ന്യൂഡൽഹി: കേരളത്തിന്റെ അതിവേഗപാതാ സ്വപ്നങ്ങൾ അവസാനിപ്പിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം നിലപാട് പ്രഖ്യാപിച്ചതോടെ ഇനിയെന്ത് എന്ന ചോദ്യമുയരുകയാണ്.
ആർആർടിസിഎസ് ( റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ) പദ്ധതിയെങ്കിലും കേരളത്തിന് അനുവദിക്കുമോ എന്ന് കാത്തിരുന്ന് അറിയണം. നിലവിൽ കേന്ദ്രം കേരളത്തിന് നൽകാനുദ്ദേശിക്കുന്നത് മൂന്നും നാലും റെയിൽവേ പാതകൾ മാത്രമായിരിക്കും. ഇതിനുള്ള സർവേകളും വിശദ പദ്ധതി രേഖ തയ്യാറാക്കലും നടക്കുന്നുണ്ട്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.ചുരുക്കത്തിൽ നേരത്തെ പറഞ്ഞു കേട്ടിരുന്ന ആർആര്‍ടിഎസിനെ കുറിച്ചും കേന്ദ്രം ഇപ്പോൾ മിണ്ടുന്നില്ല. മംഗളൂരു-ഷൊർണൂർ, ഷൊർണൂർ-എറണാകുളം, എറണാകുളം-കായംകുളം, കായംകുളം-തിരുവനന്തപുരം എന്നീ പാതകളിൽ മൂന്നാമത്തെയും നാലാമത്തെയും പാത അനുവദിക്കും. ഇതുവഴി ചരക്കുനീക്കങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ റെയിൽവേക്ക് സാധിക്കും. ഒപ്പം യാത്രാസൗകര്യങ്ങളും വർധിക്കും. ഈ പാതകളിലെല്ലാം ഫീൽഡ് ലൊക്കേഷൻ സർവേ പൂർത്തിയായിട്ടുണ്ട്. കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം മൂന്നാം വരിയുടെ ട്രാഫിക് സർവേയും പൂർത്തിയായിട്ടുണ്ട്.
വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന പദ്ധിയാണ് മുകളിൽ പറഞ്ഞ മൂന്നും നാലും പാതകൾ. ഇവ അതിവേഗ റെയിൽപ്പാതയ്ക്ക് പകരമെന്നോണം കേന്ദ്രം അവതരിപ്പിച്ചത് സംസ്ഥാനത്തെ പരിഹസിക്കലാണെന്ന് ആക്ഷേപമുയരുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് മൂലമാണ് കേരളത്തിന് ഇനി അതിവേഗപാത വേണ്ട എന്ന തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയതെന്ന് എംപി ജോൺ ബ്രിട്ടാസ് പറഞ്ഞു.
ജോൺ ബ്രിട്ടാസ് ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി കേരളത്തിന് അതിവേഗ പാത നൽകില്ലെന്ന് പരോക്ഷമായി അറിയിച്ചത്.എൽ ഡി എഫ് സർക്കാർ കൊണ്ടുവന്ന അർദ്ധ അതിവേഗ പാത യു ഡി എഫ് സർക്കാർ ഉപേക്ഷിച്ചെന്ന് അശ്വിനി വൈഷ്ണവ് സഭയിൽ ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ തന്നെ അതിൽ ഇനി അതിൽ ചർച്ചകളൊന്നും സാധ്യമല്ല. ഇ ശ്രീധരൻ സമർപ്പിച്ച രണ്ടാമത്തെ പദ്ധതിയും കേരള സർക്കാർ വേണ്ടെന്നു വെച്ചെന്നും കേന്ദ്രം പറയുന്നു. അതിലും ചർച്ചകൾക്കൊന്നും പ്രസക്തിയില്ലെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
അതെസമയം റെയിൽവേ മന്ത്രി ബദലായി പറയുന്ന പാതകളുടെ പണി വർഷങ്ങളായി നടക്കുന്നതാണെന്നും, അവ ഇനിയൊരു 25 കൊല്ലം കഴിഞ്ഞാലും റെയിൽവേ പൂർത്തിയാക്കില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.