മണ്ഡലപുനർനിർണ്ണയത്തിൽ കലഹവുമായി കേന്ദ്ര സർക്കാരും പ്രതിപക്ഷ പാർട്ടികളും

ന്യൂഡൽഹി: മണ്ഡലപുനർനിർണ്ണയവും വനിതാ സംവരണവും ഉൾപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലിനെച്ചൊല്ലി കേന്ദ്ര സർക്കാരും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം മുറുകുന്നു.

2026 ഏപ്രിലിൽ ലോക്‌സഭയിൽ അവതരിപ്പിച്ച 131-ാം ഭരണഘടനാ ഭേദഗതി ബില്ലിന് രണ്ടിൽ മൂന്ന് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. ലോക്‌സഭാ സീറ്റുകൾ 850 ആയി ഉയർത്താനും മണ്ഡലപുനർനിർണ്ണയത്തിന് ശേഷം വനിതാ സംവരണം നടപ്പിലാക്കാനുമായിരുന്നു ഈ ബില്ലിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. 

എന്നാൽ നിലവിൽ നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ കാര്യങ്ങൾ കേന്ദ്രസർക്കാരിന് അനുകൂലമാകുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബിൽ വീണ്ടും അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ബില്ലിന്മേലുള്ള വോട്ടെടുപ്പ് വരാനിരിക്കെ പ്രതിപക്ഷ നിരയിൽ വലിയ തോതിലുള്ള രാഷ്ട്രീയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. 

പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിൽ ഉണ്ടായ പിളർപ്പ് എൻ.ഡി.എയ്ക്ക് അനുകൂലമായേക്കും. തൃണമൂലിന്റെ 28 ലോക്‌സഭാ എം.പിമാരിൽ 20 പേരും എൻ.ഡി.എയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ എൻസിപി ശരദ് പവാർ വിഭാഗം ബില്ലിനെ പിന്തുണയ്ക്കാമെന്ന് പരോക്ഷമായി സമ്മതിച്ചതോടെ കാര്യങ്ങൾ കേന്ദ്രസർക്കാരിന് കൂടുതൽ എളുപ്പമായി. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് സർക്കാർ എഴുതി നൽകിയാൽ ബില്ലിൽ ചർച്ചയ്ക്ക് തയ്യാറാണെന്നാണ് സുപ്രിയ സുലെ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. 

കഴിഞ്ഞതവണ ബിൽ അവതരിപ്പിച്ച സമയത്ത് കേന്ദ്രസർക്കാർ ഇക്കാര്യം വാക്കാൽ പറഞ്ഞിരുന്നു. അവർ മുന്നോട്ടുവെക്കുന്ന 'തുല്യമായ വിഭജനം' എന്ന ഫോർമുല സർക്കാർ അംഗീകരിച്ചാൽ അത് എൻ.ഡി.എയ്ക്ക് അനുകൂലമായ വോട്ടുകൾ വർദ്ധിപ്പിക്കും. കശ്മീർ മുതൽ കന്യാകുമാരി വരെ എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാണ് സുലെ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇത് അംഗീകരിക്കപ്പെട്ടാൽ ശരദ്പവാർ വിഭാഗം എംപിമാരുടെ പിന്തുണയും ബില്ലിന് ലഭിച്ചേക്കാം. അതേസമയം പ്രത്യക്ഷത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്ന ഡിഎംകെയും നിലപാട് മയപ്പെടുത്തിയേക്കാമെന്നാണ് പുറത്തുവരുന്ന സൂചനകൾ. മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണവും നടപ്പിലാക്കണമെങ്കിൽ ഭരണഘടന ഭേദഗതി അനിവാര്യമാണ്. ബില്ലിൻമേൽ വോട്ടെടുപ്പ് നടക്കുമ്പോൾ സഭയിൽ ഹാജരുള്ള അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമെ ബിൽ പാസാക്കാനാകു. എല്ലാ അംഗങ്ങളും ഹാജരായാൽ ലോക്സഭയിൽ കുറഞ്ഞത് 360 വോട്ടുകളും രാജ്യസഭയിൽ കുറഞ്ഞത് 164 വോട്ടുകളും വേണ്ടിവരും. 

ലോക്‌സഭയിൽ നിലവിൽ എൻ.ഡി.എയുടെ അടിസ്ഥാന അംഗബലം 293 ആണ്. എന്നാൽ, തൃണമൂൽ കോൺഗ്രസിൽ നിന്നുള്ള വിമതരും ഉദ്ധവ് വിഭാഗത്തിൽ നിന്ന് ഷിൻഡെ പക്ഷത്തേക്ക് മാറിയ എം.പിമാരും ശരദ് പവാർ.വിഭാഗവും പിന്തുണയ്ക്കുന്നതോടെ ഈ സംഖ്യ 327 വരെ ഉയരാം. എങ്കിലും 360 എന്ന മാന്ത്രിക സംഖ്യയിലെത്താൻ എൻ.ഡി.എയ്ക്ക് പുറത്തുനിന്നുള്ള പിന്തുണ കൂടിയേ തീരൂ. ബി.ജെ.പിയുടെ കരുത്ത് വർദ്ധിച്ചതോടെ രാജ്യസഭയിൽ എൻ.ഡി.എ സഖ്യത്തിന് നിലവിൽ 155 ഓളം അംഗങ്ങളുടെ പിന്തുണയുണ്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് (164 വോട്ട്) വെറും 9 വോട്ടുകളുടെ മാത്രം കുറവാണ് ഇവിടെ സർക്കാരിനുള്ളത്. 

പ്രാദേശിക ചെറുകക്ഷികളുടെ സഹായത്തോടെ ബിൽ പാസാക്കുക രാജ്യസഭയിൽ എളുപ്പമാണ്.  രാജ്യസഭയിൽ ബിൽ സുരക്ഷിതമായി പാസാക്കാനുള്ള തന്ത്രങ്ങൾ ബിജെപി നടത്തുന്നുണ്ട്. ബി.ജെ.ഡിയുടെയോ വൈ.എസ്.ആർ കോൺഗ്രസിന്റെയോ അല്ലെങ്കിൽ ഏതാനും സ്വതന്ത്രരുടെയോ പിന്തുണയോടെ രാജ്യസഭയിൽ ആവശ്യമായ 164 വോട്ടുകൾ നേടുക സർക്കാരിന് എളുപ്പമാണ്. എന്നാൽ ലോക്‌സഭയിൽ കാര്യങ്ങൾ കുറച്ചുകൂടി കടുപ്പമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ നഷ്ടപ്പെടില്ലെന്ന് ഉറപ്പുനൽകിയാൽ.

ഡി.എം.കെ (ലോക്‌സഭയിൽ 22 എം.പിമാർ) വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനോ അല്ലെങ്കിൽ അനുകൂലമായി വോട്ട് ചെയ്യാനോ സാധ്യതയുണ്ട്. വിട്ടുനിന്നാൽ അത് കേന്ദ്രസർക്കാരിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും. നിലവിൽ ബില്ലിന് കേന്ദ്രസർക്കാരിന് ലോക്‌സഭയിൽ ലഭിക്കാൻ സാധ്യതയുള്ള വോട്ടുകൾ ഇങ്ങനെയാണ്. 293 (എൻ.ഡി.എ) + 20 (തൃണമൂൽ വിമതർ) + 6 (ഉദ്ധവ് പക്ഷ വിമതർ)+ 8 (ശരദ് പവാർ പക്ഷം) = 327 വോട്ടുകൾ. സഭയിൽ എല്ലാ അംഗങ്ങളും ഹാജരായാൽ ഈ പിന്തുണ മതിയാകില്ല. കാരണം അപ്പോഴും 33 പേരുടെ പിന്തുണ കുറവുണ്ടാകും. എന്നാൽ ഡിഎംകെയെ അനുനയിപ്പിച്ച് വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ പ്രേരിപ്പിച്ചാൽ ആകെ വേണ്ട വോട്ടുകളുടെ എണ്ണം 348 ആയി കുറയും. 

നിലവിൽ നിർണായക ഘട്ടങ്ങളിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുന്ന വൈഎസ്ആർ കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാൽ ആകെ പിന്തുണ 331 ആകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ വർദ്ധിക്കുന്നത് തങ്ങൾക്ക് ഗുണകരമാകുമെന്നതിനാൽ സമാജ്‌വാദി പാർട്ടി പോലുള്ള കക്ഷികൾ അനുകൂലമായ നിലപാട് സ്വീകരിക്കാൻ സാധ്യതയുണ്ട്. സീറ്റ് വർദ്ധനവിൽ കേന്ദ്ര സർക്കാർ വ്യക്തമായ ഒരു 'ഫ്‌ലാറ്റ് ഇൻക്രീസ്' ഭേദഗതി രേഖാമൂലം.കൊണ്ടുവരികയാണെങ്കിൽ, സമാജ്‌വാദി പാർട്ടി ഈ ബില്ലിനെ പിന്തുണച്ചേക്കാം അല്ലെങ്കിൽ ഒരു നിഷ്പക്ഷ നിലപാട് സ്വീകരിച്ചേക്കാം. 

ഉത്തർപ്രദേശിന് സീറ്റുകളുടെ എണ്ണം കൂട്ടുന്നതിനെ എതിർക്കുന്നത് ഗുണകരമാകില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 50 ശതമാനം സീറ്റ് വർധന എന്ന ഫോർമുലയിൽ എൻസിപി, ഡിഎംകെ, സമാജ്‌വാദി പാർട്ടി എന്നിവരുമായി കേന്ദ്രസർക്കാർ ചർച്ചകൾ നടത്തിയിരുന്നു. ബില്ലിനെ 37 അംഗങ്ങളുള്ള സമാജ്‌വാദി പാർട്ടികൂടി പിന്തുണക്കുയോ പിന്തുണയ്ക്കാതെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്താൽ ബിൽ സുഗമമായി പാസാകും. നിലവിൽ പ്രതിപക്ഷമായ ഇന്ത്യാസഖ്യത്തിലെ അനൈക്യം പ്രയോജനപ്പെടുത്തുക എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. 

കോൺഗ്രസും ഇടത് പാർട്ടികളും മാത്രമാണ് ബില്ലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുന്നത്. പ്രാദേശിക പാർട്ടികളുടെ നിലപാട് മയപ്പെടുത്താൻ കേന്ദ്രസർക്കാരിന് സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തലുകൾ. സ്ത്രീ സംവരണവും മണ്ഡലപുനർനിർണ്ണയവും തമ്മിലുള്ള ബന്ധം കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലിലെ ഏറ്റവും നിർണ്ണായകമായ വശമാണ്. ഈ വിഷയത്തിലാണ് പ്രതിപക്ഷ കക്ഷികൾക്ക് എതിർപ്പുള്ളത്. 131-ാം ഭരണഘടനാ ഭേദഗതി ബിൽ അനുസരിച്ച്, നിയമനിർമ്മാണ സഭകളിലെ 33 ശതമാനം സ്ത്രീ സംവരണം.നടപ്പിലാക്കുന്നത് പുതിയ മണ്ഡലപുനർനിർണ്ണയവുമായി ബന്ധിപ്പിച്ചിരിക്കുന്നു. 

അതായത്, മണ്ഡലങ്ങൾ പുനഃസംഘടിപ്പിച്ചതിന് ശേഷം മാത്രമേ സംവരണം പ്രാവർത്തികമാകൂ. സ്ത്രീ സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം ഏകദേശം 850 ആയി ഉയർത്താൻ സർക്കാർ ലക്ഷ്യമിടുന്നു. മണ്ഡലപുനർനിർണ്ണയത്തിലൂടെ സീറ്റുകൾ വർദ്ധിപ്പിക്കുന്നത് വഴി സ്ത്രീ സംവരണം സുഗമമാക്കാം എന്നാണ് കണക്കുകൂട്ടൽ. മണ്ഡലപുനർനിർണ്ണയവും സ്ത്രീ സംവരണവും ഒരേ പാക്കേജായി അവതരിപ്പിച്ചതിനാൽ, മണ്ഡലപുനർനിർണ്ണയത്തിന് ആവശ്യമായ രണ്ടിൽ മൂന്ന് ഭൂരിപക്ഷം ലഭിക്കാതെ വന്നപ്പോൾ സ്ത്രീ സംവരണ ബില്ലും പരാജയപ്പെടുന്ന സാഹചര്യമുണ്ടായി. 

സ്ത്രീ സംവരണത്തെ മണ്ഡലപുനർനിർണ്ണയത്തിൽ നിന്ന് വേർപെടുത്തണമെന്നാണ് ഡി.എം.കെ പോലുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നത്. പുതിയ സെൻസസിനോ മണ്ഡലപുനർനിർണ്ണയത്തിനോ കാത്തിരിക്കാതെ, നിലവിലുള്ള 543 ലോക്‌സഭാ സീറ്റുകളിൽ തന്നെ 33 ശതമാനം സംവരണം ഉടൻ നടപ്പിലാക്കണമെന്ന് അവർ വാദിക്കുന്നു. അതിന് ശേഷം മണ്ഡല പുനർനിർണയം ചർച്ച.ചെയ്യാമെന്നാണ് പ്രതിപക്ഷത്തിന്റെ പൊതു ആവശ്യം. 

ഈ സമ്മർദ്ദം പൊളിക്കാനാണ് 50 ശതമാനം സീറ്റ് വർധന എന്ന ഫോർമുല കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. ഒരുസംസ്ഥാനത്തിനും സീറ്റുകൾ കുറയില്ലെന്ന് മാത്രമല്ല സീറ്റുകളുടെ എണ്ണം നിലവിലുള്ളതിനേക്കാൾ കൂടും എന്ന സാധ്യതയാണ് കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനെ എത്രത്തോളം പ്രാദേശിക കക്ഷികൾ അവഗണിക്കുമെന്നതാണ് നിർണായകം. 

പ്രാദേശിക താത്പര്യത്തിന് ഇന്ത്യാസഖ്യത്തിലെ കക്ഷികൾ പ്രാധാന്യം നൽകിയാൽ സഖ്യത്തിന്റെ കെട്ടുറപ്പിനെ തന്നെ അത് ബാധിക്കും. ഇവിടെ സ്വന്തം സഖകക്ഷികൾക്കിടയിൽ കോൺഗ്രസിനെ ബിജെപി ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !