ന്യൂഡൽഹി: വൈസ് ചാൻസലർ നിയമന തർക്കത്തിൽ ചാൻസലറുടെ പ്രതിനിധിയും, സർക്കാരിന്റെ പ്രതിനിധിയും തമ്മിൽ ഒപ്പിട്ട ഒത്തുതീർപ്പ് കരാർ സുപ്രീം കോടതിക്ക് കൈമാറി.
സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ടാണ് ചാൻസലറുടെ പ്രതിനിധിയും, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും തമ്മിൽ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടത്. സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സിസ തോമസും ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലറായി ഡോ സജി ഗോപിനാഥും തുടരാൻ വ്യവസ്ഥ ചെയ്യുന്നതാണ് കരാർ.കരാറിന്റെ പകർപ്പ് മാതൃഭൂമി ഓൺലൈനിന് ലഭിച്ചു.തിരുവനന്തപുരം ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുടെ മധ്യസ്ഥതയിൽ 2026 ഓഗസ്റ്റ് 17-ന് ആണ് ചാൻസലറുടെ പ്രതിനിധിയും, സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയും തമ്മിൽ കരാർ ഒപ്പ് വച്ചത്. ചാൻസലറുടെ പ്രതിനിധിയായി ഗവർണറുടെ സെക്രട്ടറിയേറ്റിലെ ഡെപ്യുട്ടി സെക്രട്ടറി അശ്വതി പിയും, സർക്കാർ പ്രതിനിധിയായി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ എസ്സും തമ്മിലാണ് ഒത്തുതീർപ്പ് കരാറിൽ ഒപ്പ് വച്ചത്. കരാറിലെ രണ്ട് പ്രധാന വ്യവസ്ഥകൾ ഇവയാണ്. സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ഡോ. സിസ തോമസിന്റെയും ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ആയി ഡോ. സജി ഗോപിനാഥിന്റെയും നിയമനം തുടരും.
സർവകലാശാലാ നിയമങ്ങളിൽ യുജിസി (UGC) ചട്ടങ്ങൾക്ക് അനുസൃതമായി ആവശ്യമായ ഭേദഗതികൾ വരുത്താൻ സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു. കേസിൽ ഉന്നയിച്ച നിയമപരമായ പ്രശ്‌നങ്ങളും വാദങ്ങളും തുടരുമെന്ന വ്യവസ്ഥയും കരാറിൽ ഉണ്ട്. ചാൻസലറും, സർക്കാരും ഈ വ്യവസ്ഥകൾ അംഗീകരിക്കുന്നുവെന്ന് സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ നൽകിയ ഹർജി സുപ്രീം കോടതി തീർപ്പാക്കി. സുപ്രീം കോടതിയിൽ നടന്ന പ്രത്യേക ലോക് അദാലത്തിൽ ജസ്റ്റിസ് മാരായ അരവിന്ദ് കുമാർ, വിപിൻ പഞ്ചോലി എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തീർപ്പാക്കിയത്.
സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ഡോ സിസ തോമസിനെയും ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ ആയി ഡോ സജി ഗോപിനാഥിനെയും നിയമിച്ച് കൊണ്ട് ചാൻസലർ നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് സുധാൻഷു ദുലിയ കമ്മീഷൻ തയ്യാറാക്കിയ പാനലിൽ നിന്നായിരുന്നു നിയമനം. ചാൻസലറും, പിണറായി വിജയൻ സർക്കാരും തമ്മിൽ സമവായത്തിൽ എത്തിയതിനെ തുടർന്നായിരുന്നു നിയമനം.
വൈസ് ചാൻസലർ നിയമനം സംബന്ധിച്ച തീരുമാനം ആയിരുന്നുവെങ്കിലും കേസ് ജസ്റ്റിസ് പർഡിവാല അധ്യക്ഷനായ ബെഞ്ച് പൂർണ്ണമായും അവസാനിപ്പിച്ചിട്ടില്ലായിരുന്നു. ഇതിനിടെയിലാണ് ചാൻസിലറുടെ പ്രതിനിധിയും, സംസ്ഥാന സർക്കാരും തമ്മിൽ ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.