ഹരിപ്പാട് ; കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ എട്ടാം ക്ലാസുകാരി പേരക്കുട്ടിയും 3 സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ.
പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. കരുവാറ്റയിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലും കൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് (65) കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.മകൾ ശ്രീകലയുടെ പ്രസവത്തിനായി ഇദ്ദേഹത്തിന്റെ ഭാര്യ സരസ്വതിയും ആശുപത്രിയിലായിരുന്നു.ശിവൻകുട്ടിയും പേരക്കുട്ടിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ശിവൻകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയാണ് ആഭരണങ്ങളും പണവും കവർന്നത്. കൈകളും കാലും പിന്നിലേക്കു വലിച്ചു കെട്ടി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലാണ് കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപം ഇവർ താമസിച്ചിരുന്ന വാടകവീട്ടിൽ മൃതദേഹം കണ്ടെത്തിയത്
ശനിയാഴ്ച വൈകിട്ട് ഇദ്ദേഹത്തെ വീടിനു പുറത്തു കണ്ടിരുന്നു. അന്നു രാത്രിയാകണം കൊലപാതകം നടന്നതെന്നാണു പൊലീസ് കരുതുന്നത്. ഫോൺ രേഖകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൊലപാതകത്തിനുശേഷം പ്രതികൾ ദൃശ്യങ്ങൾ ഫോണിലൂടെ പെൺകുട്ടിക്ക് കാട്ടികൊടുത്തു. പെൺകുട്ടിക്ക് ഐഫോണും പ്രതികൾക്ക് ബൈക്കും വാങ്ങാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
രണ്ടു ദിവസമായി വീട് പൂട്ടിയിട്ടിരിക്കുന്നതായി പേരക്കുട്ടി അയൽവാസികളെ അറിയിച്ചതിനെത്തുടർന്നു പരിശോധിച്ചപ്പോഴാണു ഡൈനിങ് ഹാളിൽ താഴെ കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് മുളകുപൊടി വിതറിയിരുന്നു. വീട്ടിലെ കിടക്കവിരികളും മറ്റും ഉപയോഗിച്ചാണു കൈകാലുകൾ കൂട്ടിക്കെട്ടിയിരുന്നത്. കിടപ്പുമുറിയിലെ അലമാര പൊളിച്ചിട്ടിരുന്നു. സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു.
മകൾ ശ്രീകലയുടെ പ്രസവത്തിനായി ശിവൻകുട്ടി ചെട്ടിയാരുടെ ഭാര്യ സരസ്വതിയും ആശുപത്രിയിലായിരുന്നു. മറ്റൊരു മകൾ ശശികല വിദേശത്താണ്. വാടകവീടിനു സമീപം മക്കൾക്കുവേണ്ടി 2 വീടുകൾ പണിതു കൊണ്ടിരിക്കുകയാണ്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ. ഇന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.