കൊച്ചി: കേരള പൊലീസ് അസോസിയേഷൻ പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയോഗിച്ച അഡ്‌ഹോക് കമ്മിറ്റിക്കു തിരിച്ചടി. സംഘടനകളുടെ പുനഃസംഘടനയും അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനവും തടഞ്ഞുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനുള്ള സ്റ്റേ തുടരും.
സ്റ്റേ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്‌ഹോക് കമ്മിറ്റിയംഗം ജി.ആർ.അജിത് നൽകിയ ഹർജി ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, പ്രീത എ.കെ എന്നിവരുടെ ബെഞ്ച് സ്വീകരിച്ചില്ല. ഡിവിഷൻ ബെഞ്ചിന്റെ നിലപാടിനെ തുടർന്ന് ഹർജിക്കാരൻ അപ്പീൽ പിൻവലിക്കുകയായിരുന്നു. വിഷയം നിലവിൽ പരിഗണിക്കുന്ന സിംഗിൾ ബെഞ്ചിൽ തന്നെ എതിർപ്പുകൾ അറിയിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
പൊലീസ് സംഘടനകളെ പുനഃസംഘടിപ്പിച്ച് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച വിവാദ ഉത്തരവ് ചോദ്യം ചെയ്ത് കേരള പൊലീസ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട സിംഗിൾ ബെഞ്ച് മുൻപ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ അന്തിമ തീർപ്പാകുന്നതുവരെ പുനഃസംഘടനാ നടപടികളും അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങളും പൂർണമായി തടഞ്ഞിരിക്കുകയാണ്.
സംഘടനകളെ പുനഃസംഘടിപ്പിക്കാൻ തക്കതായ കാരണങ്ങളൊന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പ്രഥമദൃഷ്ട്യാ കാണുന്നില്ലെന്നു വ്യക്തമാക്കിയായിരുന്നു മുൻപ് കോടതിയുടെ ഇടപെടൽ.
കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ, സീനിയർ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ എന്നീ മൂന്നു സംഘടനകളുടെയും നിലവിലെ ഭരണസമിതികളെ പിരിച്ചുവിട്ടായിരുന്നു സർക്കാരിന്റെ മുൻ ഉത്തരവ്.
ആ ഉത്തരവ് പ്രകാരം കെപിഒഎ ഇല്ലാതാവുകയും പകരം ‘പൊലീസ് അസോസിയേഷൻ’, ‘സീനിയർ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ’ എന്നീ രണ്ട് സംഘടനകൾ മാത്രമായി മാറുകയും ചെയ്യുമായിരുന്നു. സെപ്റ്റംബർ 30നകം പുതിയ ഭരണസമിതി രൂപീകരിക്കുന്നതുവരെ ദൈനംദിന പ്രവർത്തനങ്ങൾക്കായാണ് അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നത്. എന്നാൽ അഡ്‌ഹോക് കമ്മിറ്റി രൂപീകരണം തികച്ചും ചട്ടവിരുദ്ധമാണെന്നും നിലവിലെ ഭരണസമിതി അംഗങ്ങളെ ബോധപൂർവം ഒഴിവാക്കിയാണ് കമ്മിറ്റി ഉണ്ടാക്കിയതെന്നും അസോസിയേഷൻ നേതാക്കൾ ആരോപിച്ചിരുന്നു. ഡിവിഷൻ ബെഞ്ചിൽനിന്നു അനുകൂല വിധി ലഭിക്കാത്ത സാഹചര്യത്തിൽ കേസിലെ തുടർനടപടികൾ സിംഗിൾ ബെഞ്ചിലായിരിക്കും നടക്കുക. കോടതിയുടെ അന്തിമ ഉത്തരവു വരുന്നത് വരെ സർക്കാരിന് ഇനി പുനഃസംഘടനാ നടപടികളുമായി മുന്നോട്ടു പോകാനാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.