കടപ്ര: അമ്മയെ മർദിച്ചുകൊന്ന് മൃതദേഹം മോർച്ചറിയിൽ കൊണ്ടുപോയി സൂക്ഷിച്ചു.
പ്രതിയായ മകനെ, ഇതുസംബന്ധിച്ച അജ്ഞാത ഫോൺ ലഭിച്ചതിനെത്തുടർന്ന് പോലീസ് അറസ്റ്റുചെയ്തു. കടപ്ര കാഞ്ഞിരംനിൽക്കുന്നതിൽ പൊന്നമ്മ തോമസിന്റെ (75) മരണത്തിൽ മകൻ ടിജോ തോമസിനെയാണ് (35) വ്യാഴാഴ്ച വൈകീട്ട് കോയിപ്രം പോലീസ് അറസ്റ്റുചെയ്തത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്നാണ് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറസ്റ്റിന് നിർദേശം നൽകിയത്. ടിജോയുടെ സുഹൃത്ത് ശക്തികുളങ്ങര കാവനാട് കിണറുവിളവടക്കേതിൽ വീട്ടിൽ റിൻസി മോളെയും (37) അറസ്റ്റുചെയ്തു.
തിങ്കളാഴ്ച രാത്രിയിൽ ടിജോയും റിൻസിമോളും വഴക്കുണ്ടായപ്പോൾ തടസ്സംപിടിക്കാൻ ചെന്നതാണ് അമ്മ പൊന്നമ്മ തോമസ്. ഇതോടെ ടിജോ അമ്മയെ മർദിക്കുകയായിരുന്നു. ബോധരഹിതയായ പൊന്നമ്മയെ ടിജോ കട്ടിലിൽ എടുത്തുകിടത്തി. ചൊവ്വാഴ്ച രാവിലെ പൊന്നമ്മയെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ ഒരുദിവസം സൂക്ഷിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് തിരുവല്ല ഡിവൈ.എസ്.പി. പി.ആർ. സന്തോഷിനും കോയിപ്രം എസ്.എച്ച്.ഒ. പങ്കജ് കൃഷ്ണനും പേര് വെളിപ്പെടുത്താത്ത ആളുടെ ഫോൺകോൾ എത്തി. 30 സെക്കൻഡ് മാത്രം തുടർന്ന കോളിൽ, പൊന്നമ്മയുടെ മൃതശരീരം ഒന്നുപോയി കാണൂ എന്നുമാത്രമാണ് പറഞ്ഞത്. പിന്നീട് ഫോൺ സ്വിച്ചോഫ് ആയി. പങ്കജ് കൃഷ്ണൻ ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ചപ്പോൾ പൊന്നമ്മയുടെ ദേഹം മുഴുവൻ പരിക്കും കൈക്ക് ഒടിവും ഉണ്ടെന്ന് മനസ്സിലായി. ടിജോയോട് ചോദിച്ചപ്പോൾ പരസ്പരവിരുദ്ധമായ മറുപടിയാണ് ലഭിച്ചത്.
തുടർന്ന് ഇദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. നാട്ടുകാരുമായി ടിജോയ്ക്ക് സഹകരണം ഇല്ലാത്തതും കേസ് അന്വേഷണത്തെ ബാധിച്ചു. പങ്കജ്കൃഷ്ണൻ മഫ്ത്തിയിൽ ബൈക്കിൽ കൊലപാതകം നടന്ന വീട്ടിലെത്തി റിൻസിമോളോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. കട്ടിലിൽ കിടത്തിയ പൊന്നമ്മയുടെ മുഖത്ത് ടിജോ തലയണവെച്ച് അമർത്തുന്നത് കണ്ടതായി റിൻസിമോൾ മൊഴി നൽകിയിട്ടുണ്ട്.
ടിജോ സ്ഥിരം മദ്യപാനിയാണ്. വീട്ടിൽ കലഹവും പതിവാണെന്ന് പോലീസ് പറഞ്ഞു. കീഴ്വായ്പൂര് സർക്കിൾ ഇൻസ്‌പെക്ടർ ജി. സുരേഷ് കുമാറാണ് ടിജോയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ടിജോ തോമസ് ഭാര്യയുമായി പിണങ്ങി കഴിയുകയാണ്. ആറുമാസത്തിലധികമായി റിൻസിമോൾ ഇയാളോടൊപ്പമാണ് താമസിക്കുന്നത് എന്ന് േപാലീസ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.