്പ് തുടരുന്നു.സഹോദരൻ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ ഉള്ളുലഞ്ഞ് തീരത്ത് രാകേഷ് കൃഷ്ണയും. മകൻ ഗൗതമിന് വേണ്ടിയുള്ള തിരച്ചിൽ ഒരാഴ്ച പിന്നിട്ടപ്പോൾ സഹികെട്ട് അമ്മ രേഷ്മ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു.
തിരച്ചിൽ കാര്യക്ഷമം ആക്കിയില്ലെങ്കിൽ ഒരു തുള്ളി വെള്ളം പോലും കുടിക്കില്ലെന്ന് രേഷ്മ പറഞ്ഞു. ഒടുവിൽ വിദഗ്ധ സംഘത്തെ ഇറക്കി തിരച്ചിൽ നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തിരച്ചിൽ ആരംഭിച്ചു. 2 വള്ളങ്ങളിലും 2 ബോട്ടുകളിലുമായി ആകെ 17 പേരാണ് കടലിൽ തിരച്ചിൽ നടത്തുന്നത്.
ടൂറിസം വകുപ്പിൽ നിന്ന് 10 മുങ്ങൽ വിദഗ്ധരും മറൈൻ എൻഫോഴ്സ്മെന്റിൽ നിന്ന് 5 പേരും രക്ഷാദൗത്യത്തിലുണ്ട്. സ്പീഡ് ബോട്ട് ഉപയോഗിച്ച് കായലിലും തിരച്ചിൽ നടത്തുന്നു. നേവിയുടെ ഹെലികോപ്റ്റർ ആകാശ നിരീക്ഷണം നടത്തുന്നു.‘‘കോസ്റ്റൽ പൊലീസിന് കണ്ടെത്താൻ കഴിയുന്ന മേഖലയിലുണ്ടായ അപകടമാണിത്. മുങ്ങിത്തപ്പിയെടുക്കാവുന്ന അത്രയും ആഴത്തിലേ പോയിരുന്നുള്ളു.
എന്നിട്ടും രക്ഷാദൗത്യം എന്ത് ചെയ്തു? അന്ന് കാര്യക്ഷമമായ തിരച്ചിൽ നടത്താത്തതു കൊണ്ടാണ് 8 ദിവസം നീണ്ടുപോയത്. അപകടത്തിൽപ്പെട്ട ബോട്ടിൽ 14 പേർ ഉണ്ടായിരുന്നു. അതിൽ 11 പേരെയും രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളാണ്. എന്റെ ഭർത്താവിനും അച്ഛനും ജീവൻ നഷ്ടമായി. മകനെ കാണാതായി. ഇനി എന്താണ് എനിക്കു നഷ്ടപ്പെടാനുള്ളത്? ഒന്നുമില്ല. ഇനിയാർക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുത്. അപകടത്തിൽപ്പെടുന്നവരെ രക്ഷിച്ചെടുക്കാനുള്ള സംവിധാനം നമുക്ക് വേണം.
അതിനു പ്രാവീണ്യം നേടിയ ആളുകളെ രക്ഷാദൗത്യത്തിനു നിയോഗിക്കണം. അവർ കടലിന്റെ ഗതി അറിയാവുന്നവർ ആയിരിക്കണം. സ്വന്തം ജീവൻ വകവയ്ക്കാതെ പ്രളയകാലത്തും ഇപ്പോഴും നാടിനെ രക്ഷിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയവരാണ് ഞങ്ങൾ. ആ ഞങ്ങൾക്കൊരു പ്രശ്നം വരുമ്പോൾ ഇടപെടൽ വേണ്ടേ? ആലപ്പാട്, അഴീക്കൽ, തോട്ടപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇത്രയും ദിവസങ്ങളായി രാപകൽ ഇല്ലാതെ തിരച്ചിൽ നടത്തുന്നത്.
മോനെ കിട്ടുന്നതു വരെ അവരത് തുടരുമെന്ന് എനിക്കുറപ്പാണ്’’– ഗോകുൽ കൃഷ്ണയുടെ അമ്മ പറഞ്ഞു.ഗോകുൽ കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരുമെന്നും രക്ഷാദൗത്യത്തിന് മെച്ചപ്പെട്ട സംവിധാനം ഉപയോഗിക്കുമെന്നും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ഗോകുൽ കൃഷ്ണയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘സർക്കാർ നടത്തിയ തിരച്ചിൽ പ്രവർത്തനങ്ങൾ കുടുംബത്തെ വേണ്ടവിധം അറിയിക്കാൻ കഴിഞ്ഞില്ല.
ആശയവിനിമയത്തിലുണ്ടായ പിഴവാണ്. ഫിഷറീസ് വകുപ്പ് വിഷയത്തിൽ വേണ്ടവിധം ഇടപെട്ടില്ലെന്ന് ഗോകുൽ കൃഷ്ണയുടെ അമ്മ രേഷ്മ ആരോപിച്ചിരുന്നു. എന്നാൽ വേണ്ട ഇടപെടൽ നടത്തിയെന്നാണ് വകുപ്പിന്റെ വിശദീകരണം. ഇക്കാര്യത്തിൽ കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഗോകുൽ കൃഷ്ണയ്ക്കായുള്ള തിരച്ചിൽ തുടരും. ഇനിയും ഇത്തരം സംഭവങ്ങളുണ്ടായാൽ രക്ഷാദൗത്യത്തിന് എന്തൊക്കെ സംവിധാനങ്ങൾ ഒരുക്കണമെന്ന് ആലോചിക്കും. ’’– ഗോകുൽ കൃഷ്ണയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ഗൗതം ഉൾപ്പെടെ 14 അംഗ സംഘം സഞ്ചരിച്ച വള്ളം നീണ്ടകര മേഖലയിൽ മറിഞ്ഞത്. അപകടത്തിൽ ഗൗതമിന്റെ മുത്തച്ഛൻ പുത്തൻതുറ പൂമുഖം വീട്ടിൽ യു.രാജീവൻ, പിതാവ് രാധാകൃഷ്ണൻ എന്നിവർ മരിച്ചിരുന്നു. അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഇരയായിട്ടും അധികൃതരുടെ ഭാഗത്തുള്ള മെല്ലെപ്പോക്കിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും കടുത്ത അമർഷമുണ്ട്. ഇടയ്ക്ക് ഹെലികോപ്റ്ററിൽ വ്യോമ നിരീക്ഷണം നടത്തിയിരുന്നു. കോസ്റ്റൽ പൊലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിൽ അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.
ഗൗതമിന്റെ സുഹൃത്തുക്കളുടെ സംഘം കാണാതായ ദിവസം മുതൽ തിരച്ചിൽ നടത്തുന്നുണ്ട്.രാധാകൃഷ്ണൻ–രേഷ്മ ദമ്പതികൾ പുത്തൻ തുറയിലെ വീടു വിറ്റുകിട്ടിയ പണം കൊണ്ടാണു മകൻ ഗൗതം കൃഷ്ണയുടെ പേരിൽ വള്ളവും വലയും വാങ്ങിയത്. പിന്നീട് ഇവർ താമസം പുത്തൻതുറ പൂമുഖം വീട്ടിലേക്കു മാറ്റി. വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രാജീവൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. രാധാകൃഷ്ണന്റെ മൃതദേഹം ശനിയാഴ്ച പുലർച്ചെ ലഭിച്ചു. ഇരുവരുടെയും സംസ്കാരം ഞായറാഴ്ച വീട്ടു വളപ്പിൽ നടന്നു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.