പാമ്പാടി: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റും എൻ.എച്ച്.പി.സി സീനിയർ മാനേജരുമായ അനീഷ് മോഹന്റെ (43) മൃതദേഹം കണ്ടെത്തി.
പാമ്പാടി ഗ്രാമപഞ്ചായത്ത് 21-ാം വാർഡ് കൊച്ചുമറ്റം കൂരോത്തുപറമ്പിൽ കുടുംബാംഗമാണ്. ജൂലൈ 22 ബുധനാഴ്ച രാത്രി 11.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം നിലവിൽ സിക്കിമിലെ മണിപ്പാൽ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 72 മണിക്കൂറോളം വെള്ളത്തിൽ കിടന്നതിനാൽ ആശുപത്രി അധികൃതരിൽ നിന്നുള്ള പ്രത്യേക സർട്ടിഫിക്കറ്റ് ലഭ്യമായാലുടൻ നാട്ടിലേക്ക് തിരിക്കും. തുടർനടപടികൾക്കായി മൃതദേഹം ഗാങ്ടോക്കിലെ മെഡിക്കൽ കോളേജിലേക്ക് സ്പെഷ്യൽ എംബാമിങ്ങിനായി കൊണ്ടുപോകും. നാളെ പ്രത്യേക വിമാനത്തിൽ ഭൗതികശരീരം നാട്ടിലെത്തിക്കാൻ 'നോർക്ക'യുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.
ജനപ്രതിനിധികളുടെ ഇടപെടൽ
നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ അഡ്വ. ചാണ്ടി ഉമ്മൻ എം.എ.എൽ. എ, മുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ചാണ്ടി ഉമ്മൻ എം.എൽ.എ അനീഷിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഡൽഹിയിലുള്ള അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പിയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ. ഐസക്കും സിക്കിമിലെ ഔദ്യോഗിക വൃത്തങ്ങളുമായും സർക്കാർ തലത്തിലും ആശയവിനിമയം നടത്തുന്നുണ്ട്.
അപകടവിവരമറിഞ്ഞ് അനീഷിന്റെ സഹോദരൻ ബിനീഷ് മോഹൻ, ഭാര്യ സംഗീത സദാനന്ദൻ, ഭാര്യാ സഹോദരൻ സനൽ, ബിനീഷിന്റെ സുഹൃത്ത് സാബി ബേബി എന്നിവർ സിക്കിമിലെത്തിയിട്ടുണ്ട്.
ഓർമ്മയായി ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ്
കോട്ടയം നാട്ടകം ഗവ. കോളേജിൽ നിന്ന് ബി.എസ്.സി ജിയോളജി പഠനം പൂർത്തിയാക്കിയ അനീഷ് അറിയപ്പെടുന്ന ഒരു ശാസ്ത്രലേഖകനും വ്ലോഗറും കൂടിയാണ്. 2011-ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം കഴിഞ്ഞ 16 വർഷമായി എൻ.എച്ച്.പി.സി ഉദ്യോഗസ്ഥനാണ്. 2026 മുതലാണ് സിക്കിമിൽ സീനിയർ മാനേജരായി സേവനമനുഷ്ഠിച്ചു വരുന്നത്.
തോട്ടക്കാട് ഗവ. ഹൈസ്കൂൾ മുൻ അധ്യാപകൻ മോഹനൻ പി.കെയുടെയും അമ്മിണിക്കുട്ടിയുടെയും മകനാണ്. ആഴ്ചയിൽ രണ്ടുദിവസം ഡയാലിസിസുള്ള അമ്മയുടെ വിവരങ്ങൾ തിരക്കാൻ ദിവസവും മുടങ്ങാതെ വിളിച്ചിരുന്ന സ്നേഹനിധിയായ മകനായിരുന്നു അനീഷ്.
മകൻ അർണവ് തൃപ്പൂണിത്തുറ ഭാവൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. എട്ട് മാസം പ്രായമുള്ള കാർത്ത്യായനിയാണ് മകൾ. കഴിഞ്ഞ ഫെബ്രുവരിയിൽ മകളുടെ 28-കെട്ട് ചടങ്ങിനാണ് അനീഷ് അവസാനമായി നാട്ടിലെത്തിയത്. "ഓണത്തിന് ഇനിയും വരാം" എന്ന് കുടുംബത്തോട് പറഞ്ഞ് യാത്രയായ അനീഷിന്റെ അപ്രതീക്ഷിത വേർപാട് നാടിനാകെ തീരാനോവായി മാറി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.