ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാൽ. ജനാധിപത്യ രാജ്യത്തിൽ ചോദ്യം ചെയ്യാനും ശബ്ദമുയർത്താനും അവകാശമുണ്ട്. നാളെ ഏത് പാർട്ടി അധികാരത്തിൽ വന്നാലും ഇത്തരം നടപടികളോട് തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും വിസ്മയ വ്യക്തമാക്കി.
'എഫ്ടിക്യു വിത്ത് രേഖ മേനോൻ' എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിസ്മയ തന്റെ നിലപാട് വ്യക്തമാക്കിയത്.
'ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനും പറയാനുള്ളത് കേൾക്കപ്പെടാനും അവകാശമുണ്ട്. ബലപ്രയോഗത്തിന് പകരം സംവാദങ്ങൾ ഉണ്ടാകണം. മനുഷ്യത്വത്തിനും മേലെയാകരുത് രാഷ്ട്രീയം. ഏത് പാർട്ടി അധികാരത്തിൽ വന്നാലും നാളെയും ഇക്കാര്യങ്ങൾ സംഭവിച്ചാൽ എന്റെ നിലപാട് ഇതുതന്നെയായിരിക്കും.' വിസ്മയയുടെ വാക്കുകൾ.
കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനെതിരായ പോലീസ് നടപടിയെ അപലപിച്ച് വിസ്മയ രംഗത്തെത്തിയിരുന്നു. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചായിരുന്നു വിസ്മയയുടെ പ്രതികരണം. ചർച്ചകൾക്കുപകരം, ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണെങ്കിൽ നമ്മളോരോരുത്തരും ഇതെന്തുതരം ജനാധിപത്യത്തിലേക്കാണ് നമ്മൾ പോവുന്നതെന്ന് ചോദിക്കണം.
സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും പോസ്റ്റിലുണ്ടായിരുന്നു. പിന്നാലെ, വിസ്മയയ്ക്ക് സാമൂഹികമാധ്യങ്ങളിൽ വലിയ സൈബർ ആക്രമണം നേരിടേണ്ടി വന്നു. കേന്ദ്രസർക്കാരിനേയും ഭരണകക്ഷിയേയും അനുകൂലിക്കുന്നവർ രൂക്ഷഭാഷയിലാണ് വിസ്മയക്കെതിരെ പ്രതികരിച്ചത്. സംവിധായകൻ മേജർ രവിയും പ്രതികരണവുമായി രംഗത്തെത്തി.
വിയറ്റ്‌നാമിൽ ജനിച്ചുവളർന്ന വിസ്മയയ്ക്ക് രാഷ്ട്രീയത്തെക്കുറിച്ച് അറിവില്ലെന്നായിരുന്നു മേജർ രവിയുടെ പ്രതികരണം. വിസ്മയയ്ക്ക് സമരത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിയില്ല. പോലീസ് വിദ്യാർഥികളെ മർദിക്കുന്നതു കണ്ടപ്പോൾ മനുഷ്യത്വത്തിന് പുറത്തു മാത്രമായി പങ്കുവെച്ച പ്രതികരണമായിരുന്നു അതെന്നും മേജർ രവി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.