കോട്ടയം: റബ്ബറിൻ്റെ താങ്ങുവില കിലോയ്ക്ക് 50 രൂപ വർധിപ്പിച്ച് 250 രൂപയാക്കി.
റബ്ബർ കർഷകരോട് ഏറെ പ്രതിബദ്ധതയുള്ള സർക്കാർ റബ്ബർ കൃഷി സജീവമാക്കുന്നതിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് ന്യായവില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വില വർധിപ്പിച്ചത്.ഉത്പാദന ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ താങ്ങുവില വർദ്ധിപ്പിക്കണമെന്ന് കർഷകരും റബ്ബർ ഉത്പാദക സംഘങ്ങളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. റബ്ബര്‍ കര്‍ഷകരെ സഹായിക്കാനായി റബ്ബര്‍ ഉത്പാദന ഇന്‍സെന്റീവ് പദ്ധതി പ്രകാരം റബ്ബറിൻ്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് സർക്കാർ 2026-27 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2026 ജൂലൈ മൂന്ന് മുതലുള്ള ബില്ലുകള്‍ക്ക് പുതിയ താങ്ങുവില ബാധകമാകും.
അതേസമയം റബ്ബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ റബ്ബർ ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പുമന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കോട്ടയത്തെ റബ്ബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ ഹരിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗശല്യം ഉൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ റബ്ബർ ബോർഡ് ചെയർമാനും ഉദ്യോഗസ്ഥരും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃഷി, വനം വകുപ്പുകളുടെ മന്ത്രിമാരും റബ്ബർ ബോർഡ് ചെയർമാനും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം വിളിക്കുമെന്ന് മന്ത്രി പറഞ്ഞു.
സാങ്കേതിക കാരണങ്ങൾ മൂലം സ്ഥിരതാ ഫണ്ടിനത്തിൽ കർഷകർക്ക് കിട്ടാനുള്ള 20 കോടി രൂപ പെട്ടെന്ന് വിതരണം ചെയ്യുന്നതിന് ആവശ്യമായ ഇടപെടൽ നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഇടവിളകൾക്ക് കാർഷിക ആനുകൂല്യം, വനമേഖലയിലെ തോട്ടങ്ങൾക്ക് വേലി കെട്ടുന്നതിനും ട്രഞ്ച് കുഴിക്കുന്നതിനും വനം വകുപ്പിൻ്റെ അനുമതി ലഭ്യമാക്കൽ, ടാപ്പിങ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തൽ തുടങ്ങി റബ്ബർ ബോർഡ് ഉന്നയിച്ച വിവിധ വിഷയങ്ങളിൽ കർഷകരെ സഹായിക്കുന്നതിനുള്ള സമീപനമുണ്ടാകും.
വിലസ്ഥിരതാ ഫണ്ടിൻ്റെ പ്രയോജനം കൂടുതൽ കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. റബ്ബർ കൃഷിയെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സംസ്ഥാന സർക്കാരും റബ്ബർ ബോർഡും ഒരുമിച്ചു പ്രവർത്തിക്കണമെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. റബ്ബർ ബോർഡ് ചെയർമാൻ എൻ ഹരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എ വസന്തഗേശ്, റബ്ബർ പ്രൊഡക്ഷൻ കൺട്രോളർ ഡോ. ടി സിജു, എൻഐആർടി ഡയറക്ടർ പ്രിയ വർമ എന്നിവർ സംസാരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.