കൊൽക്കത്ത: കൃഷ്ണനഗറിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ മുട്ടയും പച്ചക്കറികളും എറിഞ്ഞ് ആൾക്കൂട്ടം.
സംഭവത്തിന്റെ ദൃശ്യങ്ങൾ എംപി സാമൂഹികമാധ്യമങ്ങളിലൂടെ തത്സമയം പങ്കുവെച്ചു. ബംഗാൾ പോലീസ് മേധാവിയെ ഫോണിൽ ബന്ധപ്പെട്ട് സുരക്ഷ ആവശ്യപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോൺ എടുക്കാതെ ഒളിച്ചുകളിക്കുകയാണെന്നും മഹുവ വീഡിയോയിൽ ആരോപിച്ചു. ബംഗാളിലെ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ നേതാക്കൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ പതിവാകുന്നത് വലിയ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.ടിഎംസി നേതാക്കൾക്കെതിരായ മുട്ടയേറ് സംഭവങ്ങളിൽ കൽക്കട്ട ഹൈക്കോടതി ബംഗാൾ സർക്കാരിനെ വിമർശിച്ച അതേ ദിവസമാണ് ഈ സംഭവമുണ്ടായത് എന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയക്കാർക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ ഒരു സാമൂഹിക വിപത്താണ് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തൃണമൂൽ നേതാക്കൾക്കെതിരെയുള്ള ഇത്തരം പ്രതിഷേധങ്ങൾ തടയാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നൽകിയിരുന്നു.
അസംബ്ലി തിരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ, ടിഎംസി നേതാക്കൾക്ക് നേരെ മുട്ട എറിയുന്നതും ആൾക്കൂട്ടം 'ചോർ, ചോർ' (കള്ളൻ, കള്ളൻ) എന്ന് വിളിക്കുന്നതും ബംഗാളിൽ പതിവായിരിക്കുകയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് ടിഎംസി എംപി മഹുവ മൊയ്ത്രയും ഈ 'ഡിം-ഒ-ക്രസി'യുടെ (dim-o-cracy) ഏറ്റവും പുതിയ ഇരയായത്. കൃഷ്ണനഗറിലെ പാർട്ടി ഓഫീസിൽ പ്രവർത്തകരുമായി യോഗം ചേരുന്നതിനിടെ ഒരു സംഘം പ്രതിഷേധക്കാർ കെട്ടിടത്തിന് പുറത്ത് തടിച്ചുകൂടുകയും കരിങ്കൊടി വീശി 'ഗോ ബാക്ക്' മുദ്രാവാക്യം വിളിക്കുകയും ചെയ്തു.ഇതാണ് സംസ്ഥാനത്തെ ക്രമസമാധാന നില. ഇവരാരും സാധാരണ പൗരന്മാരല്ല; ഇവർ ബിജെപി ഗുണ്ടകളാണ്.'
പാർട്ടി ഓഫീസിന്റെ മുകളിലത്തെ നിലയിൽ നിന്ന് തത്സമയം സംസാരിക്കവേ മഹുവ പറഞ്ഞു. മഹുവയെ ലക്ഷ്യമിട്ട് ആൾക്കൂട്ടം കെട്ടിടത്തിന് നേരെ മുട്ടയും വഴുതനങ്ങയും എറിയുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ജനക്കൂട്ടം വസ്തുക്കൾ എറിയുന്നത് തുടരുമ്പോൾ ജനാലയുടെ കർട്ടൻ ഉപയോഗിച്ച് മഹുവ സ്വയം രക്ഷിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പോലീസിന്റെയും സിആർപിഎഫിന്റെയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെക്കുറിച്ചും സുരക്ഷാ വീഴ്ചയെക്കുറിച്ചും എംപി രൂക്ഷമായി വിമർശിച്ചു. പോലീസും സിആർപിഎഫും സംഭവസ്ഥലത്ത് എത്താൻ 15 മിനിറ്റോളം വൈകിയെന്ന് മഹുവ പറഞ്ഞു.
'ഞാൻ ഡിജിപിയെയും മറ്റുള്ളവരെയുമെല്ലാം വിളിച്ചു, പക്ഷേ പോലീസ് വെറുതെ നോക്കി നിൽക്കുകയാണ്. ഇന്ത്യ മുഴുവൻ ഇത് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സിആർപിഎഫിന് പോലും ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ കഴിയുന്നില്ല.' എംപി കൂട്ടിച്ചേർത്തു.
അവരുടെ മുഖങ്ങൾ വ്യക്തമായി കാണാം. പക്ഷേ, പിന്നീട് അവരെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറയും.' അവർ പറഞ്ഞു. പോലീസ് സംരക്ഷണം നിരസിച്ചുകൊണ്ട്, താൻ ആർക്കും ഭയപ്പെടുന്ന ആളല്ലെന്നും അവർ പാർട്ടി പ്രവർത്തകരോട് പറഞ്ഞു. 'ഇത് എന്റെ മണ്ഡലമാണ്. ഞാൻ ഇവിടുത്തെ എംപിയാണ്. ഞാൻ എങ്ങോട്ടും മാറില്ല. ഈ ഗുണ്ടാവിളയാട്ടം ബംഗാൾ മുഴുവൻ കാണട്ടെ.' അവർ പറഞ്ഞു. പിന്നാലെ, ബംഗാൾ പോലീസ് മേധാവിയെ ടാഗ് ചെയ്തുകൊണ്ട് അവർ എക്‌സിൽ മറ്റൊരു വീഡിയോ കൂടി പങ്കുവെച്ചു. 'കഴിഞ്ഞ രണ്ട് മണിക്കൂറായി... നിങ്ങളുടെ പോലീസ് തമാശ നോക്കി നിൽക്കുകയാണ്, ആൾക്കൂട്ടത്തെ പിരിച്ചുവിടുന്നില്ല.
ഞാൻ ഇവിടെ നിന്ന് ഓടിപ്പോകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ഞാൻ ഈ കെട്ടിടത്തിന് താഴെയെത്തി കാറിൽ കയറുമ്പോൾ അവർ മുട്ടയും കല്ലും എറിയും.' മഹുവ പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി തന്റെ ഫോൺകോൾ എടുക്കാതെ ഒളിച്ചുകളിക്കുകയാണ് എന്നും അവർ വീഡിയോയിൽ ആക്ഷേപിച്ചു. ഇതിനിടെ കെട്ടിടത്തിനുതാഴെ ആൾക്കൂട്ടം ബിജെപി കൊടികളുമായി ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഈ മാസം ആദ്യം സമാനമായ ഒരു സാഹചര്യത്തിൽ നിന്ന് മഹുവ രക്ഷപ്പെട്ടിരുന്നു. ജൂൺ 13-ന് ഒരു കേസുമായി ബന്ധപ്പെട്ട് കൃഷ്ണനഗർ കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായി ബിജെപി മഹിളാ മോർച്ച പ്രവർത്തകർ മുട്ടയും തക്കാളിയുമായി തടിച്ചുകൂടിയതായി മഹുവ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ അന്ന് അവർ കോടതിയിൽ എത്തിയിരുന്നില്ല. ബംഗാൾ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും ടിഎംസി നേതാക്കൾക്കെതിരെയുള്ള ജനരോഷം അടങ്ങിയിട്ടില്ല എന്നാണ് ഇതിൽനിന്നും വ്യക്തമാകുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
മേയ് മാസത്തിൽ മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിക്ക് നേരെ മുട്ടയേറുണ്ടായതോടെയാണ് ഈ സംഭവങ്ങൾ തുടങ്ങിയത്. അന്ന് മുട്ടയേറിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിന് ക്രിക്കറ്റ് ഹെൽമറ്റ് ധരിക്കേണ്ടി വന്നിരുന്നു. അതിനുശേഷം പന്ത്രണ്ടോളം ടിഎംസി എംഎൽഎമാരും നേതാക്കളുമാണ് സമാനമായ രീതിയിൽ ആക്രമിക്കപ്പെട്ടത്. പിന്നാലെ, അഴിമതി ആരോപിക്കപ്പെടുന്ന നേതാക്കൾക്ക് നേരെ ജനങ്ങൾ മുട്ടയെറിയുന്നത് പതിവായി. ഇതിനുപിന്നിൽ ബിജെപിയാണെന്നാണ് തൃണമൂൽ ആരോപിക്കുന്നത്.
പിന്നാലെയാണ് ഇത്തരം സംഭവങ്ങൾ തടയാൻ വേണ്ട മാർഗങ്ങൾ സ്വീകരിക്കണമെന്ന് കൽക്കട്ട ഹൈക്കോടതി ബംഗാൾ സർക്കാരിനോട് നിർദ്ദേശിച്ചത്. ഇതുവരെ നടത്തിയ അറസ്റ്റുകളെക്കുറിച്ചും കുറ്റക്കാർക്കെതിരെ എടുത്ത നടപടികളെക്കുറിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഷേക് ബാനർജി നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ ഉത്തരവ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.