ഹരിപ്പാട്; ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ നടന്ന കൊലപാതകത്തിൽ വിവരമറിഞ്ഞ് 24 മണിക്കൂറിനകം പ്രതികളെ പിടികൂടി പൊലീസിന്റെ സർജിക്കൽ സ്ട്രൈക്ക്. കരുവാറ്റയിലെ കൊലപാതക വിവരം അറിഞ്ഞതിനു പിന്നാലെ ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് സംഭവ സ്ഥലത്ത് എത്തി സ്ഥിതി വിലയിരുത്തി.
പിന്നാലെ ഡിഐജി യതീഷ് ചന്ദ്ര കൊലപാതകം നടന്ന വീട്ടിൽ എത്തി പരിശോധന നടത്തി.ഇരുവരുടെയും മേൽനോട്ടത്തിലായിരുന്നു അന്വേഷണം. എഡിജിപി പി. വിജയന്റെ നിർദേശ പ്രകാരം പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു മണിക്കൂറുകൾക്കുള്ളിൽ അന്വേഷണം വ്യാപിപ്പിച്ചു. ഡിവൈഎസ്പി ടി. രാജപ്പൻ, സിഐ ബി. വിനോദ്കുമാർ എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.മൊബൈൽ ഫോൺ ടവർ ലൊക്കേഷനിലെ വിവരങ്ങൾ ശേഖരിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. വനിതാ സിഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയെ വിശദമായി ചോദ്യം ചെയ്തു. ആദ്യം പ്രതിരോധിച്ചെങ്കിലും തെളിവുകൾ ഹാജരാക്കിയപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികളായ 3 പേരെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊല്ലത്തു നിന്നു പിടികൂടി. ഇവർ വിറ്റ സ്വർണം കണ്ടെടുക്കുകയും ചെയ്തു. ഡിഐജിയും ജില്ലാ പൊലീസ് മേധാവിയും ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ ഇരുന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിച്ചു. പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചിട്ടും തന്ത്രപരമായ നീക്കത്തിലൂടെ പ്രതികളെ പൊലീസ് കുരുക്കി.എസ്എച്ച്ഒമാരായ നൗഷാദ്, ഷൈജ, എസ്ഐ ശ്യാം, എഎസ്ഐമാരായ പ്രമോദ്, ഷിഹാബ്, സിപിഒമാരായ ശ്രീജിത്ത്, എ.നിഷാദ് ഹരി, പ്രദീപ്, അരുൺ, സജാദ്, രഞ്ജിത്ത് ജവാഹർ, അഖിൽ മുരളി, രഞ്ജിത്ത്, ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം അംഗങ്ങൾ, സൈബർ സെൽ ഉദ്യോഗസ്ഥരായ ഗിരീഷ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
അതേസമയം, കേസിൽ പിടിയിലായ 4 പേരും 18നു വയസ്സിനു താഴെയുള്ളവരായതിനാൽ ബാലനീതി നിയമപ്രകാരമുള്ള നടപടികളാണ് ഉണ്ടാകുക. ജുവനൈൽ ജസ്റ്റിസ് ബോർഡാണു കേസുകളിൽ വിചാരണ നടത്തുക. പൊലീസും അഭിഭാഷകരും യൂണിഫോം ഒഴിവാക്കിയും മറ്റുമാണു വിചാരണയിൽ പങ്കെടുക്കുക. മുതിർന്നവർ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്താൽ ലഭിക്കുന്നതിനേക്കാൾ ലഘുവായ ശിക്ഷയാണു ലഭിക്കുക. തടവുശിക്ഷ ലഭിക്കുന്ന കുട്ടികളെ പാർപ്പിക്കാൻ പ്രത്യേകം സംരക്ഷണ കേന്ദ്രങ്ങളുണ്ട്.
അതേസമയം 16–18 പ്രായപരിധിയിലുള്ളവർ ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്താൽ അവരെ മുതിർന്നവരായി കണ്ടു വിചാരണ നടത്താൻ പൊലീസിന് ആവശ്യപ്പെടാം. ജുവനൈൽ ജസ്റ്റിസ് ബോർഡ് കുട്ടികളുടെ മാനസിക നില പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കരുവാറ്റ കൊലപാതകത്തിൽ പ്രതികളായ മൂന്നു പേരെ മുതിർന്നവരായി പരിഗണിക്കണമെന്നു കാട്ടി റിപ്പോർട്ട് നൽകുമെന്നു പൊലീസ് അറിയിച്ചു. ഇന്നലെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കിയ 4 പ്രതികളെയും സംരക്ഷണ കേന്ദ്രത്തിലേക്ക് അയച്ചു. ഇവരെ കസ്റ്റഡിയിൽ ലഭിക്കാൻ പൊലീസ് അടുത്ത ദിവസം അപേക്ഷ നൽകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.