ആന്ധ്ര; ആന്ധ്രാപ്രദേശിൽ കോവിഡ് കേസുകൾ ഉയരുന്നു. വൈ.എസ്.ആർ. കഡപ്പ ജില്ലയിലാണ് രോഗബാധിതരിലേറെയും.
ആഴ്ച്ചകൾക്കുള്ളിൽ കോവിഡ് കേസുകൾ എട്ടായി ഉയരുകയും രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.കഡപ്പയിലെ രാജംപേട്ടിൽനിന്നുള്ള അമ്പത്തിരണ്ടുകാരനാണ് ഒടുവിൽ മരിച്ചത്. പനിയും ചുമയും ബാധിച്ച് വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയായിരുന്നു മരണം. കഡപ്പയിൽ നിന്നുതന്നെയുള്ള നാൽപത്തിമൂന്നുകാരനാണ് മരിച്ച മറ്റൊരാൾ.കോവിഡ് പോസിറ്റീവായി സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം സംഭവിച്ചത്. കഡപ്പ മെഡിക്കൽ കോളേജ് വിദ്യാർഥിയായ ഇരുപത്തിയഞ്ചുകാരൻ നിലവിൽ കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുകയാണ്.
വൈറസിന്റെ വകഭേദം കണ്ടെത്താനും വ്യാപന രീതി മനസ്സിലാക്കാനും പുണെയിലെ ലാബിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ട്. കഡപ്പയിൽ രോഗവ്യാപനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ ചുമതലയുള്ള മന്ത്രി സാവിത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രോഗം കണ്ടെത്തിയ പ്രദേശങ്ങളിൽ കോവിഡ്-19 മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കാനും പൊതുജനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും മന്ത്രി അധികാരികൾക്ക് നിർദ്ദേശം നൽകി. ആശുപത്രികൾ ഉൾപ്പെടെയുള്ള തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാനും നിർദേശമുണ്ട്.
പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നവരെ കണ്ടെത്തി ആവശ്യമെങ്കിൽ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനും ഉത്തരവിട്ടു. ഐസൊലേഷൻ സൗകര്യങ്ങൾ തയ്യാറാക്കാനും ആവശ്യത്തിന് കിടക്കകളും വൈദ്യസഹായവും സജ്ജമാക്കാനും ആശുപത്രികൾക്കും നിർദേശം നൽകി. അതേസമയം, ജനം പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കുകയും ശുചിത്വം പാലിക്കുകയും തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും ചെയ്യണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതിനിടെ, ആന്ധ്രാപ്രദേശിലെ രോഗവ്യാപനത്തിനു പിന്നാലെ ഒഡീഷയിൽ കടുത്ത ജാഗ്രത നിർദേശിച്ചിട്ടുണ്ട്. നിലവിൽ സ്ഥിരീകരിച്ച കേസുകളില്ലെങ്കിലും രോഗപ്രതിരോധത്തിനാവശ്യമായ നടപടികളെല്ലാം കൈക്കൊള്ളണമെന്ന് സംസ്ഥാന ആരോഗ്യവിഭാഗം അറിയിച്ചു. ഒഡീഷയിലെ ഗഞ്ജാം ജില്ലയിലാണ് സർക്കാർ ജാഗ്രത കടുപ്പിച്ചിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.