തിരുവനന്തപുരം: മതേതരത്വവും ജനാധിപത്യ ബോധവും തുല്യതയുമാണ് നാടിൻ്റെ കരുത്തും ഊർജവുമെന്നും ഇതിൽ യാതൊരു വിട്ടുവീഴ്‌ചയ്ക്കും തയാറല്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ.
സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും മുതൽ സാക്ഷരതയിലും സഹിഷ്‌ണുതയിലും രാഷ്ട്രീയ ബോധ്യത്തിലും കേരളം രാജ്യത്തിന് മാതൃകയാണെന്നും ഈ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടാകണം പുതിയ യുഗ കേരളത്തിനായുള്ള പരിശ്രമങ്ങളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ആധുനികവും സമൃദ്ധവും സുരക്ഷിതവുമായ കേരളം സൃഷ്‌ടിച്ച് രാജ്യത്തിന് വഴികാട്ടിയാകാൻ ശ്രമിക്കുമ്പോൾ ലക്ഷ്യവും മാർഗവും വ്യക്തമായിരിക്കണം. ജനാധിപത്യ മൂല്യങ്ങൾ, ഭരണഘടനാ തത്വങ്ങൾ, നീതി, പ്രകൃതിക്കിണങ്ങുന്നതും കാലാവസ്ഥ മാറ്റം കണക്കിലെടുത്തുള്ളതുമായ വികസനം എന്നിവയാണ് കാലം ആവശ്യപ്പെടുന്നത്. ഇതിനായി അക്ഷീണം പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ക്ഷേമ പ്രവർത്തനങ്ങൾ സർക്കാരിൻ്റെ ഔദാര്യമല്ലെന്നും അത് ജനങ്ങളുടെ അവകാശമാണെന്നും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി പറഞ്ഞു.
ജാതി, മതം, ലിംഗവിവേചനം, രാഷ്ട്രീയ അന്ധത, വിദ്വേഷം എന്നിവ കൈവെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറാൻ ജനങ്ങൾക്ക് കഴിയണം. വെറുപ്പിൻ്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല യഥാർഥ ജനാധിപത്യം. സഹ്യനും അറബിക്കടലിനും ഇടയിലുള്ള കേരളം ഇന്ത്യയുടെ ഒരു ചെറുപതിപ്പാണ്. വിവിധ ജീവിതരീതികൾ, വിശ്വാസങ്ങൾ, തൊഴിലുകൾ, കലകൾ, ഭക്ഷണരീതികൾ എന്നിവയുടെ മനോഹരമായ സങ്കലനമാണിത്.
ഇന്ത്യയുമായും ലോകവുമായും നിരന്തരം സംവദിച്ചും കൊടുത്തും വാങ്ങിയുമാണ് ഈ ചെറു സംസ്ഥാനം ലോകത്തോളം വളരുന്നത്.പുതുതലമുറയെ ചേർത്തുപിടിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. യുവാക്കൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം. ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തിൽ നിന്ന് പടിയിറക്കണം. കാലാവസ്ഥ മാറ്റം, കാർഷിക പ്രതിസന്ധി, തൊഴിലില്ലായ്മ, ദാരിദ്ര്യം, രോഗങ്ങൾ എന്നിവയാണ് ജനതയെ പിന്നോട്ടടിക്കുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, ട്രാൻസ്ജെൻഡറുകൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം.
ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം, തുല്യത, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ബാലഗംഗാധര തിലകൻ, ഗോപാലകൃഷ്ണ ഗോഖലെ, ബി.ആർ അംബേദ്കർ, ജവഹർലാൽ നെഹ്റു, അബുൽ കലാം ആസാദ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ആദർശങ്ങൾ നാം പിന്തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യദിന പരേഡ്
മുഖ്യമന്ത്രിയായ ശേഷമുള്ള വി.ഡി സതീശൻ്റെ ആദ്യ സ്വാതന്ത്ര്യദിനാഘോഷമാണിത്. പതാക ഉയർത്തിയതിന് ശേഷം തുറന്ന ജീപ്പിൽ അദ്ദേഹം പരേഡ് പരിശോധിക്കുകയും വിവിധ സേനാവിഭാഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. 10 വർഷത്തിന് ശേഷമാണ് പുതിയൊരു മുഖ്യമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ പരേഡിന് അഭിവാദ്യം അർപ്പിക്കുന്നത്. അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. അപർണ ഒ ഐപിഎസ് ആയിരുന്നു പരേഡ് കമാൻഡർ.
അടൂർ കെഎപി ബറ്റാലിയനിലെ അസിസ്റ്റൻ്റ് കമാൻഡൻ്റ് ഷിയാസ് എസ് സെക്കൻഡ് ഇൻ കമാൻഡായി. മലബാർ സ്പെഷ്യൽ പൊലീസാണ് പരേഡിന് ആദ്യം അണിനിരന്നത്. ഇതിന് പിന്നാലെ മറ്റ് സായുധ സേനകളും അണിനിരന്നു. ആന്ധ്രാപ്രദേശ് പൊലീസിൻ്റെ ഒരു പ്ലാറ്റൂണും ഇത്തവണത്തെ സ്വാതന്ത്ര്യദിന പരേഡിൽ പങ്കെടുത്തു. എക്സൈസ്, വനം, ജയിൽ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അശ്വാരൂഢസേന, എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡൻ്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളും പരേഡിൻ്റെ ഭാഗമായി.
മികച്ച സേവനത്തിനുള്ള പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷണൽ സർവീസ് മെഡലുകൾ, ജീവൻരക്ഷാ പതക്കങ്ങൾ എന്നിവ ചടങ്ങിൽ വച്ച് മുഖ്യമന്ത്രി സമ്മാനിച്ചു. രാജ്യത്തിൻ്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള ആദരം കൂടിയായി ഈ ചടങ്ങ് മാറി.
തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ദേശഭവക്തിഗാനങ്ങളും എൻസിസി കേഡറ്റുകളുടെ അശ്വാഭ്യാസ പ്രകടനങ്ങളും ആഘോഷങ്ങൾക്ക് മിഴിവേകി. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.