കണ്ണൂർ : അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത് മൂന്നു മാസം കഴിഞ്ഞിട്ടും ഒന്നാം പ്രതി ഡോ.എം.കെ. റാം എവിടെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ അന്വേഷണ സംഘം.
സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ എത്രയും പെട്ടന്ന് റാമിനെ അറസ്റ്റ് ചെയ്തേ മതിയാകൂ എന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം. റാമിന്റെ സ്വന്തം നാടായ ആന്ധ്രാപ്രദേശിൽ പോയി അന്വേഷണ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയെങ്കിലും പിടിക്കാനായില്ല. ആന്ധ്രാപ്രദേശിൽ റാം ഉണ്ടെങ്കിലും എവിടെയാണ് ഉള്ളതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായി കണ്ടെത്താൻ സാധിച്ചില്ല.റാം ഫോൺ ഉപയോഗിക്കുന്നില്ല. അടുപ്പമുള്ള ആരുമായും ബന്ധപ്പെടുന്നുമില്ല. രണ്ടാഴ്ചയോളമായി റാമിനു വേണ്ടി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ആന്ധ്രാപ്രദേശിൽ തിരച്ചിൽ നടത്തുകയാണ്. ആന്ധ്രാപ്രദേശ് സ്വദേശിയായ റാം ദീർഘകാലമായി കേരളത്തിലാണ് താമസിച്ചിരുന്നത്. കണ്ണൂർ ജില്ലയിൽ പലയിടത്തും ക്ലിനിക്കുകളും ഇയാൾക്കുണ്ടായിരുന്നു. റാം കർണാടക സ്വദേശിയാണെന്നാണ് ആദ്യം കരുതിയത്. കേസിൽ പ്രതിയായതോടെയാണ് ഇയാൾ ആന്ധ്രാക്കാരനാണെന്ന് വ്യക്തമായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ടതോടെ റാം ഒളിവിൽ പോയി.
ഇതിനിടെ മുൻകൂർ ജാമ്യത്തിനായി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു. സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യാപേക്ഷ തള്ളി.ജൂൺ 19നാണ് റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പിന്നാലെ റാം ആന്ധ്രാപ്രദേശിലാണെന്ന് വിവരം ലഭിച്ചതോടെ ക്രൈംബ്രാഞ്ച് സംഘം അവിടേക്ക് തിരിച്ചു. റാമിന്റെ സഹോദരൻ ആന്ധ്രയിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാവാണ്.
പ്രാദേശിക രാഷ്ട്രീയ പിന്തുണ റാമിനു ലഭിച്ചതോടെ ക്രൈംബ്രാഞ്ചിനു റാമിനെ അറസ്റ്റ് ചെയ്യുന്നതിനു പ്രതിസന്ധി നേരിട്ടു. ഇതിനിെട റാം മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് രണ്ട് ഉദ്യോഗസ്ഥർ ആന്ധ്രയിൽ തുടരുകയും ബാക്കിയുള്ളവർ തിരിച്ചു പോരുകയുമായിരുന്നു. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഉടൻ റാമിനെ അറസ്റ്റ് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അന്വേഷ ഉദ്യോഗസ്ഥനായ സുധീർ കല്ലൻ പറഞ്ഞു.
തിരുവനന്തപുരം ആര്യനാട് ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാലക്കാട് തടത്തരിവീട്ടിൽ വൈ. രാജൻ–സി.ആർ. ലത ദമ്പതികളുടെ മകൻ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് മരിച്ചത്. അന്നത്തെ സിറ്റി പൊലീസ് കമ്മിഷണർ നിധിൻ രാജിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. പിന്നീട് ഏപ്രിൽ 30ന് ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിലെ രണ്ട് ഡിവൈഎസ്പിമാരുെട നേതൃത്തിലാണ് അന്വേഷണം നടക്കുന്നത്. അസ്വാഭാവിക മരണം ഡിവൈഎസ്പി സുധീർ കല്ലനും മരണത്തിന് കാരണമെന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ ലോൺ ആപ്പ് ഇടപാട് ഡിവൈഎസ്പി ജീവൻ ജോർജുമാണ് അന്വേഷിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.