കോട്ടയം;ചിങ്ങം പിറന്നതോടെ മലയാളിയുടെ ഓണപ്പാച്ചിലും തുടങ്ങി. ഓണക്കോടിയും സദ്യവട്ടങ്ങൾക്കുമൊപ്പം ഓണം ട്രിപ്പ് ആഘോഷമാക്കാനും മലയാളി നേരത്തെ തന്നെ ഒരുങ്ങിക്കഴിഞ്ഞു.
കേരളത്തിലെ പ്രധാന ഡെസ്റ്റിനേഷനുകളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലുമെല്ലാം ഇതിനോടകം 'ഓണം ബുക്കിങ്' തുടങ്ങിയതായി ഈ മേഖലയിലുള്ളവർ പറയുന്നു. കോവിഡും പ്രളയവും തിരിച്ചടിയായ കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇക്കുറി ഓണം സീസൺ കളറാക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ ടൂറിസം മേഖല. ഓണസദ്യ അടക്കമുള്ള പാക്കേജുകളാണ് മിക്ക ടൂർ ഓപറേറ്റർമാരും ഒരുക്കിയിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിദേശ ട്രിപ്പുകൾ മാറ്റിവച്ചവർ കൂടുതൽ പണം മുടക്കി ഓണം അടിച്ചുപൊളിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ വിപണിയിലെത്തുക കോടികൾ.കിട്ടുന്ന പൈസയ്ക്ക് ട്രിപ്പു പോയി അടിച്ചുപൊളിച്ചു ജീവിക്കുന്നു - ഇതാണ് ജെൻസികളും മില്ലേനിയൽസും അടങ്ങുന്ന യുവതലമുറയെക്കുറിച്ചുള്ള വിശേഷണം. എന്നാൽ ടൂറിസം മേഖലയിൽ ഈ ട്രെൻഡിന് മാറ്റം വന്നതായി കേരള ട്രാവൽ മാർട്ട് സെക്രട്ടറി എസ്.സ്വാമിനാഥൻ പറഞ്ഞു. കോവിഡ് കാലം കഴിഞ്ഞതോടെ എല്ലാവരും യാത്രകൾ ഇഷ്ടപ്പെട്ടു തുടങ്ങി. പ്രായമുള്ള ആളുകളും ഇപ്പോൾ കൂടുതൽ ട്രിപ്പുകൾ പോകാൻ തയാറാകുന്നുണ്ട്. ഇത് ടൂറിസം മേഖലയ്ക്ക് ഗുണമാകും.
ഓണം സീസണിലും മികച്ച ബുക്കിങ് ലഭിക്കുന്നുണ്ട്. എല്ലാ ടൂറിസം കേന്ദ്രങ്ങളിലും മികച്ച ബുക്കിങുണ്ട്. ഇതര സംസ്ഥാന ടൂറിസ്റ്റുകളുടെ എണ്ണത്തിലും വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ. മൂന്നാറിലേക്ക് പോകാനാണ് കൂടുതൽ പേർക്കും താൽപര്യം. മലബാർ മേഖലയിലേക്കുള്ള യാത്രക്കാരുടെ എണ്ണവും കൂടി. നേരത്തെ ആകെ സഞ്ചാരികളുടെ 10 ശതമാനമാണ് കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നത്. ഇന്നത് 30 ശതമാനമായി കൂടി. വന്ദേഭാരത് ട്രെയിൻ സർവീസും ഈ മാറ്റത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ഓണം സീസണിലേക്കുള്ള കാര്യമായ ബുക്കിങ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മൂന്നാറിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ജിതേഷ് പറഞ്ഞു.
പ്രീമിയം യാത്രക്കാർ റിസോർട്ടുകളും മറ്റും ബുക്ക് ചെയ്യുന്നത് 15-25 ശതമാനം വരെ കൂടിയിട്ടുണ്ട്. ഇത്തരം സഞ്ചാരികൾ പാക്കേജിന്റെ ഭാഗമായി എത്തി റിസോർട്ടുകളിൽ തന്നെ സമയം ചെലവഴിച്ച് മടങ്ങുകയാണ് പതിവ്. ഇടത്തരക്കാരും മധ്യവർഗക്കാരുമായ സഞ്ചാരികൾ എത്തിയാലേ പ്രദേശിക ബിസിനസുകൾക്ക് ഗുണമുള്ളൂ. ഇവരാണ് ജീപ്പ് സവാരി, സിപ്പ് ലൈൻ തുടങ്ങിയ അഡ്വഞ്ചർ ടൂറിസം ആക്ടിവിറ്റികളുടെ ഭാഗമാകുന്നത്. അടുത്ത ദിവസങ്ങളിൽ ഇവരുടെ ബുക്കിങ് വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജിതേഷ് പറഞ്ഞു.ഹൗസ് ബോട്ടുകളിൽ ഓണം ബുക്കിങ് ലഭിക്കുന്നുണ്ടെങ്കിലും കാര്യമായ തള്ളിക്കയറ്റമുണ്ടായിട്ടില്ലെന്ന് സ്കൈലാർക്ക് ഹൗസ്ബോട്ട് എംഡി ജി.എസ്.സജീവ്
പ്രതികരിച്ചു. ഫിഫ ലോകകപ്പ് തുടങ്ങിയതിനു ശേഷം ഹൗസ് ബോട്ടുകളിലെത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മൺസൂൺ ടൂറിസം ഇക്കുറി തിരിച്ചടി നേരിട്ടു. സീസണിൽ അറബ് സഞ്ചാരികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി.ഇക്കുറി ഓണസദ്യ അടക്കമുള്ള പാക്കേേജുകൾ ഒരുക്കിയിട്ടുണ്ട്. സിംഗിൾ റൂമുള്ള ഹൗസ് ബോട്ടുകൾക്ക് 8000 രൂപ മുതലാണ് വാടക. പ്രീമിയം കാറ്റഗറി 14,000 രൂപ മുതലാണ് ആരംഭിക്കുന്നത്. ഓണക്കാലമെത്തുന്നതോടെ കൂടുതൽ സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദീപാവലി, പൂജ അവധിക്കാലത്ത് ഇതര സംസ്ഥാനക്കാരായ സഞ്ചാരികൾ കൂടുതമായി എത്തുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.ഇക്കുറി ഓണത്തിന് നീണ്ട അവധിയാണെന്നതും ടൂറിസം മേഖലയ്ക്ക് അനുകൂലമാകും. ഓഗസ്റ്റ് 25-26 വരെയാണ് ഔദ്യോഗിക ഓണം അവധിയെങ്കിലും ഒരൽപം പ്ലാൻ ചെയ്താൽ 9 ദിവസത്തോളം അവധിയെടുക്കാം. ഓഗസ്റ്റ് 22 നാലാം ശനിയാഴ്ച ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും. 24 തിങ്കളാഴ്ച പ്രവൃത്തി ദിനമാണ്. അന്ന് ഒരു ലീവെടുത്താൽ പിന്നെ ഓണം അവധി കഴിഞ്ഞ് ഓഗസ്റ്റ് 31ന് തിരികെ കയറിയാൽ മതി. ഓണം ട്രിപ്പ് പ്ലാൻ ചെയ്യാൻ ആവശ്യത്തിലധികം ദിവസങ്ങളുണ്ടെന്ന് സാരം. തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിലെ തിരക്ക് മാറ്റിവച്ച് വീക്കെൻഡ് അടിച്ചു പൊളിക്കാനും ഇത്തവണത്തെ ഓണക്കാലത്ത് സമയമുണ്ട്.
എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് പ്രവാസികളുടെ വരവ് കുറഞ്ഞത് തിരിച്ചടിയാകുമെന്ന ആശങ്കയും ടൂറിസം മേഖലയ്ക്കുണ്ട്. ഓണക്കാലത്ത് കാലാവസ്ഥ പ്രതികൂലമായാൽ അതും തിരിച്ചടിയാകും. എന്നാൽ ഓണക്കാലത്ത് കൂടുതൽ സഞ്ചാരികളെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്കു ഗുണമാകും. ഓട്ടോ, ടാക്സി ഡ്രൈവർമാർ മുതൽ പ്രാദേശിക ബിസിനസുകൾക്ക് വരെ വരുമാനം കൂടും. റൂം വാടകയും ഭക്ഷണത്തിനുമായി ഒരു സഞ്ചാരി ശരാശരി 5000 രൂപയെങ്കിലും ചെലവിട്ടാൽ കോടികളാണ് വിപണിയിലേക്ക് എത്തുക.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.