തിരുവനന്തപുരം: ശബരിമലയില്‍ അരവണ നിര്‍മാണത്തിനു വാങ്ങിയ നെയ്യില്‍ വരെ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ വിവിധ ടെന്‍ഡറുകളില്‍ ലക്ഷങ്ങളുടെ ലാഭം നേടാനുള്ള കരാറുകാരുടെ ഒത്തുകളി തടയാന്‍ ഊര്‍ജിത നീക്കമാണ് ദേവസ്വം ബോര്‍ഡ് നടത്തുന്നത്. ഈ സീസണ് മുതല്‍ ഇ-ലേലം നടത്താനുള്ള തീരുമാനം ഇതിന്റെ ഭാഗമായാണ്.
ഇനി മുതല്‍ ഇ-ലേലം വഴി ഓരോന്നിനും രേഖപ്പെടുത്തിയ കൂടിയ തുക ഔദ്യോഗികമായി അറിയിച്ച ശേഷം അതിനെക്കാള്‍ കൂടുതല്‍ രേഖപ്പെടുത്താന്‍ ഒരു മണിക്കൂര്‍ കൂടി സമയം നല്‍കും. കരാറുകാര്‍ തമ്മില്‍ ധാരണയായി ലേലത്തുക കുറയ്ക്കാനുള്ള നീക്കം ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. അപ്പം, അരവണ നിര്‍മാണത്തിനുള്ള ശര്‍ക്കര, ചുക്ക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്‍കുന്നയാളുടെ ഉല്പന്നത്തിന്റെ മാത്രം നിലവാരം പരിശോധിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണത്തിലൂടെ ടെന്‍ഡര്‍ ഉറപ്പിക്കും. ലേലം ഉറപ്പിക്കാന്‍ കരാറുകാര്‍ക്ക് ദിവസങ്ങളുടെ സാവകാശം നല്കുന്ന പതിവും ഒഴിവാക്കും.
ശബരിമലയില്‍ സ്ഥിരമായി കുറച്ചു പേര് മാത്രം കരാറുകാരായി തുടരുന്നത് ഒഴിവാക്കാനും കൂടുതല്‍ മെച്ചപ്പെട്ട സ്ഥാപനങ്ങള്‍ അവിടേക്ക് വരാന്‍ വേണ്ടിയുമാണ് ഇ-ലേലം നടപ്പാക്കുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. എല്ലാ തലത്തിലും ചില ഇടനിലക്കാരാണ് വര്‍ഷങ്ങളായി അവിടം അടക്കി വാഴുന്നത്. അവരാണ് ഉല്‍പാദകരുമായും കച്ചവടക്കാരുമായും ബന്ധപ്പെടുന്നതും മറ്റും.
ഇത്തവണ അതൊഴിവാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ശര്‍ക്കരയ്ക്കു വേണ്ടി മറാഠി പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത് അതുകൊണ്ടാണ്. ഉല്പാദകര് നേരിട്ട് ഇ-ലേലത്തില്‍ പങ്കെടുക്കട്ടെ. 6000 ടണ്‍ ശർക്കര ടെന്‍ഡര്‍ വഴിയും 1500 ടണ്‍ കേന്ദ്രസര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റ് പ്ലാറ്റ്ഫോം ആയ 'ജെം' പോര്‍ട്ടല്‍ വഴിയുമാണ് വാങ്ങുന്നത്. ഇതു ഫലപ്രദമായാല്‍ വരും വര്‍ഷങ്ങള്‍ നെയ്യ് ഉള്‍പ്പെടെ എന്തും ജെം പോര്‍ട്ടല്‍ വഴി വാങ്ങാന്‍ കഴിയുമെന്നും കെ.ജയകുമാര്‍ പറഞ്ഞു.
ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായത്തോടെ വര്‍ഷങ്ങളായി കരാറുകളില്‍ തട്ടിപ്പു നടക്കുന്നതായി ദേവസ്വം വിജിലന്‍സിന് ഉള്‍പ്പെടെ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. കടമുറികള്‍ വാടകയ്ക്ക് എടുക്കുന്നതില്‍ നടക്കുന്ന ഒത്തുകളി മൂലം ബോര്‍ഡിനു വന്‍തുക നഷ്ടമുണ്ടാകുന്ന സാഹചര്യത്തില്‍ അത് ഒഴിവാക്കാനുള്ള നടപടികളാണ് ഇത്തവണ സ്വീകരിക്കുന്നത്. ആസൂത്രിത നീക്കം തടയാന്‍ ഇ ടെന്‍ഡര്‍ വഴിയുള്ള കരാര്‍ ഉറപ്പിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഏറ്റവും ഉയര്‍ന്ന തുക ദേവസ്വം ബോര്‍ഡ് പരസ്യപ്പെടുത്തും.
ഇതില്‍ കൂടുതലുണ്ടെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ലേലം വിളിക്ക് സമാനമായി കൂടിയ തുക രേഖപ്പെടുത്തി കരാര്‍ സ്വന്തമാക്കാം. അല്ലെങ്കില്‍ ഏറ്റവും കൂടിയ തുക രേഖപ്പെടുത്തിയ ആളുമായി ബോര്‍ഡ് ധാരണയിലെത്തും. ശര്‍ക്കരയും, ചുക്കും, അരി ഉള്‍പ്പെടെയുള്ള ശബരിമലയിലെ അപ്പം, അരവണ പ്രസാദ നിര്‍മാണത്തിനും വഴിപാടിനുമായി വേണ്ടിവരുന്ന അവശ്യ സാധനങ്ങളും ഇതേ മട്ടില്‍ കുറഞ്ഞ തുകയ്ക്ക് കരാര്‍ നല്‍കും. കാലതാമസം ഒഴിവാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമാനം അന്തിമമാക്കും. ടെന്‍ഡറില്‍ പങ്കെടുക്കുന്നവരുടെ ഉല്പന്നങ്ങള് മുഴുവന്‍ പരിശോധിക്കുന്ന രീതി ഒഴിവാക്കി ഏറ്റവും കുറഞ്ഞ നിരക്കില്‍ കരാര്‍ ഉറപ്പിക്കുന്നയാള് മാത്രം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഗുണനിലവാരം തെളിയിച്ചാല്‍ മതി എന്ന തീരുമാനം എടുത്തിട്ടുണ്ട്.
ഇതിനു ശേഷമാകും കരാറുകാരനെക്കുറിച്ച് വിജിലന്‍സ് അന്വേഷിച്ച് ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നെയ്യ് വിതരണവുമായി ബന്ധപ്പെട്ടുള്ള മില്‍മയുമായുള്ള കരാര്‍ അവസാനിച്ച സാഹചര്യത്തില്‍ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന നിലപാട് പുനഃപരിശോധിക്കേണ്ടതില്ലെന്നും ബോര്‍ഡ് തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.