ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ 15 വയസ്സുകാരി, പ്രധാനമന്ത്രി തനിക്ക് മാപ്പ് നൽകിയതിൽ പ്രതികരണവുമായി രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ സന്ദേശം തനിക്ക് ‘രണ്ടാമതൊരു ജീവിതം’ നൽകിയതിന് തുല്യമാണെന്ന് പെൺകുട്ടി പറഞ്ഞു.
മാപ്പ് ലഭിക്കുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്ന് പെൺകുട്ടി പറഞ്ഞു. പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവരുടെ പ്രകോപനത്തിന് ഇരയായാണ് അത്തരം പരാമർശങ്ങൾ നടത്തിയതെന്നും അവൾ വെളിപ്പെടുത്തി. താൻ പറഞ്ഞത് വളരെ വലിയ തെറ്റാണ്.
തനിക്ക് നേരെ ഭീഷണികൾ ഉയരുന്നുണ്ടെന്നും തനിക്കെതിരെയുള്ള പോലീസ് കേസ് പിൻവലിച്ചിട്ടില്ലെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു. ജൂലായ് 23-ന് കൊണാട്ട് പ്ലേസിൽ പോയപ്പോഴാണ് സമീപത്ത് നിരാഹാര സമരം നടക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്. കൗതുകം തോന്നി സുഹൃത്തുക്കൾക്കൊപ്പം ജന്തർ മന്തറിലേക്ക് പോവുകയായിരുന്നു.
അവിടെയുണ്ടായിരുന്ന വിവിധ ഗ്രൂപ്പുകളും യൂട്യൂബർമാരും ആളുകളോട് സംസാരിക്കുന്നുണ്ടായിരുന്നു. യൂട്യൂബർമാർ മൈക്ക് നീട്ടി സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോൾ എന്താണ് പറയേണ്ടതെന്ന് താൻ ചോദിച്ചിരുന്നു. എന്തും സംസാരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും തെറ്റായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും പറഞ്ഞ് അവർ തന്നെ പ്രേരിപ്പിച്ചു.
സംസാരിക്കുന്നത് വീഡിയോയായി പുറത്തുവിടില്ലെന്ന് അവർ ഉറപ്പുനൽകിയിരുന്നതായും പെൺകുട്ടി അവകാശപ്പെട്ടു. ചുറ്റുമുള്ള സാഹചര്യങ്ങളും അവിടെയുണ്ടായിരുന്നവർ പറഞ്ഞ കാര്യങ്ങളും തന്നെ സ്വാധീനിച്ചു. അറിവില്ലായ്മ കൊണ്ട് പറഞ്ഞതല്ലെന്നും മറ്റുള്ളവരുടെ വാക്കുകൾ കേട്ട് അവ ശരിയാണെന്ന് വിശ്വസിച്ചു പോയതാണെന്നും പെൺകുട്ടി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.