ആലുവ: ആലുവയിൽനിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുണെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി.
പെൺകുട്ടിയോടൊപ്പം ഓച്ചിറ സ്വദേശിയായ 25 വയസ്സുകാരൻ ഉണ്ടായിരുന്നതായും ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായും അധികൃതർ അറിയിച്ചു. ആലുവ കരുമാലൂരിൽ നിന്ന് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുട്ടിയെ കാണാതായത്.കൂട്ടുകാരിയുടെ വീട്ടിൽനിന്നും പുസ്തകം വാങ്ങിവരാം എന്നുപറഞ്ഞ് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. പോകുമ്പോൾ കുട്ടിയുടെ കൈയിൽ അമ്മയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നുവെങ്കിലും അത് പിന്നീട് സ്വിച്ച് ഓഫ് ആയി. കാസർകോടാണ് അവസാനായി ടവർ ലൊക്കേഷൻ കാണിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ നീക്കങ്ങളാണ് കുട്ടിയെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്.
പ്രതിയുടെ സുഹൃത്തിന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയപ്പിച്ച് പ്രതിയെക്കൊണ്ട് ഫോൺ ഓൺ ചെയ്യിച്ചാണ് പോലീസ് ലൊക്കേഷൻ തിരിച്ചറിഞ്ഞത്. ധാരാവി പോലെയുള്ള അതീവ ജനനിബിഡമായ സ്ഥലങ്ങളിലൂടെ പ്രതി സഞ്ചരിച്ചിരുന്നതിനാൽ ലൊക്കേഷൻ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കേരള പോലീസും ആർപിഎഫും സംയുക്തമായാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
നിസാമുദ്ദീൻ എക്‌സ്പ്രസ്സിൽ ഇവർ പുണെയിലേക്ക് വരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് താനെയിൽ നിന്ന് എത്തിയ പോലീസ് സംഘം പുണെ സ്റ്റേഷനിൽ കാത്തുനിന്നു. വൈകുന്നേരം ഏകദേശം നാല് മണിയോടെ ട്രെയിൻ എത്തിയപ്പോൾ, ജനറൽ കമ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. സംസ്ഥാന പോലീസ് മേധാവി, ജില്ലാ പോലീസ് മേധാവി എന്നിവർ നിരന്തരം ഇതര സംസ്ഥാന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അന്വേഷണം ഏകോപിപ്പിച്ചിരുന്നു.
നേരത്തെ, കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസ് വേണ്ടവിധത്തിൽ അന്വേഷണം നടത്തുന്നില്ലെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അതേസമയം, മാതാപിതാക്കൾ കുട്ടികളെ കൃത്യമായി ശ്രദ്ധിക്കണമെന്നും അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു. കുട്ടികളെ കൈവിട്ടുപോകാതെ പരിപാലിക്കേണ്ടത് കുടുംബങ്ങളുടെ ഉത്തരവാദിത്വമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.