കൊച്ചി: ജയിൽ മേധാവി എസ്.ശ്രീജിത്തിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിയിൽ സംസ്ഥാന സർക്കാരിനു ഹൈക്കോടതിയുടെ വിമർശനം. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകാൻ എന്തായിരുന്നു ഇത്ര തിടുക്കമെന്ന് കോടതി ആരാഞ്ഞു.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ തിടുക്കത്തിൽ തീരുമാനമെടുത്ത നടപടി ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും കോടതി പറഞ്ഞു. ബോഡി ബിൽഡർമാർക്കു സായുധ പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകിയത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് എ.ബദറുദീൻ എസ്.ശ്രീജിത്തിനെ എഡിജിപി സ്ഥാനത്തുനിന്ന് ഡിജിപിയായി ഉയർത്തിയ കാര്യവും പരാമർശിച്ചത്.
നിയമനത്തിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നു ചോദിച്ച കോടതി, എഡിജിപിയെ ഡിജിപിയാക്കി ഉയർത്തുമ്പോൾ വിജിലൻസ് ക്ലിയറൻസ് നിർബന്ധമാണെന്നറിയില്ലേ എന്നാരാഞ്ഞു. എന്തുകൊണ്ട് അത് ഉറപ്പാക്കിയില്ലെന്നും മറ്റൊരു വിജിലൻസ് ക്ലിയറൻസ് തേടിയില്ലെന്നും കോടതി വാക്കാൽ ചോദിച്ചു. അതേസമയം, ഇതു വളരെ നേരത്തെ ആരംഭിച്ച സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. എന്നാൽ, ശ്രീജിത്തിനെതിരെയുള്ള ആരോപണങ്ങളിൽ വിജിലൻസ് റിപ്പോർട്ട് നൽകണമെന്ന കോടതി ഉത്തരവ് നിലനിൽക്കെ, നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് വിജിലൻസ് ക്ലിയറൻസില്ലാതെ തിടുക്കപ്പെട്ട് ഉത്തരവിറക്കിയതെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തി, യൂണിഫോം ധരിച്ച് യുഎഇയിൽ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തു, ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കെ അഴിമതി നടത്തി തുടങ്ങിയ ആരോപണങ്ങളിലാണ് ശ്രീജിത്തിനെതിരെ ദിപിൻ എടവന വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. നേരത്തെ, ഈ പരാതികൾ വ്യാജമാണെന്നു കാട്ടി ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് ജസ്റ്റിസ് ബദറുദ്ദീൻ റദ്ദാക്കിയിരുന്നു. ആരോപണവിധേയനായ ഉയർന്ന ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി വിചാരണ നടത്തിയതു സ്വാഭാവിക നീതിക്കു നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
പരാതിക്കാരനു സ്വതന്ത്രമായി മൊഴി നൽകാൻ അവസരം നൽകിയില്ലെന്നും റിപ്പോർട്ടിൽ തീയതിപോലും രേഖപ്പെടുത്തിയിട്ടില്ലെന്നും വിമർശിച്ച കോടതി, ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ വീണ്ടും വ്യക്തിഗത ഹിയറിങ് നടത്താൻ നിർദേശിച്ചിരുന്നു. വിജിലൻസ് രേഖകൾ കൂടി പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം പുതിയ തീരുമാനമെടുക്കാൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ട് കേസ് ഓഗസ്റ്റ് 18ന് പരിഗണിക്കാനിരിക്കെയാണ് അതിനിടയിൽ ഡിജിപിയായി ശ്രീജിത്തിനു സ്ഥാനക്കയറ്റം ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.