കണ്ണൂർ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജില്ലയിൽ 50 ബസുകൾ സർവീസ് അവസാനിപ്പിച്ചതായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ.
കെ.എസ്.ആർ.ടി.സിയിലെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര മൂലം സ്വകാര്യ ബസുടമകളെ കടക്കെണിയിലേക്കും സാമ്പത്തിക പ്രതിസന്ധിയിലേക്കും തള്ളിവിട്ടെന്ന് അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് ആരോപിച്ചു. സർവീസ് അവസാനിപ്പിച്ച ബസുകൾ ആർ.ടി.ഒയിൽ ജി-ഫോം സമർപ്പിച്ചു.വർദ്ധിച്ചുവരുന്ന ഡീസൽ വില,തൊഴിലാളികളുടെ കൂലി, യാത്രക്കാരുടെ കുറവ് തുടങ്ങിയ പ്രതിസന്ധികളാണ് നാട്ടിലെ മിക്ക ബസുടമകളും പ്രതിസന്ധിയിലേക്ക് വീഴാൻ കാരണം.
ഇന്ധന ചിലവിനായി സ്വകാര്യ ബസുടമകൾ ദിവസവും നീക്കിവെക്കുന്നത് 8000 രൂപയോളമാണ്. എഴുപതു മുതൽ 80 ലിറ്ററോളം ഇന്ധനമാണ് ബസുകൾക്ക് വേണ്ടത്.
കൊവിഡ് കാലത്തേക്കാൾ രൂക്ഷമായ പ്രതിസന്ധിയാണ് സ്വകാര്യ ബസ് മേഖല ഇപ്പോൾ അനുഭവിക്കുന്നതെന്നാണ് ബസ് ജീവനക്കാർ പറയുന്നു. സൗജന്യ യാത്ര ആരംഭിച്ചതോടെ തൊഴിലാളികളുടെ വേതനത്തിനാവശ്യമായ തുക പോലും ലഭിക്കുന്നില്ലെന്നാണ് ബസുടമകൾ പറയുന്നത്. വിഷയം ചർച്ച ചെയ്യാൻ ബസുടമകൾ ഈ മാസം 14ന് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയേക്കും.പയ്യന്നൂർ, ഇരിട്ടി റൂട്ടുകളിൽ പ്രതിസന്ധി രൂക്ഷം
ജില്ലയിലെ സ്വകാര്യ ബസുടമകൾ രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് കണ്ണൂർ-പയ്യന്നൂർ, ഇരിട്ടി-കണ്ണൂർ റൂട്ടുകളിലാണ്. കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകൾ കൂടുതലുള്ളതിനാലാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണം. ദിവസവും 1000 രൂപ മുതൽ 1500 രൂപ വരെ നഷ്ടം നേരിടുന്നുണ്ടെന്നാണ് ബസുടമകൾ പറയുന്നത്. മലയോര മേഖലയിൽ സർവീസ് നടത്തുന്ന ബസുടമകളും വെല്ലുവിളി നേരിടുന്നുണ്ട്. ആലക്കോട്, ശ്രീകണ്ഠപുരം റൂട്ടിലും പ്രതിസന്ധി രൂക്ഷമാണെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ വെളിപ്പെടുത്തുന്നത്.
അനിശ്ചിത കാല റിലേ സമരം
ജൂലായ് 20 മുതൽ 26 വരെ തിരുവന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല റിലേ സമരവും പ്രതിസന്ധിക്ക് സർക്കാർ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ബസുടമകൾ സൂചന സമരങ്ങളും നടത്താനും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. സ്വകാര്യ ബസ് വ്യവസായ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.