ടെഹ്‌റാൻ : ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമായ പശ്ചാത്തലത്തിൽ, തിങ്കളാഴ്ച ഇറാനിൽ രണ്ടാമതും ആക്രമണം റിപ്പോർട്ട് ചെയ്തു.
ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളായ ബന്ദർ അബ്ബാസ്, ഖേഷ്ം ദ്വീപ് എന്നിവിടങ്ങളിലാണ് ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായത്. ഇന്ന് ഒരൊറ്റ ദിവസത്തിനിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിതെന്ന് ഇറാന്റെ മെഹർ വാർത്താ ഏജൻസി സ്ഥിരീകരിച്ചു.നേരത്തെ, അമേരിക്കൻ സൈന്യം ഈ പ്രദേശങ്ങളെ ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഏറ്റവും പുതിയ ആക്രമണത്തിൽ ഈ ദ്വീപുകൾക്കുണ്ടായ നാശനഷ്ടങ്ങളുടെയോ ആളപായത്തിന്റെയോ കൃത്യമായ വ്യാപ്തി ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ കുറച്ച് രാത്രികളിലായി യുഎസ് സേന നടത്തിയ ആക്രമണങ്ങളിൽ നിരവധി മത്സ്യത്തൊഴിലാളികളും രാജ്യ പ്രതിരോധ പ്രവർത്തകരും കൊല്ലപ്പെട്ടതായി മെഹർ വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
തിങ്കളാഴ്ച രാവിലെ മുതൽ തന്നെ ഇറാന്റെ തന്ത്രപ്രധാനമായ തീരദേശ മേഖലകളെ ലക്ഷ്യമിട്ട് വ്യോമാക്രമണങ്ങൾ നടന്നിരുന്നു. മഷാദ്, ജാസ്ക്, സിരിക്, ബന്ദർ അബ്ബാസ്, ഖേഷ്ം തുറമുഖം എന്നിവ ശത്രു മിസൈലുകളുടെ ലക്ഷ്യകേന്ദ്രങ്ങളായതായി ഇറാനിയൻ മാധ്യമമായ ഐആർഐബി ഇന്ന് രാവിലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചയ്ക്ക് ശേഷം വീണ്ടും രണ്ടാമത്തെ സ്ഫോടന പരമ്പര രാജ്യത്തുണ്ടായത്. ഹോർമുസ് കടലിടുക്കിൽ ഇരുവിഭാഗവും തമ്മിൽ നടന്ന നാവിക ഏറ്റുമുട്ടലിനെത്തുടർന്നാണ് ഇറാനിയൻ തീരദേശ സ്ഥാനങ്ങളിൽ യുഎസ് സേന ആക്രമണം ശക്തമാക്കിയത്.
വൻ സുരക്ഷാ ഭീഷണിയാണ് നിലവിൽ ഈ മേഖലകളിൽ നിലനിൽക്കുന്നത്.അമേരിക്കൻ ആക്രമണത്തിന് ശക്തമായ മറുപടിയുമായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സും (IRGC) രംഗത്തിറങ്ങിയിട്ടുണ്ട്. ജോർദാൻ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടി നൽകി. ആക്രമണത്തിൽ യുഎസ് താവളങ്ങളിലെ ഇന്ധന ഡിപ്പോകൾ, വെടിമരുന്ന് ബങ്കറുകൾ, പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഡ്രോൺ കമാൻഡ് സെന്ററുകൾ എന്നിവ തകർത്തതായി ഐആർജിസി പ്രസ്താവനയിലൂടെ അവകാശപ്പെട്ടു.
ജോർദാനിലെ പ്രിൻസ് ഹസ്സൻ എയർ ബേസിലെ മിസൈൽ ഡിപ്പോകൾക്കും, ബഹ്‌റൈനിലെ ഷെയ്ഖ് ഇസയിലുള്ള യുഎസ് ബേസിലെ ഹെലികോപ്റ്റർ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, പി-8 ഇലക്ട്രോണിക് വാർഫെയർ എയർക്രാഫ്റ്റ് ഹാംഗറുകൾ എന്നിവയ്ക്കും നേരെയാണ് ഇറാൻ പ്രധാനമായും പ്രഹരമേൽപ്പിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.