തിരുവനന്തപുരം : ഡിജിപി റാങ്കിലേക്കുള്ള ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം പൂർത്തിയായതോടെ, അടുത്ത പൊലീസ് മേധാവിയായി പരിഗണിക്കപ്പെടുന്നവരുടെ ചിത്രം തെളിഞ്ഞു.
നിലവിലെ മേധാവി റാവാഡ എ.ചന്ദ്രശേഖർ അടുത്ത ജൂൺ 30ന് വിരമിക്കുമ്പോൾ ഡിജിപി റാങ്കുള്ള യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, എസ്.ശ്രീജിത് എന്നിവരിൽ ഒരാളാകും പിൻഗാമി. ബവ്കോ സിഎംഡി യോഗേഷ് ആണ് ഇവരിൽ സീനിയർ. 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് 2030 ഏപ്രിൽ വരെ സർവീസുണ്ട്. സീനിയോറിറ്റിയിൽ രണ്ടാമതുള്ള വിജിലൻസ് മേധാവി മനോജ് ഏബ്രഹാമിന്റെ (1994 ബാച്ച്) സർവീസ് കാലാവധി 2031 മാർച്ച് വരെയാണ്.കഴിഞ്ഞ ദിവസം ഡിജിപി റാങ്ക് ലഭിച്ച സുരേഷ് രാജ് പുരോഹിത് അടുത്ത വർഷവും എസ്.ശ്രീജിത് 2028ലും വിരമിക്കും. സർവീസിൽ യോഗേഷിന്റെയും മനോജിന്റെയും ജൂനിയർ ആണെങ്കിലും 60 വയസ്സ് പൂർത്തിയാകുന്നതിനാലാണ് അവർക്കു മുൻപേ ഇരുവരും വിരമിക്കുന്നത്. വിവാദമായ ‘രക്ഷാപ്രവർത്തനം’ കേസ് അട്ടിമറിക്കാൻ ഇടപെട്ടതിന്റെ പേരിൽ സസ്പെൻഷനിലായ എം.ആർ.അജിത്കുമാറിനെതിരായ വകുപ്പുതല അന്വേഷണം വൈകാതെ ആരംഭിക്കും.
ഇതിലും കുറ്റക്കാരനെന്നു തെളിഞ്ഞാൽ അദ്ദേഹത്തിന്റെ സസ്പെൻഷൻ നീളും. കുറ്റവിമുക്തനായാൽ, സർവീസിൽ തിരിച്ചുകയറാനും ഡിജിപി റാങ്ക് ലഭിക്കാനുമുള്ള സാധ്യത തെളിയും. 2028 ജനുവരി വരെ അജിത്കുമാറിനു സർവീസുണ്ട്. കുറ്റവിമുക്തനാക്കപ്പെട്ടാൽ റാവാഡ വിരമിക്കുന്ന ഒഴിവിൽ അജിത്കുമാറിന് അടുത്ത ജൂണിൽ ഡിജിപി റാങ്കിലേക്കു സ്ഥാനക്കയറ്റം ലഭിക്കും. അജിത്കുമാറിന്റെ സസ്പെൻഷൻ നീണ്ടാൽ വിജയ് സാഖറെയ്ക്കു ഡിജിപി റാങ്ക് ലഭിക്കും.
ദേശീയ അന്വേഷണ ഏജൻസിയിൽ (എൻഐഎ) സേവനമനുഷ്ഠിക്കുന്ന സാഖറെയ്ക്ക് 2030 വരെ സർവീസുണ്ട്.30 വർഷത്തിലധികം സർവീസുള്ള, ഡിജിപി റാങ്കുള്ള ഉദ്യോഗസ്ഥരെയാണ് സംസ്ഥാന പൊലീസ് മേധാവിയാകാനുള്ള പട്ടികയിൽ സംസ്ഥാനം ഉൾപ്പെടുത്തുക. യോഗേഷ് ഗുപ്ത, മനോജ് ഏബ്രഹാം, എസ്.ശ്രീജിത് എന്നിവരുടെ പേരുകൾ യുപിഎസ്‌സിക്കു സംസ്ഥാനം കൈമാറും. അജിത്കുമാറോ സാഖറെയോ ഡിജിപി റാങ്കിലെത്തിയാൽ അവരെയും ഉൾപ്പെടുത്തും.
ഉദ്യോഗസ്ഥരുടെ സർവീസ് കാര്യങ്ങൾ പരിശോധിച്ച് 3 പേരുടെ ചുരുക്കപ്പട്ടിക സംസ്ഥാനത്തിന് യുപിഎസ്‌സി തിരിച്ചയയ്ക്കുകയാണ് രീതി. അതിൽ നിന്നാണു പുതിയ മേധാവിയെ സംസ്ഥാനം തീരുമാനിക്കുക. കഴിഞ്ഞ മേധാവിയെ തീരുമാനിക്കാനുള്ള യുപിഎസ്‌സി പട്ടികയിൽ റാവാഡയ്ക്കു പുറമേ നിതിൻ അഗർവാൾ, യോഗേഷ് എന്നിവരാണുണ്ടായിരുന്നത്.ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹയെ നിയമിച്ചപ്പോൾ ഐഎഎസുകാരിലെ സീനിയോറിറ്റിയാണു സർക്കാർ മാനദണ്ഡമാക്കിയത്.
ഐപിഎസ്സുകാർക്കിടയിലും സീനിയോറിറ്റിക്കു മുൻഗണന നൽകിയാൽ അടുത്ത മേധാവിയായി യോഗേഷിനു നറുക്കുവീഴും. യോഗേഷ് മേധാവിയായാലും മനോജ് ഏബ്രഹാമിന്റെ അവസരം മുടങ്ങില്ല. യോഗേഷ് 2030ൽ വിരമിക്കുമ്പോൾ മനോജ് ആയിരിക്കും ഏറ്റവും സീനിയർ. പൊലീസ് മേധാവി പദവിയിൽ 2 വർഷത്തെ കാലാവധി ലഭിക്കും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.